തീർഥാടകർക്ക് പമ്പയിൽ നിന്ന് ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി
കൊച്ചി: ശബരിമല തീർഥാടകർക്ക് പമ്പയിൽ നിന്ന് കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ കലക്ടറോടു ഹൈക്കോടതിയുടെ നിർദേശം. ഗ്രൂപ്പ് ബുക്കിങ് നടത്തിയവരുടെ ഉൾപ്പെടെ ബുദ്ധിമുട്ടുകൾക്കു പരിഹാരമുണ്ടാകണമെന്നും കോടതി നിർദേശിച്ചു.
പമ്പ, ത്രിവേണിയിൽ ബസുകളിൽ കയറാൻ തീർഥാടകർ ബുദ്ധിമുട്ടുന്നതായുള്ള റിപ്പോർട്ടുകൾ വന്ന അടിസ്ഥാനത്തിലാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് കെ.പി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
ഈ വിഷയത്തിൽ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ശബരിമല സ്പെഷൽ കമ്മിഷണർ, കെഎസ്ആർടിസി സ്പെഷൽ ഓഫിസർ, ദേവസ്വം ബോർഡ് എക്സിക്യുട്ടിവ് എൻജിനീയർ എന്നിവരും ആയി ആലോചിച്ച് സംവിധാനം രൂപീകരിക്കണം എന്നാണ് നിർദേശം.
ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയുടെ വൃക്ക തട്ടിയെന്ന് പരാതി; സംഭവമിങ്ങനെ
ഗ്രൂപ്പ് ടിക്കറ്റിങ് ബുക്കിങ് നടത്തിയിട്ടും തീർഥാടകർക്കു പ്രത്യേകം വാഹനം നൽകുന്നില്ല എന്ന ആരോപണം ഉണ്ടായിരുന്നു. യാത്രക്കാരെ നിയന്ത്രിക്കാൻ പമ്പയിലും നിലയ്ക്കലിലും പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് സീനിയർ ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചിരുന്നു.
ജീവനക്കാരിയുടെ പിന്‍ഭാഗത്ത് അടിച്ച് തമാശ!; 'കോഴി' മാനേജരെ കാത്തിരുന്നത് എട്ടിന്റെ പണി!
ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഇതരസംസ്ഥാന ഡ്രൈവർമാരെ ബോധവൽക്കരിക്കണമെന്നും മോട്ടർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ താംബരത്തുനിന്നു തീർഥാടകരുമായി എത്തിയ വാഹനം അപകടത്തിൽപ്പെട്ട് 10 വയസ്സുള്ള കുട്ടി മരിക്കുകയും 13 പേർക്കു പരുക്കേൽക്കുകയും ചെയ്തതു പരിഗണിച്ചാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ ബന്ധപ്പെട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് തേടിയ ഹൈക്കോടതി ഹർജി 21 ന് പരിഗണിക്കാൻ മാറ്റിവച്ചു. പാർക്കിങ് സൗകര്യം സംബന്ധിച്ച വിഷയത്തിൽ നിലയ്ക്കലിലെ 16 പാർക്കിങ് ഗ്രൗണ്ടുകളുടെ ലേ ഔട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. തിരക്കനുസരിച്ച് ഒരുമണിക്കൂറിൽ 4,800 ഭക്തരെ 18-ാം പടിയിലൂടെ കടത്തിവിടാൻ ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല ചീഫ് പോലീസ് കോർഡിനേറ്റർക്കാണ്. തിരക്ക് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടേയും കലക്ടറുടേയും നിർദ്ദേശം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ശബരിമലയിലെ തിരക്ക് സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ കോടതി സ്വമേധയ ഇടപെടുകയായിരുന്നു. തീർഥാടകത്തിരക്ക് ക്രമപ്പെടുത്തുന്നതിനായി നേരത്തേയും ഹൈക്കോടതി ഇടപെട്ടിരുന്നു. വ്യാഴാഴ്ച പമ്പയിൽ ചേർന്ന അവലോകനയോഗത്തിൽ പോലീസും ദേവസ്വം ബോർഡും തമ്മിൽ തർക്കമുണ്ടായിരുന്നു.