'ദിലീപിന്റെ വിഷയത്തില്‍ സംഭവിച്ചത് അതാണ്, അമ്മയിൽ ഉറച്ച് നിൽക്കുന്നു', രാജിയില്ലെന്ന് മാലാ പാർവ്വതി
കൊച്ചി: നടിയുടെ പീഡനപരാതിയിൽ പ്രതിസ്ഥാനത്തുളള വിജയ് ബാബുവിനോട് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സ്വീകരിച്ച മൃദുസമീപനം വലിയ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. വിജയ് ബാബുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് പകരം സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാമെന്ന നടന്റെ നിലപാട് അംഗീകരിക്കുകയാണ് അമ്മ ചെയ്തത്.
ഇതിൽ പ്രതിഷേധിച്ച് അമ്മയിലെ ഐസിയിൽ നിന്ന് നടി മാലാ പാർവ്വതി രാജി വെച്ചു. അതേസമയം അമ്മ സംഘടനയിൽ നിന്ന് രാജി വെക്കുന്നില്ലെന്ന് മാലാ പാർവ്വതി മാധ്യമങ്ങളോട് വ്യക്തമാക്കി.
മാലാ പാർവ്വതിയുടെ വാക്കുകൾ: '' എഫ്ബി ലൈവില്‍ വിജയ് ബാബു ഇരയുടെ പേര് പറയുന്നത് നമ്മളെല്ലാവരും കണ്ടതാണ്. ഇരയുടെ പേര് പറയാന്‍ പാടില്ല എന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ശക്തമായ നിയമമാണ്. അവര്‍ തമ്മിലുളള ബന്ധമെന്താണ് എന്നതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. വിജയ് ബാബുവിന്റെ കയ്യില്‍ തെളിവുകളുണ്ടാകാം. അതൊക്കെ അംഗീകരിക്കുമ്പോള്‍ പോലും പേര് വെളിപ്പെടുത്തിയ കാര്യത്തില്‍ വിജയ് ബാബുവിന് എതിരെ അമ്മയില്‍ നടപടി ഉണ്ടാകേണ്ടതുണ്ട്.
പ്രത്യേകിച്ച് ഐസിസി അംഗമായിരിക്കുമ്പോള്‍ അക്കാര്യം ശുപാര്‍ശ ചെയ്യാനുളള ഉത്തരവാദിത്തം തനിക്കുണ്ട്. അമ്മയില്‍ ഐസിസി അടുത്ത കാലത്താണ് രൂപീകരിച്ചത്. ഔദ്യോഗികമായി ഒരു പരാതി ലഭിച്ചാല്‍ മാത്രമല്ല ഐസിസിക്ക് ഇടപെടാനാകുക. ഒരു സംഘടനയിലെ സ്ത്രീപക്ഷ നയങ്ങള്‍ നടപ്പാക്കാനുളള ഉത്തരവാദിത്തം ഐസിസിക്കുണ്ട്. ശുപാര്‍ശകള്‍ കൊടുക്കാനുളള ഉത്തരവാദിത്തവുമുണ്ട്.
'ദിലീപിന് പറ്റിയ അബദ്ധം അതാണ്', നടിയെ ആക്രമിച്ച കേസിന് മുൻപ് നല്ലവനായിരുന്നു: ബാലചന്ദ്ര കുമാർ
അമ്മ ഐസിസിയില്‍ 5 പേരാണ് ഉളളത്. ശ്വേതാ മേനോന്‍ ആണ് ചെയര്‍മാന്‍. കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, അഡ്വക്കേറ്റ് അനഖ എന്നിവരാണ് അംഗങ്ങള്‍. വിജയ് ബാബു സ്വമേധയാ അമ്മയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചു എന്നുളള പ്രസ്താവന കണ്ടു. അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്കില്ല. അതുകൊണ്ട് തന്നെ അതൊരു അച്ചടക്ക നടപടിയാകുന്നില്ല. അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം ശരിയാണെന്ന് തോന്നുന്നില്ല.
