കർശനമായ മദ്യപാന നിയന്ത്രണം; കെഎസ്ആർടിസി ഇടിച്ചുള്ള അപകടമരണങ്ങൾ കുറഞ്ഞെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: മദ്യപാന നിയന്ത്രണം കർശനമാക്കിയതോടെ കെഎസ്ആർടിസി ബസുകൾ ഇടിച്ചുള്ള അപകട മരണങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗത കെബി ഗണേഷ് കുമാർ. മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാർ കണക്കുകൾ അക്കമിട്ട് നിരത്തി സംസാരിച്ചത്.
15 ആഴ്‌ചകൾക്ക് മുന്‍പ് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഇടിച്ചു മരിക്കുന്നവരുടെ എണ്ണം ആഴ്‌ചയില്‍ ഏഴും എട്ടും ആയിരുന്നുവെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഇത് പൂജ്യമാക്കാന്‍ കഴിഞ്ഞുവെന്നും ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാലയളവിൽ മറ്റ് അപകടങ്ങളുടെ എണ്ണവും കേരളത്തില്‍ കുറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.

അപകടങ്ങൾ മൂലം പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന തീരാ നഷ്‌ടത്തെ കുറിച്ചും ഗണേഷ് കുമാർ സംസാരിച്ചു. ഒരു വ്യക്തി അപകടത്തില്‍ മരിക്കുമ്പോള്‍ എത്ര കുടുംബങ്ങളെയാണ് ഇതാ ബാധിക്കുന്നതെന്ന് തിരിച്ചറിഞ്ഞു ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാനെന്നും ഗണേഷ് കുമാർ കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നേരത്തെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിന്റെ ചുവട് പിടിച്ച് പല യൂണിറ്റുകളിലും പ്രത്യേക പരിശോധനകൾ നടന്നിരുന്നു.
ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന ചെറുതും വലുതുമായ തെറ്റുകുറ്റങ്ങള്‍ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നു എന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നല്‍കിയിട്ടുള്ളതെന്നായിരുന്നു കെഎസ്ആർടിസി മാനേജ്‌മെന്റ് ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട്. ചിലർ ഇപ്പോഴും ഇത് ഗൗരവമായി എടുക്കാത്ത സാഹചര്യമുള്ളതിനാൽ പരിശോധന കർശനമാക്കുമെന്നും അവർ അറിയിച്ചിരുന്നു.
യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും കോർപറേഷനിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട്. ഇതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് കണക്കുകളുമായി മന്ത്രി തന്നെ നേരിട്ടെത്തിയത്.
നേരത്തെ പരിശോധനയിൽ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയ ജീവനക്കാർക്ക് എതിരെ കെഎസ്ആർടിസി ശക്തമായ നടപടി സ്വീകരിച്ചിരുന്നു. 60 യൂണിറ്റുകളിലായി 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താത്ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദൽ ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications