സുനന്ദക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ല?
തിരുവനന്തപുരം: ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്‌കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കിംസ് ആശുപത്രി അധികൃതര്‍. എന്നാല്‍ രോഗിയുടെ സ്വകാര്യത മാനിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
മാരക രോഗങ്ങള്‍ക്കൊന്നും ആയിരുന്നില്ല സുനന്ദ കിംസില്‍ ചികിത്സ തേടിയതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ആശുപത്രി വിടുമ്പോള്‍ അവരുടെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്നും പറയുന്നു.
ജനുവരി 12 മുതല്‍ 14 വരെയാണ് സുനന്ദ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. ഈ സമയം തരൂര്‍ സുനന്ദയുടെ കൂടെ തന്നെ ഉണ്ടായിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ കിംസില്‍ നടത്തിയ പരിശോധനകളില്‍ ഒരു പാട് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മാത്രം മുമ്പ് സുനന്ദ ട്വീറ്റ് ചെയ്തത്. തനിക്ക് എപ്പോഴാണ് സന്തോഷത്തോടെ ഇരിക്കാനാവുക എന്നത് ആര്‍ക്കറിയാം എന്നും സുനന്ദ ട്വീറ്റ് ചെയ്തിരുന്നു.
എന്തായാലും ചിക്തിസയുടെ വിശദാംശങ്ങളും പരിശോധന റിപ്പോര്‍ട്ടുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് വിവരം.
തുടര്‍ ചികിത്സക്കായി കിംസില്‍ എത്താമെന്ന് പറഞ്ഞായിരുന്നു സുനന്ദയും തരൂരും മടങ്ങിയത്. എന്നാല്‍ സുനന്ദ ദില്ലിയിലേക്കുള്ള വിമാനയാത്രക്കെത്തിയപ്പോള്‍ തീര്‍ത്തും ക്ഷീണിതയായിരുന്നുവെന്ന് തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പറയുന്നു. വീല്‍ ചെയറിലാണ് വിമാനത്താവളത്തില്‍ എത്തിച്ചതത്രെ.
സുനന്ദക്ക് ക്ഷയ രോഗമാണെന്നും ത്വക് അർബുദമാണെന്നും ഒക്കെ റിപ്പോർട്ടകളുണ്ട്.