തീരദേശ മേഖലയിൽ കടൽക്ഷോഭം രൂക്ഷം; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
തിരുവനന്തപുരം: കടൽക്ഷോഭം രൂക്ഷമായതോടെ ജില്ലയിലെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. വിഴിഞ്ഞം,വേളി,അടിമലത്തുറ, വലിയതുറ, കൊച്ചുവേളി, വള്ളക്കടവ്, അഞ്ചുതെങ്ങ് ഭാഗങ്ങളിലെ മത്സ്യതൊഴിലാളി കുടുംബംങ്ങളെല്ലാം ഭീതിയിലാണ്.തീരദേശ മേഖലയിലെ താഴംപളളി, പൂത്തുറ, അഞ്ചുതെങ്ങ് കോട്ട, കായിക്കര, നെടുങ്ങണ്ട ഭാഗങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമായി.
ശക്തമായ തിരയടിയെ തുടർന്ന് അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഇതിനകം തന്നെ പതിനഞ്ചിലേറെ കുടുംബാംഗങ്ങൾ ഇവിടേക്ക് മാറിയിട്ടുണ്ട്. പൂത്തുറയിലും ക്യാമ്പ് ആരംഭിക്കുവാൻ പദ്ധതി ഇട്ടെങ്കിലും ക്യാമ്പിലേക്ക് വരുവാൻ പലരും മടിച്ചത് കാരണം ക്യാമ്പ് ആരംഭിച്ചില്ല. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.

തീരദേശ മേഖലയിൽ അറുപതോളം വീടുകളിൽ വെളളം കയറി. പല വീടുകളുടെയും ചുവരുകൾ അടക്കം ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരാഴ്ച്ചയായി തുടരുന്ന കടലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. ഭാഗികമായി തകർന്ന് നിൽക്കുന്ന വീടുകൾ എത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മുൻകരുതൽ എന്ന നിലയിൽ ക്യാമ്പുകൾ തുറക്കാൻ സമീപത്തെ സ്കൂളുകൾ സജ്ജമാക്കിയതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications