തരൂരിനൊപ്പം വേദി പങ്കിടാൻ സുധാകരനില്ല; കോണ്‍ഗ്രസ് കോണ്‍ക്ലേവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും
കൊച്ചി: ഞായറാഴ്ച കൊച്ചിയിൽ ശശി തരൂർ പങ്കെടുക്കുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിയിൽ കെ സുധാകരൻ എത്തില്ലെന്ന് സൂചന.ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അദ്ദഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഞായറാഴ്ച എറണാകുളത്ത് പ്രസിഡൻസി ഹോട്ടലിലാണ് സമ്മേശനം സംഘടിപ്പിച്ചിരിക്കുന്നത്. അധ്യക്ഷൻ നിർദ്ദേശിച്ചത് അനുസരിച്ചാണ് സമ്മേളനം തീരുമാനിച്ചതെന്നം അദ്ദേഹത്തിന്റെ സൗകര്യം നോക്കിയാണ് പരിപാടി നിശ്ചയിച്ചതെന്നും എ ഐ പി സി സംസ്ഥാന അധ്യക്ഷൻ എസ് എസ് ലാൽ പറഞ്ഞു.
പരിപാടിയിൽ മുഖ്യപ്രഭാഷകനായിട്ടാണ് തരൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിവാദങ്ങൾക്കിടെ ഇരു നേതാക്കളും ഒരുമിച്ച് എത്തുമ്പോൾ സുധാകരന്റെ നിലപാടും പ്രതികരണവും എന്താകുമെന്നായിരുന്നു ഉറ്റുനോക്കപ്പെട്ടിരുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് നടക്കുന്ന ലീഡേഴ്സ് ഫോറത്തിന്റെ ഉദ്ഘാടകനായിട്ടാണ് പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം മലബാറിന് പിന്നാലെ മധ്യകേരളത്തിലും വിവിധ പരിപാടികളുടെ ഭാഗാകാനുള്ള ഒരുക്കത്തിലാണ് തരൂർ. എൻ എസ് എസ് എസിന് പിന്നാലെ ചങ്ങനാശേരി അതിരൂപതയിൽ ഡിസംബർ 4 ന് നടക്കുന്ന സുവർണ ജൂബിലി സമാപന യുവജന സമ്മേശനത്തിലും ശശി തരൂർ ആണ് മുഖ്യാതിഥി. രണ്ട് പ്രബല സമുദായ സംഘടനകളുടെ പരിപാടിയിൽ തരൂർ പങ്കെടുക്കുന്നത് രാഷ്ട്രീയ കേരളത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾത്ക് വഴിവെയ്ക്കും.
കോട്ടയത്തും പത്തനംതിട്ടയിലുമെല്ലാം വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കുന്നുണ്ട്. ഡിസംബർ 3 നു പാലായിൽ കെ എം ചാണ്ടി സ്മാരക പ്രഭാഷണം ശശി തരൂർ നിർവ്വഹിക്കും. വൈകിട്ട് ഈരാറ്റുപേട്ടയിൽ ജില്ലാ യൂത്ത് കോൺഗ്രസിന്റെ സമ്മേളനത്തിൽ ഉദ്ഘാടകനാകും. അതേസമയം തരൂരിനെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.
തീരുമാനം ഏകപക്ഷീയമായിപ്പോയെന്നാണ് ഒരു വിഭാഗം ഉയർത്തിയ വിമർശനം. വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാ പ്രസിഡൻ്റ് തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ലെന്നും ഇവർ കുറ്റപ്പെടുത്തി. പാർട്ടി അധ്യക്ഷനെ തള്ളിക്കൊണ്ടുള്ള പ്രസ്താവന നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥനെതിരെ പ്രമേയം പാസാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം തരൂരിനെ പങ്കെടുപ്പിച്ച് തന്നെ പരുപാടി നടത്താനാണ് യോഗത്തിൽ തീരുമാനം കൈക്കൊണ്ടത്.












Click it and Unblock the Notifications