മെഡിക്കൽ കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു, പഠിപ്പിക്കില്ലെന്ന് അധ്യാപകർ...
സംഭവം വിവാദമായതോടെ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ പഠിപ്പിക്കില്ലെന്ന് ഒരു വിഭാഗം അദ്ധ്യാപകർ. പതിവിന് വിപരീതമായി ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നതാണ് അദ്ധ്യാപകർ ഈ നിലപാടെടുക്കാൻ കാരണം.
ആൺ-പെൺ സൗഹൃദത്തെക്കുറിച്ച് കോളേജ് യൂണിയൻ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് ഒന്നാം വർഷ വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നത്. എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ പഠിപ്പിക്കാനാവില്ലെന്ന് ഒരു വിഭാഗം അദ്ധ്യാപകർ നിലപാടെടുത്തു. പിന്നീട് ഒരുമിച്ചിരുന്നവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ഒരുമിച്ചിരുന്നാൽ ഏകാഗ്രത നഷ്ടപ്പെടുമെന്നും മാർക്ക് നൽകില്ലെന്നും അദ്ധ്യാപകർ പറഞ്ഞതായി വിദ്യാർത്ഥികളും ആരോപിക്കുന്നു. രക്ഷിതാക്കളെ വിളിച്ചുവരുത്തി അപമാനിച്ചതായും ഇവർക്ക് പരാതിയുണ്ട്.

സംഭവം വിവാദമായതോടെ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം വിദ്യാർത്ഥികളോട് ഒരുമിച്ചിരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
65 വർഷത്തിലേറെ പഴക്കമുള്ള ലക്ചർ ഹാളിലെ ഒരു ബെഞ്ചിൽ 13-14 വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നതിനെ ഒരു അദ്ധ്യാപിക ചോദ്യം ചെയ്തിരുന്നു. കോളേജ് അധികൃതരാരും ഇത്തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ല. കോളേജിൽ നടന്ന പിടിഎ യോഗത്തിലും വിദ്യാർത്ഥികൾ തിങ്ങിഞെരുങ്ങി ഒരുമിച്ചിരിക്കേണ്ടെന്നാണ് രക്ഷിതാക്കളും പറഞ്ഞത്. ഇതിന്റെ പേരിൽ ആർക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. പുതിയ ലക്ചർ ഹാളിന്റെ നിർമ്മാണം പൂർത്തിയായാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാമെന്നും പ്രിൻസിപ്പൽ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.


Click it and Unblock the Notifications