തൊടുപുഴ കൂട്ടക്കൊലക്കേസിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ! പ്രതീക്ഷയോടെ പോലീസ്
തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്ത് കുഴിച്ചിട്ട സംഭവത്തില്‍ കേസന്വേഷണം പുരോഗമിക്കുകയാണ്. ഈ കുടുംബത്തിലെ നാല് പേരെ കാണാനില്ലെന്ന അന്വേഷണത്തിന് ഒടുവിലാണ് വീടിന് പിറകിലെ കുഴിയില്‍ നിന്നും മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തത്.
ഒന്നിലധികം പേർ ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. സംഭവ ദിവസം രാത്രി വീട്ടിലെത്തിവരിലേക്കാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. വീടിന് പരിസരത്തുള്ള സിസിടിവിയിൽ നിന്നും ശേഖരിച്ച ദൃശ്യങ്ങൾ കേസിൽ വഴിത്തിരിവായേക്കും.
വൻ പണച്ചാക്കുകൾ
കൊല്ലപ്പെട്ട കൃഷ്ണന്‍ ആഭിചാര ക്രിയകള്‍ ചെയ്തിരുന്നുവെന്നും അതിനായി വന്‍ പണച്ചാക്കുകള്‍ ഉള്‍പ്പെടെ ഈ വീട്ടില്‍ നിരന്തരം എത്തിയിരുന്നു എന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഫലം കിട്ടാത്ത ഏതെങ്കിലും പൂജയുമായി ബന്ധപ്പെട്ട തര്‍ക്കമോ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ആകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സിസിടിവി ദൃശ്യങ്ങള്‍
കൊല നടന്ന ദിവസം രാത്രി വീട്ടിലെത്തിയ ആളുകളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇവരെ കണ്ടെത്തുന്നതില്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നാണ് പോലീസ് കരുതുന്നത്. വണ്ണപ്പുറം മുതല്‍ കഞ്ഞിക്കുഴി വരെയുള്ള സ്ഥലങ്ങളിലെ ക്യാമറകളിലെ ദൃശ്യങ്ങളിലാണ് പോലീസിന്റെ പ്രതീക്ഷ.
കൊലയാളികൾ പതിഞ്ഞോ
ഇതുവരെ ഒന്‍പത് സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് കഴിഞ്ഞു. ഇനി രണ്ട് ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിക്കാനുള്ളത്. കൊല്ലപ്പെട്ട കുടുംബത്തിന്റെ വീടിന് പരിസരത്തുള്ള കടകളുടേയും ്സ്ഥലത്തെ ബാങ്കുകളുടേയും മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലെ ദൃശ്യങ്ങളിലാണ് കൊലപാതകികള്‍ കുടുങ്ങിയിരിക്കുന്നതായി പോലീസ് കരുതുന്നത്.
ആ വഴി പോയ വാഹനങ്ങൾ
അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത് എന്നാണ് പോലീസ് കരുതുന്നത്. കാരണം കൊല്ലപ്പെട്ട ആര്‍ഷ പതിന്നൊന്ന് മണിക്ക് മുന്‍പ് വരെ വാട്‌സ്ആപ്പില്‍ ഉണ്ടായിരുന്നു. അര്‍ധരാത്രിയോടെ സ്ഥലത്തെ റോഡിലൂടെ കടന്ന് പോയ വാഹനങ്ങളുടെ വിവരങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. ഇവ സിസിടിവിയില്‍ പതിഞ്ഞ് കാണുമെന്നുറപ്പാണ്.
ആഢംബര വാഹനങ്ങളിൽ
കൃഷ്ണന്റെ വീട്ടിലേക്ക് രാത്രിയും പകലുമടക്കം ആഢംബര കാറുകളില്‍ നിരവധി പേര്‍ വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. സ്ത്രീകളടക്കമുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. ഇവരില്‍ ചിലര്‍ തനിക്കും ചിലപ്പോള്‍ നിരവധി വാഹനങ്ങള്‍ ഒരേ സമയവും കൃഷ്ണന്റെ ദുരൂഹമായ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്യസംസ്ഥാനക്കാരും
ഇങ്ങനെ വരുന്നവരില്‍ ചിലര്‍ കൃഷ്ണന്റെ വീട്ടില്‍ താമസിക്കാറുമുണ്ട്. വന്‍ പണച്ചാക്കുകളാണ് ഇത്തരത്തിലെത്തിയിരുന്നത് എന്നാണ് സൂചന. ഇക്കൂട്ടത്തില്‍ അന്യസംസ്ഥാനക്കാരും ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. അന്യസംസ്ഥാനക്കാരുമായി കൃഷ്ണന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്ന വിവരം പോലീസ് പരിശോധിക്കുന്നുണ്ട്.
ആസൂത്രിതമായ കൊല
കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. വീടുമായി ബന്ധമുള്ളവര്‍ തന്നെയാണ് കൊലയാളികളെന്നും പോലീസ് കരുതുന്നു. കാരണം വാതില്‍ തകര്‍ക്കാതെ തന്നെ കൊലയാളികള്‍ക്ക് വീടിന് അകത്തേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട് എന്നത് പരിചയക്കാരാണ് എന്നത് ഉറപ്പിക്കുന്നു.
മഴയിൽ പോയ തെളിവുകൾ
വീടിനോട് ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ച് മൂടിയ നിലയില്‍ ആയിരുന്നു കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ അര്‍ജുന്‍, ആര്‍ഷ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാല് പേരുടെ ശരീരങ്ങളും അടുക്കി വെച്ചിരിക്കുന്ന നിലയില്‍ ആയിരുന്നു കിടന്നിരുന്നത്. കനത്ത മഴ ആയിരുന്നതിനാല്‍ പല തെളിവുകളും നഷ്ടപ്പെട്ടിരിക്കുന്നതായി പോലീസ് സംശയിക്കുന്നു.
അടിച്ചും കുത്തിയും കൊന്നു
തലയ്ക്ക് അടിച്ചും കുത്തിയുമാണ് നാല് പേരെയും കൊലപ്പെടുത്തിയിരിക്കുന്നത്. ചുറ്റിക കൊണ്ടാണ് നാല് പേരുടേയും തലയ്ക്ക് അടിയേറ്റിരിക്കുന്നത്. കൃഷ്ണന്റെ മുഖം വികൃതമാക്കിയ നിലയില്‍ ആയിരുന്നു. ആര്‍ഷയുടെ മുഖത്തിന്റെ ഒരു വശം അടിയേറ്റ് തകര്‍ന്ന നിലയിലും ആയിരുന്നു.
കൊട്ടേഷനാണോ
ഈ കൂട്ടക്കൊലയില്‍ കുറഞ്ഞത് മൂന്ന് പേരെങ്കിലും പങ്കാളികളായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. മല്‍പ്പിടുത്തം നടന്നുവെന്ന് വീട്ടിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നല്ല വലുപ്പമുള്ള കൃഷ്ണനെ കൊലപ്പെടുത്തുന്നതും വീടിന് പിറകിലെ ചാണകക്കുഴിയില്‍ എത്തിക്കുന്നതും ഒറ്റയ്ക്ക് ഒരാള്‍ക്ക് സാധിക്കുന്നതല്ല. കൊട്ടേഷന്‍ കൊലയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.