താനൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ അക്രമിച്ച 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
മലപ്പുറം: സിപിഎം മലപ്പുറം ജില്ല കമ്മിറ്റി അംഗം ഇ ജയനു നേരെ ഒഴൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രദേശത്തെ ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ഇ ജയന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഹോസ്പിറ്റല്‍ വിട്ടു.
ചന്തയിലെ കാര്യം ഇവിടെ പറയണ്ട, ബിനോയ് വിഷയത്തെ വീണ്ടും സഭയില്‍ ന്യായീകരിച്ച് പിണറായി
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഇ ജയനെ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടാനുള്ള ശ്രമം അപലപനീയമാണെന്ന് ഐഎന്‍എല്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐഎന്‍എല്‍ നേതാക്കള്‍.
അക്രമത്തില്‍ പരുക്കേറ്റ ഇ. ജയനെ എ. വിജയരാഘവന്‍ സന്ദര്‍ശിക്കുന്നു
ആര്‍എസ്എസ് അക്രമത്തില്‍ എല്‍ഡിഎഫ് പ്രതഷേധ സംഗമം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്നിവരെ മൃഗീയമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ്-ഐഎന്‍എല്‍ താനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബസ് സ്റ്റാന്റ് പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ മുന്നൂറിലേറെ പേര്‍ പങ്കാളികളായി. നഗരം ചുറ്റിയ പ്രകടനം ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ ഉദ്ഘാടനം ചെയ്തു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള വര്‍ഗീയ പ്രവര്‍ത്തനം കേരളത്തില്‍ നടപ്പാക്കാന്‍ ആര്‍എസ്എസിന് കഴിയാത്തത് ഇടതുപക്ഷം ശക്തിയോടെ എതിര്‍ത്തു നില്‍ക്കുന്നതിനാലാണെന്നും, വര്‍ഗീയ ശക്തികളായ ആര്‍എസ്എഎസിനും, മുസ്ലിം ലീഗിനും നടുവില്‍ ഇടതുപക്ഷം ശക്തിയാര്‍ജിച്ചു വരുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐ എമ്മിനെതിരെ ഇക്കൂട്ടര്‍ അക്രമവുമായി രംഗത്തു വരുന്നതെന്നും ടി കെ ഹംസ പറഞ്ഞു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയനേയും, ഒഴൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരേയും ആക്രമിച്ച ആര്‍എസ്എസ് നിലപാടില്‍ പ്രതിഷേധിച്ച് ഒഴൂര്‍ പഞ്ചായത്ത് പരിധിയില്‍ തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
പഞ്ചായത്തിലെ പ്രധാന കവലകളായ ഒഴൂര്‍, കുറുവട്ടിശ്ശേരി, വെള്ളച്ചാല്‍, പുല്‍പ്പറമ്പ്, പറപ്പാറപ്പുറം, കരിങ്കപ്പാറ, ചുരങ്ങര എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ഇരുചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങള്‍ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല. ജനകീയ നേതാവിനും, പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമത്തില്‍ ഒഴൂരുകാര്‍ ഒന്നടങ്കം പ്രതിഷേധിച്ച് ഹര്‍ത്താലിന് പിന്തുണ നല്‍കി.
സോഷ്യൽ മീഡിയയിൽ പാഡ്മാന്‍ കാംപെയ്ൻ.. വനജ വാസുദേവിന്റെ വ്യത്യസ്തമായ ഒരു സാനിറ്ററി പാഡ് ഓർമ!!
പൊതു പ്രവര്‍ത്തകരെ ആക്രമിച്ച് നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള വര്‍ഗീയ ശക്തികളുടെ ഗൂഢാലോചനയാണ് ഒഴൂരില്‍ സിപിഐ എം ജില്ലാകമ്മിറ്റിയംഗം ഇ ജയനുനേരെയുണ്ടായ അക്രമമെന്ന വി. അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു. വര്‍ഗീയ കക്ഷികളെ ഒറ്റപ്പെടുത്തി സമൂഹത്തില്‍ ധീരമായ ഇടപെടലുകളിലൂടെയുള്ള ഇ ജയന്റെ പ്രവര്‍ത്തനങ്ങളാണ് ഇക്കൂട്ടരെ പ്രകോപിക്കുന്നത്. സമാധാന ശ്രമങ്ങള്‍ തകര്‍ത്ത് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തണമെന്ന് വി അബ്ദുറഹിമാന്‍ എംഎല്‍എ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇ ജയനുനേരെ ആക്രമണം നടന്നപ്പോള്‍ ആഹ്ലാദം പ്രകടിപ്പിച്ചവര്‍ വര്‍ഗീയ ശക്തികള്‍ക്ക് കൂടുതല്‍ പ്രചോദനവും പ്രോത്സാഹനവും നല്‍കുകയാണ്. അക്രമം നടത്തിയവരെ മുഴുവന്‍ പിടികൂടി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനായി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താനൂരില്‍ സംഘര്‍ഷമുണ്ടാക്കി വികസന പദ്ധതികളെ അട്ടിമറിക്കാന്‍ അനുവദിക്കില്ല. അക്രമങ്ങളിലൂടെ സിപിഐ എം നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും മനോധൈര്യം തകര്‍ക്കാന്‍ താനൂരില്‍ കാലങ്ങളായി തുടരുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് വി അബ്ദുറഹിമാന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
തിരൂര്‍ ഡിവൈഎസ്പി ബിജുപ്രഭാകര്‍, താനൂര്‍ സിഐ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ഒഴൂര്‍ പഞ്ചായത്ത് പരിധിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.