എൽഎസ്ഡിയും ഹഷീഷുമായി ബാംഗ്ളൂർ വിദ്യാർത്ഥി തിരുവനന്തപുരത്ത് പിടിയിൽ
തിരുവനന്തപുരം : ബാംഗ്ളൂരിൽ നിന്ന് മയക്കുമരുന്ന് കടത്തികൊണ്ട് വന്ന് നഗരത്തിൽ വിൽക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ പോലീസ് വിദഗ്ധമായി കുരുക്കി.ഇയാളിൽ നിന്നും 115 ഗ്രാം ഹാഷിഷും 26 എൽ.എസ്.ഡി സ്റ്റാമ്പും കണ്ടെത്തി. ബംഗളൂരുവിൽ വിഷ്വൽ മീഡിയ പഠിക്കുന്ന എറണാകുളം കടവന്ത്ര സ്വദേശിയായ മുഹമ്മദ് മേറാജ്ജുദ്ദീൻ(23) ആണ് അറസ്റ്റിലായത്. നഗരത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ന്യൂജെൻ മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഷാഡൊപൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് കഴക്കൂട്ടത്തുവെച്ച് ഇയാൾ പിടിയിലായത്.
മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വളയുകയായിരുന്നു. ബാംഗ്ളൂർ കേന്ദ്രമാക്കി മയക്കുമരുന്ന് വിൽപനയ്ക്ക് വിദ്യാർത്ഥിളുടെ ശൃംഖലയുണ്ടെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. തുടരന്വേഷണം നടത്താനും സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശിച്ചിട്ടുണ്ട്.
മയക്ക് മരുന്നായ എൽ.എസ്.ഡി സ്റ്റാമ്പ് (ലൈസർജിക്ക് ആസിഡ് ഡൈ എഫലമേഡ്) ഉം, ഹാഷിഷും നഗരത്തിൽ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാണെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സിറ്റി പൊലീസ് വ്യാപകമായ അന്വേഷണത്തിന് തുടക്കമിട്ടത്. മുൻപ് പോലീസ് കഞ്ചാവുമായി പിടികൂടിയ രണ്ട് യുവാക്കളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തെ രഹസ്യമായി നിരീക്ഷിച്ച് പിടികൂടുകയായിരുന്നു. ഇവർക്ക് ലഹരിമരുന്ന് വിൽക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും മറ്റും ഉണ്ട്.
അതിൽ നിന്നാണ് ഉപയോക്താവിനെ കണ്ടെത്തുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുകയും ചെയ്യും. എൽഎസ്ഡി സ്റ്റാമ്പ് വളരെ ചെറിയതായതിനാൽ കൈവശം കൊണ്ടുനടന്നാലും എളുപ്പം കണ്ടെത്താൻ സാധിക്കുകയില്ല. പോലീസ് വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ ഇത്തരക്കാരെ പിടികൂടാൻ സാധിക്കുകയുള്ളൂ. ലഹരിമരുന്ന് പിടികൂടുന്നതിനും തടയുന്നതിനും ഷാഡോയിൽ നിന്ന് പ്രത്യേക വിഭാഗത്തെ ഏർപ്പെടുത്തിയതായും വരും ദിവസങ്ങളിൽ ഇതിനെതിരെ ശക്തമായ തുടന്വേഷണം നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.