കേരളത്തിന്റെ പുരോഗതിക്ക് വിദഗ്ധരുമായി ചർച്ച, 'കേരള ലുക്ക്സ് എഹെഡ്' എന്ന പേരിൽ സംവാദ പരിപാടി
തിരുവനന്തപുരം: കേരള ലുക്ക്സ് എഹെഡ് എന്ന പേരിൽ സംവാദ പരിപാടിക്ക് തുടക്കമിടാൻ സംസ്ഥാന സർക്കാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള വിദഗ്ധരുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്താനായാണ് സംവാദ പരിപാടി ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പരിമിതികളെയെല്ലാം ഇച്ഛാശക്തിയും ജനകീയ പങ്കാളിത്തവും ഉപയോഗിച്ചു മറികടന്ന് സാമൂഹ്യപുരോഗതി കൈവരിക്കാൻ സാധിച്ചതു വഴി ലോകത്തിൻ്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പ്രദേശമാണ് കേരളം എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
'മാനവിക സൂചികകളിൽ വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന കേരളം മുന്നോട്ട് വച്ച മാതൃക വളരെ പ്രാധാന്യത്തോടെയാണ് ഇപ്പോളും പരിഗണിക്കപ്പെടുന്നത്. എന്നാൽ നമുക്കിനിയും ഒരുപാട് മുന്നേറാനുണ്ട്. വ്യാവസായിക വികസനവും കാർഷിക സ്വയം പര്യാപ്തതയും കൈവരിക്കാനുണ്ട്. വിദ്യാസമ്പന്നതയിൽ മുൻപിൽ നിൽക്കുന്ന മലയാളികളുടെ അറിവും കഴിവുകളും കേരളത്തിൻ്റെ വികസനത്തിനായി കൂടുതൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്കുയർത്താൻ പ്രയത്നിക്കേണ്ടതുണ്ട്' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'ഇങ്ങനെ നിരവധി വിഷയങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി ചർച്ച ചെയ്യാനും, അവരുടെ അറിവും അനുഭവ സമ്പത്തും നമുക്ക് പ്രയോജനകരമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്താനുമായി 'കേരള ലുക്ക്സ് എഹെഡ് (Kerala Looks Ahead)' എന്ന സംവാദ പരിപാടി സർക്കാർ ആരംഭിക്കുകയാണ്. നോബൽ സമ്മാന ജേതാക്കളും ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരുമായ അമർത്യാസെൻ, ജോസഫ് സ്റ്റിഗ്ളിറ്റ്സ്, ലോകാരോഗ്യ സംഘടനയുടെ ചീഫ് സയൻ്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ, വ്യവസായ മേഖലയിലെ പ്രമുഖരായ രത്തൻ ടാറ്റ, കുമാർ മംഗലം ബിർള, അസീം പ്രേംജി, ആനന്ദ് മഹീന്ദ്ര, കിരൺ മസുംദാർ ഷാ, ക്രിസ് ഗോപാലകൃഷ്ണൻ, എം.എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ, എസ്. ഡി. ഷിബുലാൽ തുടങ്ങിയവരും ഈ പരിപാടിയുടെ ഭാഗമാകുന്നു. WHO, ILO, ICAR തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള വിദഗ്ധരും, അക്കാദമിക രംഗത്തെ നിരവധി പ്രഗത്ഭരും പരിപാടിയുടെ ഭാഗഭാക്കാകുന്നു. നവകേരള നിർമ്മിതിയ്ക്കായി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകാനും, പുതിയ സാധ്യതകൾ തുറക്കാനും, ക്രിയാത്മകമായ പുതിയ ആശയങ്ങൾ നടപ്പിലാക്കാനും 'കേരള ലുക്ക്സ് എഹെഡ്' എന്ന ഈ പരിപാടിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications