'സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി, വിസയും ടിക്കറ്റും', യൂസഫലിയെ കുറിച്ചും ആരോപണം

ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് വാഗ്ദാനം ചെയ്തത് 30 കോടി രൂപയാണെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്. പണം വാങ്ങി തന്നോട് സംസ്ഥാനം വിട്ടോ രാജ്യം വിട്ടോ തന്നെ പോകാനും വിജയ് പിളള എന്ന ആൾ വഴി ആവശ്യപ്പെട്ടു എന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. പ്രമുഖ വ്യവസായി എംഎ യൂസഫലിയുമായി ബന്ധപ്പെട്ടും സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചു. ഫേസ്ബുക്ക് ലൈവിലെത്തിയാണ് സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ..
സ്വപ്ന സുരേഷിന്റെ വാക്കുകൾ: '' കേസ് ഒത്തുതീര്‍പ്പാക്കാന്‍ തനിക്ക് തരാന്‍ തീരുമാനിച്ചത് പത്ത് കോടിയാണ്. പക്ഷേ മക്കളൊക്കെ ഉളളത് കൊണ്ട് പ്രത്യേകിച്ച് ഇതില്‍ സാമ്പത്തിക നേട്ടമൊന്നും ഇല്ലാത്തത് കൊണ്ട് 30 കോടി തരാമെന്ന് പറഞ്ഞു. എവിടെ പോയെങ്കിലും ജീവിച്ച് കൊളളണം എന്ന് പറഞ്ഞു. എല്ലാ സഹായവും മുഖ്യമന്ത്രിയും കുടുംബവും ഗോവിന്ദന്‍ എന്ന പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്ന് സഹായിക്കാം എന്ന് പറഞ്ഞു. പിന്നെ പറഞ്ഞു, യൂസഫലി എന്ന് പറയുന്ന വ്യക്തി യുഎഇയെ ഉപയോഗിച്ച് കൊണ്ട് തനിക്ക് പണി തരും. അതുകൊണ്ട് വളരെ സൂക്ഷിക്കുക. യൂസഫലിയുടെ പേര് എവിടെയും പറയരുത്.

യൂസഫലിക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഷെയറുണ്ട്. ഭയങ്കരമായ സ്വാധീനമുണ്ട്. യൂസഫലി വിചാരിച്ചാല്‍ തന്റെ ബാഗേജില്‍ ഡ്രഗ്‌സ് ഒക്കെ വെച്ച് പിടിപ്പിക്കും. മിനിമം മൂന്ന് വര്‍ഷത്തേക്ക് ജയിലിലാക്കും. തന്നെ അവര്‍ക്ക് ജയിലില്‍ കിട്ടിയാല്‍ മതി. അതല്ലെങ്കില്‍ സ്ഥലം വിടണം. 30 കോടി വാങ്ങി രാം ലീല എന്ന ദിലീപിന്റെ സിനിമയില്‍ ദിലീപ് മരിച്ച് പോകുന്നത് പോലെ കാണിച്ച് പിന്നെ വേറെ ഏതോ രാജ്യത്ത് പോയി രക്ഷപ്പെടുന്നു. ആര്‍ക്കും പിന്നെ ദിലീപിനെ കുറിച്ച് ഒരു വിവരവും ഉണ്ടാകില്ല. അങ്ങനെ സ്വപ്‌ന സുരേഷിനെ റീക്രിയേറ്റ് ചെയ്ത് വേറൊരു രാജ്യത്തോ സംസ്ഥാനത്തോ പുതിയതായി അവതരിപ്പിക്കാം എന്ന തരത്തിലുളള ഭീഷണി വന്നു. മരണം ഉറപ്പായി എന്ന് അതിലൂടെ മനസ്സിലായി.
സ്വപ്‌ന സുരേഷിന് ഒരു അച്ഛനേ ഉളളൂ. അവസാനം വരെ ഫൈറ്റ് ചെയ്യുമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്. തനിക്ക് ഒരു രഹസ്യ അജണ്ടയും ഇല്ല. സത്യം പുറത്തേക്ക് വരുന്നുണ്ട്. തന്നെ തീര്‍ത്ത് കളയുമെന്ന് ഗോവിന്ദന്‍ മാഷ് തീര്‍ത്തും പറഞ്ഞു. യൂസഫലി തന്നെ വിമാനത്താവളത്തില്‍ എവിടെയെങ്കിലും വെച്ച് കിട്ടിക്കഴിഞ്ഞാല്‍ ബാഗില്‍ ഡ്രഗ്‌സ് വെക്കുമെന്ന് പറഞ്ഞു. വിജയ് പിളള അത് വളരെ വ്യക്തമായും അഭ്യര്‍ത്ഥിക്കുന്ന മട്ടിലും ഭീഷണി സ്വരത്തിലും പറഞ്ഞു. തീരുമാനം എടുക്കാന്‍ രണ്ട് ദിവസം സമയം തന്നെ. താന്‍ വക്കീല്‍ കൃഷ്ണരാജുമായി സംസാരിച്ചു. സംസാരത്തിന്റെ ഫോട്ടോസും മുഴുവന്‍ സംഭാഷണം ഇമെയില്‍ ആയിട്ടും വ്ക്കീലിന് അയച്ചു. അദ്ദേഹം കര്‍ണാടക ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും ഇഡിക്കും എഴുതിയിട്ടുണ്ട്. ബെംഗളൂരുവിലും തനിക്ക് സുരക്ഷ വേണം. ബെംഗളൂരുവിലും സേഫല്ല. കേരളത്തില്‍ സുരക്ഷിതത്വം ഇല്ലാത്തത് കൊണ്ടാണ് ബെംഗളൂരിലേക്ക് പോയത്. അവിടെയും സമാന അവസ്ഥയാണ്..
ഒരു ഒത്തുതീര്‍പ്പിനും താന്‍ തയ്യാറല്ല. ഇത് മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി പറയുകയാണ്., താന്‍ കോപ്രമൈസ് ചെയ്യുമെന്ന് പിണറായി വിജയന്‍ സര്‍ കരുതരുത്. ഇതിന്റെ അവസാനം വരെ ഇവിടെയുണ്ടാകും. ഇത് തനിക്ക് വേണ്ടിയുളള പോരാട്ടം മാത്രമല്ല, കേരളത്തിന് ആകെ വേണ്ടിയുളളതാണ്. കേരളത്തെ വിറ്റ് തുലച്ച് കൊണ്ട് നിങ്ങള്‍ മകള്‍ക്ക് സാമ്രാജ്യം ഉണ്ടാക്കുന്നതിന് എതിരെ അവസാനം വരെ പോരാടും. ജീവനുണ്ടെങ്കില്‍ നിങ്ങളുടെ എല്ലാ ബിസിനസ്സ് സാമ്രാജ്യങ്ങളുടേയും എല്ലാ നിയമവിരുദ്ധ പ്രവൃത്തികളുടേയും തെളിവുകള്‍ അടക്കം പുറത്ത് കൊണ്ട് വരും. യൂസഫലി ആയാലും രവി പിളള ആയാലും എല്ലാവരുടേയും വിവരങ്ങള്‍ കൊടുക്കേണ്ടവര്‍ക്ക് കൊടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്താനോ ഒത്തുതീര്‍പ്പിനോ വരേണ്ടതില്ല. യഥാര്‍ത്ഥ കളളനെ പുറത്ത് കൊണ്ട് വരും. പിണറായി എന്താണ് എന്നത് പുറത്ത് കൊണ്ടുവരും.












Click it and Unblock the Notifications