മയിലുകൾ ഇണചേരുന്നത് കാണാൻ വൻതിരക്ക്!രാജസ്ഥാൻ ജഡ്ജിക്ക് നന്ദി പറഞ്ഞ് പാലക്കാട്ടെ മയിൽ സംരക്ഷണകേന്ദ്രം
മയിലുകൾ ഇണ ചേരില്ലെന്ന ജഡ്ജി മഹേഷ് ചന്ദ്രശർമ്മയുടെ പരാമർശം വിവാദമായതോടെയാണ് പാലക്കാട് ചൂളന്നൂർ മയിൽ സംരക്ഷണ കേന്ദ്രത്തിൽ തിരക്ക് വർദ്ധിച്ചത്.
പാലക്കാട്: മയിലുകൾ തമ്മിൽ ഇണചേരില്ലെന്ന രാജസ്ഥാൻ ഹൈക്കോടതി ജസ്റ്റിസ് മഹേഷ് ചന്ദ്രശർമ്മയുടെ പ്രസ്താവന ചില്ലറ വിവാദങ്ങളൊന്നുമല്ല സൃഷ്ടിച്ചത്. എന്നാൽ രാജസ്ഥാൻ ജഡ്ജിയുടെ പ്രസ്താവന കാരണം നേട്ടമുണ്ടായത് ഇവിടെ കേരളത്തിലാണ്.
പിണറായിയുടെ ഫ്ലക്സ് എടുത്തുമാറ്റി, കാന്തപുരത്തിനെതിരെ കേസെടുത്തു! കോഴിക്കോട് കമ്മീഷണറെ സ്ഥലം മാറ്റി
പശുവിനെ വാങ്ങാൻ ശ്രമിച്ച മുസ്ലീം യുവാവിന് നേരെ ആക്രമണം,കാസർകോട് അതിർത്തിയിൽ സംഘർഷാവസ്ഥ..
മയിലുകൾ ഇണ ചേരില്ലെന്ന ജഡ്ജി മഹേഷ് ചന്ദ്രശർമ്മയുടെ പരാമർശം വിവാദമായതോടെയാണ് പാലക്കാട് ചൂളന്നൂർ മയിൽ സംരക്ഷണ കേന്ദ്രത്തിൽ തിരക്ക് വർദ്ധിച്ചത്. ജഡ്ജി ഈ വിവാദ പരാമർശം നടത്തുന്നതിന് മുൻപ് ദിവസേന 10-20 സന്ദർശകർ വന്നിരുന്ന കേന്ദ്രത്തിൽ ഇപ്പോൾ ദിനംപ്രതി ഇരുന്നോറോളം പേർ എത്തുന്നുണ്ട്.
കന്നുകാലി നിയന്ത്രണ ഹർജി പരിഗണിക്കവേ...
കന്നുകാലി നിയന്ത്രണം സംബന്ധിച്ച് രാജസ്ഥാനില്‍ നിലവിലുളള നിയമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് മഹേഷ് ചന്ദ്രശർമ്മയുടെ വിവാദ പരാമർശം.
പശുവിനെ ദേശീയമൃഗമാക്കണം....
ഹർജി പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി വിവാദ പരാമർശങ്ങൾ നടത്തിയത്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നൽകണമെന്നും കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
മയിലിനെ ദേശീയ പക്ഷിയാക്കിയതിന് കാരണം...
പശുവിനെ ദേശീയമൃഗമാക്കണമെന്ന് ശുപാർശ ചെയ്ത അദ്ദേഹം മയിലിനെ ദേശീയ പക്ഷിയാക്കിയതിന് കണ്ടുപിടിച്ച കാരണവും വിചിത്രമായിരുന്നു. മയിൽ ഒരു നിത്യബ്രഹ്മചാരി ആയതിനാലാണ് ദേശീയ പക്ഷിയാക്കിയതെന്നായിരുന്നു മഹേഷ് ചന്ദ്രശർമ്മയുടെ വാദം.
മയിലുകൾ ഇണചേരാറില്ല...
ആൺമയിലുകൾ പെൺമയിലുകളുമായി ഇണ ചേരാറില്ലെന്നു, ആൺമയിലിന്റെ കണ്ണുനീർ കൊണ്ടാണ് പെൺമയിൽ ഗർഭം ധരിക്കുന്നതെന്നും, ഇതുകാരണമാണ് ശ്രീകൃഷ്ണൻ തലയിൽ മയിൽപ്പീലി ചൂടുന്നതെന്നുമായിരുന്നു ജസ്റ്റിസ് മഹേഷ് ചന്ദ്രശർമ്മ പറഞ്ഞത്.
വിവാദവും ട്രോളുകളും...
ജഡ്ജിയുടെ പരാമർശം വളരെ പെട്ടെന്നുതന്നെ വിവാദമായി മാറി. സോഷ്യൽ മീഡിയയിൽ ജഡ്ജിയുടെ 'കണ്ടുപിടുത്തത്തെ' ട്രോളിക്കൊല്ലാൻ ആളുകൾ മത്സരിച്ചു.
നേട്ടമായത് പാലക്കാട്ടെ മയിൽ സംരക്ഷണ കേന്ദ്രത്തിന്...
ജഡ്ജിയുടെ പരാമർശത്തിന് ശേഷം മലയാളികൾ വിശദമായി തന്നെ മയിലുകളുടെ ജീവിതരീതിയെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും പഠനം നടത്തിയെന്നതിന് തെളിവാണ് പാലക്കാട് ചൂളന്നൂരിലെ മയിൽ സംരക്ഷണ കേന്ദ്രത്തിൽ അനുഭവപ്പെട്ട തിരക്ക്.
ജഡ്ജിക്ക് നന്ദി...
ജഡ്ജിയുടെ വിവാദ പ്രസ്താവനയ്ക്ക് ശേഷമാണ് ചൂളന്നൂർ മയിൽ സംരക്ഷണ കേന്ദ്രത്തിൽ സന്ദർശകരുടെ തിരക്ക് വർദ്ധിച്ചത്. എന്തായാലും രാജസ്ഥാൻ ജഡ്ജിക്ക് പെരുത്ത് നന്ദി പറയുകയാണ് ഇവിടുത്തെ ജീവനക്കാർ.
300 പേർ വരെ...
ദിവസവും പത്തോ ഇരുപതോ സന്ദർശകർ മാത്രമെത്തിയിരുന്ന മയിൽ സംരക്ഷണ കേന്ദ്രത്തിൽ രണ്ടാഴ്ചയ്ക്കിടെ സന്ദർശകരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണുണ്ടായത്. ഇപ്പോൾ ദിവസവും 300 പേർ വരെ മയിൽ സംരക്ഷണ കേന്ദ്രത്തിൽ എത്തുന്നുണ്ട്.