അന്‍വറിനും കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ ശക്തമായ സമരംവരും: എംഎംഹസന്‍
കോഴിക്കോട്: കയ്യേറ്റക്കാരെയും നിയമലംഘകരെയും സംരക്ഷിക്കുന്ന സര്‍ക്കാറിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്ന് കെ പി സി സി പ്രസിഡന്റ് എംഎംഹസ്സന്‍. കായല്‍ കയ്യേറിയ മന്ത്രിയെ രാജിവെപ്പിച്ച അതേ ജനരോഷം പി വി അന്‍വര്‍ എം എല്‍ എയ്ക്കും ജോയ്‌സ് ജോര്‍ജ്ജ് എം പിക്കുമെതിരെ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുകയാണ്. കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി നിയമസഭയില്‍ പോലും സംസാരിച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി.
തൊഴിലാളി ദ്രോഹ നടപടി;ആശുപത്രിയ്ക്ക് മുന്നിൽ ധർണ്ണ
പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്ക് കയ്യേറ്റങ്ങള്‍ക്കുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുമ്പില്‍ നടത്തിയ ജനകീയ പ്രതിരോധ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസ്സന്‍. അന്‍വറിന്റെ പാര്‍ക്കിനുവേണ്ടി അനധികൃതമായി കെട്ടിയ തടയണ പൊളിക്കണമെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പോലും ഈ സര്‍ക്കാര്‍ നടപ്പാക്കിയില്ല. പാര്‍ക്കിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമപരമായി യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി നോട്ടീസ് നല്‍കിയതാണ്. എന്നാല്‍ പഞ്ചായത്തിന് ചെയ്യാവുന്നതിന് പരിധിയുണ്ട്. നിയമം നടപ്പാക്കേണ്ട മുഖ്യമന്ത്രി ഉള്‍പ്പെടെ കയ്യേറ്റക്കാരനെ സംരക്ഷിക്കുകയാണ്.

ഇടുക്കിയില്‍ കയ്യേറ്റക്കാരുടെ മിശിഹ എന്നാണ് മന്ത്രി എം എം മണിയെ റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയായ സി പി ഐ വിശേഷിപ്പിച്ചത്. ജോയ്‌സ് ജോര്‍ജ്ജ് എം പിക്കെതിരെ ചെറുവിരലനക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വന്‍കിട കയ്യേറ്റക്കാരെയെല്ലാം സംരക്ഷിക്കുകയാണ്. സാധാരണക്കാര്‍ക്കുവേണ്ടി ഭരിക്കാന്‍ മറന്നുപോകുമ്പോഴും കുത്തകകള്‍ക്കും മുതലാളിമാര്‍ക്കും അഴിമതിക്കാര്‍ക്കുംവേണ്ടി ഭരിക്കുന്ന എല്‍ ഡി എഫിനെ ഇടത് അഴിമതി മുന്നണി എന്ന് പേര് മാറ്റണമെന്ന് ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായിരുന്നു. അന്‍വറിന്റെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അന്തിമ വിജയം വരെ പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറി അഡ്വ. കെ ജയന്ത്, കെ പി സി സി നിര്‍വാഹകസമിതി അംഗങ്ങളായ അഡ്വ പി എം നിയാസ്, കെ പി ബാബു, കെ രാമചന്ദ്രന്‍, കെ ടി ജെയിംസ്, ഐ മൂസ, പി മൊയ്തീന്‍. പി മാധവദാസ്, കെ ബാലകൃഷ്ണന്‍ കിടാവ്, കെ എം ഉമ്മര്‍ സംസാരിച്ചു. ഇ എം ജയപ്രകാശ് നന്ദി രേഖപ്പെടുത്തി.












Click it and Unblock the Notifications