പ്രമാണം പതിച്ച് നൽകിയതിന് കൈക്കൂലി ആവശ്യപ്പെട്ടു!! വനിത സബ് രജിസ്ട്രാർക്ക് കിട്ടിയത് കിടിലൻ പണി!!
ജൂണ്‍ 16ന് പതിച്ച പ്രമാണം ദിവസങ്ങൾ കഴിഞ്ഞിട്ടും ഉടമയ്ക്ക് നൽകാതെ സബ് രജിസ്ട്രാർ പിടിച്ച് വയ്ക്കുകയായിരുന്നു.
ചടയമംഗലം: പ്രമാണം പതിച്ച് നൽകിയതിന് കൈക്കൂലി ആവശ്യപ്പെട്ട ചടയമംഗലം സബ് രജിസ്ട്രാർക്ക് സസ്പെൻഷൻ. മഞ്ജുഷയെയാണ് സസ്പെൻഡ് ചെയ്തത്. പരാതി ലഭിച്ചതിനെ തുടർന്ന് മന്ത്രി ജി സുധാകരൻ ഇടപെട്ട് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
ജൂണ്‍ 16ന് പതിച്ച പ്രമാണം ദിവസങ്ങൾ കഴിഞ്ഞിട്ടും ഉടമയ്ക്ക് നൽകാതെ സബ് രജിസ്ട്രാർ പിടിച്ച് വയ്ക്കുകയായിരുന്നു. ഇവരെ നേരിൽ കണ്ട് ആധാരം ആവശ്യപ്പെട്ടപ്പോൾ ഫീസടച്ചില്ലെന്ന് പറഞ്ഞു മടക്കി വിട്ടു. എന്നാൽ ഓൺലൈൻ വഴി ഫീസടച്ചെന്ന് പറഞ്ഞിട്ടും ആധാരം തിരികെ നൽകിയില്ല.
തുടർന്നെത്തിയ ആധാരം എഴുത്തുകാരുമായി വഴക്കുണ്ടാക്കിയ ശേഷമാണ് ആധാരം തിരികെ നൽകിയത്. ഇതിനു പിന്നാലെയാണ് സബ് രജിസ്ട്രാർക്ക് എതിരെ പരാതി നൽകിയത്. മന്ത്രി ജി സുധാകരൻ, വകുപ്പ് മേധാവികൾ എന്നിവർക്കാണ് പരാതി നൽകിയിരുന്നത്.
പരാതി ലഭിച്ച മന്ത്രി ദക്ഷിണ മേഖല അഡീഷണൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫീസറെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. ഡെപ്യൂട്ടി ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സബ് രജിസ്ട്രാർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തി.