കാസർഗോഡ് തായലങ്ങാടിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപകന്‍ മരിച്ചു; സഹോദരന് പരിക്ക്
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തായലങ്ങാടി ക്ലോക്ക് ടവറിന് സമീപം സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപകന്‍ മരിച്ചു. സഹോദരന് പരിക്കേറ്റു. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളിലേയും ബെദിര ഹയാത്തുല്‍ ഇസ്ലാം മദ്രസയിലേയും അധ്യാപകന്‍ ചാല ബി.എഡ് സെന്ററിന് സമീപത്തെ മുഹമ്മദ് മുഫീദ് ഹുദവി(24)യാണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ ഇര്‍ഷാദ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. തളങ്കര മാലിക് ദീനാര്‍ പള്ളിയില്‍ സിയാറത്ത് ചെയ്തു മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ആന്ധ്രയിലെ തീര്‍ത്ഥാടക സംഘം സഞ്ചരിക്കുകയായിരുന്ന കാറിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരേയും ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് മംഗളൂരുവിലെ യൂണിറ്റി ആസ്പത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മുഫീദ് മരണത്തിന് കീഴടങ്ങിയത്. ഇര്‍ഷാദ് ഇന്ന് ഗള്‍ഫിലേക്ക് പോകാനിരിക്കെയായിരുന്നു. അതിന് മുന്നോടിയായാണ് മാലിക് ദീനാറില്‍ സിയാറത്തിന് പോയത്.
സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ഹെല്‍മറ്റ് തകര്‍ന്ന് കഴുത്തില്‍ കുരുങ്ങിയാണ് മുഫീദിന് ആഴത്തിലുള്ള മുറിവേറ്റത്. എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖ ജനറല്‍ സെക്രട്ടറിയായ മുഫീദ് നാടിന്റെ മത, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യത്ത് ഉച്ചയോടെ നാട്ടിലെത്തിക്കും.
തുടര്‍ന്ന് വീട്ടിലും ബെദിര മദ്രസ അങ്കണത്തിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് ബെദിര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. അബ്ദുല്‍റഹ്മാന്‍ - സുഹ്‌റ ദമ്പതികളുടെ മകനാണ് മുഫീദ് ഹുദവി. മറ്റു സഹോദരങ്ങള്‍: മുനീര്‍ (തിരുവനന്തപുരം), അഫ്‌സല്‍ (ദുബായ്), മിസ്‌രിയ ഫൈസല്‍, നസ്രിയ.