എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എസ്എഫ്: ഗുണ്ടായിസത്തെ പ്രത്യയശാസ്ത്രമാക്കരുത്
കൊല്ലം: എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എപി വിഭാഗത്തിന്റെ വിദ്യാർത്ഥി സംഘടനയായ എസ് എസ് എഫ്. എസ് എഫ് ഐ ഗുണ്ടായിസത്തെ പ്രത്യയശാസ്ത്രമാക്കരുതെന്നാണ് സംഘടനയുടെ വിമർശനം. ചവറ സർക്കാർ ബി ജെ എം കോളജിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു വിമർശനവുമായി എസ് എസ് എഫ് രംഗത്ത് എത്തിയത്.
ട്രാന്‍സ് ജെന്‍ഡർ ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ എസ് എഫ് ഐയുടെ നയങ്ങളെ വിമർശിക്കുന്ന സ്റ്റാറ്റസ് മൂന്നാഴ്ച മുമ്പ് സോഷ്യൽ മീഡിയവഴി പങ്കുവെച്ചെന്നാരോപിച്ചാണ് രണ്ടുപേർ വിദ്യാർഥിയെ ക്യാമ്പസിനുള്ളിൽ കയറി മർദിക്കുകയായിരുന്നെന്നും എസ് എസ് എഫ് ആരോപിക്കുന്നു. ആശയപരമായ വിയോജിപ്പിന്റെ പേരിൽ തങ്ങളുടെ പ്രവർത്തകനെ സംഘം ചേർന്ന് മർദിച്ച നടപടി ഭീരുത്വമാണെന്ന് എസ് എസ് എഫ് പ്രസ്താവനയിൽ പറഞ്ഞു. എസ് എസ് എഫ് പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ.
ചവറ ഗവ. ബിജെഎം കോളേജിൽ എസ് എസ് എഫ് പ്രവർത്തകനെ പുറത്ത്നിന്നെത്തിയ എസ് എഫ് ഐ പ്രവർത്തകർ സംഘം ചേര്‍ന്ന് മർദ്ദിച്ചത് രാഷ്ട്രീയ ഭീരുത്വമാണ്. ആശയങ്ങൾക്ക് മൂർച്ചയില്ലാതാകുമ്പോൾ ആയുധമെടുക്കുന്നത് രാഷ്ട്രീയമല്ല. ചവറ ഗവ. ബി ജെ എം കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മർദ്ദനത്തിനും ഭീഷണിക്കും ഇരയായത്. എസ് എഫ് ഐ യുടെ വിവാദ നയങ്ങളെ വിമര്‍ശിക്കുന്ന സ്റ്റാറ്റസ് മൂന്നാഴ്ച മുമ്പ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചെന്നാരോപിച്ചാണ് രണ്ടുപേരടങ്ങിയ സംഘം ഉച്ചക്ക് വിദ്യാർത്ഥിയെ ക്യാമ്പസിനുള്ളില്‍ കയറി അക്രമിച്ചത്.
ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ട് പോവുകയും ക്രൂരമായി അക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി അക്രമത്തിനിരയായ വിദ്യാര്‍ത്ഥി പറഞ്ഞു. എസ് എഫ് ഐ ക്കെതിരായ വിമര്‍ശനങ്ങള്‍ ഇനി സോഷ്യൽ മീഡിയയിലൂടെ സ്റ്റാറ്റസ് വെച്ചാൽ പരീക്ഷ എഴുതാൻ ബാക്കി വെച്ചേക്കില്ലെന്ന് ഭീഷണി മുഴക്കികൊണ്ടായിരുന്നു അക്രമം.
'അത്രയും വലിയ തുക ഓഫർ ചെയ്യണമെങ്കില്‍ ദിലീപിന് വല്ല മാനസിക പ്രശ്നവും ഉണ്ടാവണം'; പിന്തുണച്ച് മഹേഷ്
പരിക്കേറ്റ വിദ്യാർത്ഥിയെ ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അക്രമ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടി നിയമനടപടികൾ സ്വീകരിക്കണമെന്നും എസ് എസ് എഫ് കൊല്ലം ജില്ലാ കാമ്പസ് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. -എസ് എസ് എഫ് പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഇത്തരമൊരു സംഭവത്തോട് പ്രതികരിക്കാന്‍ എസ് എഫ് ഐ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
Recommended Video