ഐസിസി ഒരു സ്വതന്ത്ര സംവിധാനമാണ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ താഴെ അല്ല. ഐസിസിയില്‍ ഇരുന്ന് കൊണ്ട് അമ്മ തീരുമാനത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. താന്‍ അമ്മയില്‍ നിന്ന് രാജി വെക്കുന്നില്ല. അമ്മ നിരവധി സഹായം ചെയ്യുന്ന സംഘടനയാണ്. അതുകൊണ്ട് തന്നെ അമ്മയില്‍ ഇപ്പോഴും വിശ്വസിക്കുകയും ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. ഐസിസി ഇക്കാര്യത്തില്‍ ഓണ്‍ലൈനില്‍ സംസാരിച്ചിരുന്നു..
ശ്വേത മേനോനും കുക്കുവും രാജി വെക്കാന്‍ പോവുകയാണ് എന്ന് പറഞ്ഞിരുന്നു. ശിക്ഷ വരുന്നത് വരെ ആരും കുറ്റക്കാരല്ലെങ്കിലും എക്‌സിക്യൂട്ട് കമ്മിറ്റിയില്‍ തുടരാന്‍ വിജയ് ബാബു അര്‍ഹന്‍ അല്ലെന്നും ഉടനെ തന്നെ രാജി ആവശ്യപ്പെടണം എന്നുമാണ് ശുപാര്‍ശ ചെയ്തത്. വിജയ് ബാബുവില്‍ നിന്ന് കത്ത് വാങ്ങുമെന്ന് കരുതിയില്ല. അമ്മയില്‍ നിന്ന് പുറത്താക്കാന്‍ സാധ്യമല്ല. അതാണ് ദിലീപിന്റെ വിഷയത്തില്‍ സംഭവിച്ചത്. ബൈലോയില്‍ അങ്ങനെ പറയുന്നില്ല.
പക്ഷേ വിജയ് ബാബു ഇരിക്കുന്നത് ഒരു പദവിയില്‍ ആണ്. കേസില്‍ നിന്ന് കുറ്റവിമുക്തനായതിന് ശേഷം ജനറല്‍ ബോഡിക്ക് തീരുമാനിക്കാം. അമ്മ ആവശ്യപ്പെട്ട് രാജി വെച്ചു എന്നായിരുന്നു അമ്മയുടെ പ്രസ്താവനയെങ്കില്‍ താന്‍ രാജി വെക്കില്ലായിരുന്നു. രാജി വെക്കരുത് എന്ന് സുധീര്‍ കരമന ആവശ്യപ്പെട്ടിരുന്നു.. നിങ്ങള്‍ പറഞ്ഞ തീരുമാനം തന്നെയാണ് അമ്മ നടപ്പാക്കിയത് എന്നാണ് പറഞ്ഞത്. അമ്മയില്‍ എല്ലാവരും സ്ത്രീവിരുദ്ധരാണെന്ന് കരുതുന്നില്ല. മാറ്റം വരുമെന്നാണ് കരുതുന്നത്''.
മാലാ പാര്‍വ്വതിയുടെ രാജി സംബന്ധിച്ച് അമ്മ വൈസ് പ്രസിഡണ്ട് മണിയന്‍പിളള രാജു പ്രതികരിച്ചത് അവര്‍ക്ക് എന്തും ചെയ്യാമല്ലോ എന്നായിരുന്നു. സ്ത്രീകള്‍ക്ക് വേറെ സംഘടനകളുണ്ടല്ലോ എന്നും വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കാനാകില്ലെന്നും മണിയന്‍പിളള രാജു പറഞ്ഞു. സ്ത്രീ സംഘടനയിലേക്ക് സ്ത്രീകള്‍ പോകണമെന്നാണോ മണിയന്‍പിളള രാജു പറയുന്നതെന്ന് മാലാ പാര്‍വ്വതി ചോദിച്ചു. അമ്മയോട് വ്യക്തിപരമായി വഴക്കുകളില്ലെന്നും പുറത്താക്കുന്നത് വരെ സംഘടനയില്‍ തുടരുമെന്നും മാലാ പാര്‍വ്വതി വ്യക്തമാക്കി.
Recommended Video