കസ്റ്റംസിനെ കുരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; നിയപ്രകാരം തന്നെ... ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം!
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ ഏറെ വലച്ച കേന്ദ്ര ഏജന്‍സികളില്‍ ഒന്നാണ് കസ്റ്റംസ്. തുടര്‍ന്ന് ഡോളര്‍ കടത്ത് കേസില്‍ സഭാനാഥനായ സ്പീക്കറെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കസ്റ്റംസിനെ കുരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. വിവിവരാവകാശ നിയമ പ്രകാരം ആണ് സര്‍ക്കാരിന്റെ ചോദ്യങ്ങള്‍. ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ടാണ് ചോദ്യങ്ങള്‍. ആറ് ചോദ്യങ്ങളാണ് സര്‍ക്കാര്‍ കസ്റ്റംസിനോട് ആരാഞ്ഞിരിക്കുന്നത്. പരിശോധിക്കാം...
എത്ര കേസുകളില്‍
കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം ആരംഭിച്ചിട്ടുള്ളത് എന്നതാണ് ആദ്യത്തെ ചോദ്യം. ഡ്യൂട്ടി വെട്ടിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ഈന്തപ്പഴ ഇറക്കുമതി ചോദ്യം ചെയ്തുകൊണ്ടുള്ള അന്വേഷണങ്ങൾ തുടങ്ങിയത്. പിന്നീടിതിനെ സ്വർണക്കടത്തുമായി ബന്ധപ്പെടുത്തുന്ന ചർച്ചകളും നടന്നിരുന്നു.
എന്താണ് നടപടി ക്രമം
വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്ക് അനുവദിക്കുന്ന പ്രകാരം എക്സെംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ ആ എക്സെംഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത് എന്നതാണ് രണ്ടാമത്തെ ചോദ്യം.
ആർക്കാണ് ചുമതല
എംബസികള്‍/ കോണ്‍സുലേറ്റുകള്‍ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി കസ്റ്റംസ് ഡ്യൂട്ടി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുക്കാന്‍ ഉത്തരവാദപ്പെട്ട വ്യക്തി ആരാണ്?
സംസ്ഥാനത്തെ പ്രോട്ടോകോൾ ഓഫീസറെ ചുറ്റിപ്പറ്റിയുടെ ആരോപണങ്ങളും ആക്ഷേപങ്ങളും ഇതിന് ലഭിക്കുന്ന ഉത്തരത്തോടെ അവസാനിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ആര് ഡ്യൂട്ടി അടക്കണം
2017 മെയ് ഒന്പതിന് ബില്‍ ഓഫ് എന്‍ട്രി നമ്പര്‍ 9624365 പ്രകാരം തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടയ്ക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആരാണ് എന്നതാണ് നാലാമത്തെ ചോദ്യം.
ഡ്യൂട്ടി അടച്ചിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം യുഎഇ കോൺസുലേറ്റിനാണ് എന്ന വാദമാണ് സർക്കാർ ആദ്യം മുതലേ ഉയർത്തുന്നത്.
കസ്റ്റംസ് നടപടി
മേല്‍പറഞ്ഞ ബില്ലില്‍ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ കാര്യത്തില്‍ എന്തെങ്കിലും കസ്റ്റംസ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ എന്നതാണ് അഞ്ചാമത്തെ ചോദ്യം. ഈന്തപ്പഴ ഇറക്കുമതിയിൽ മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രോട്ടോകോൾ ഓഫീസറേയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.
സമൻസ് അയച്ചോ
ഈന്തപ്പഴത്തിന്‍റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റംസ് ആക്ട് 1962ലെ സെക്ഷന്‍ 108 പ്രകാരം എത്ര പേര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട് എന്നതാണ് ആറാമത്തെ ചോദ്യം. അങ്ങനെ സമൻസ് അയച്ചിട്ടുണ്ടെങ്കിൽ അവരുടെ പേരും തസ്തികയും അവര്‍ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കണം എന്നും വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലുണ്ട്.
ചരിത്രത്തിലാദ്യം
ചരിത്രത്തിൽ ആദ്യമാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിൽ കസ്റ്റംസിനോട് വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ആരായുന്നത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എപി രാജീവന്‍ ആണ് അപേക്ഷ സമർപ്പിച്ചത്. തിരുവനന്തപുരത്തെ കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷൻ അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് അപേക്ഷ നൽകിയത്.
Recommended Video