'നാടക ഡയലോഗ് പോലും സഹിക്കാന്‍ കഴിയാത്തവിധം അസഹിഷ്ണുതയിലാണ് മോദിയുടെ കിങ്കരപ്പട'
Recommended Video
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന് കര്‍ണാടകത്തിലെ സ്കൂളിലെ പ്രധാന അധ്യാപികയേയും വിദ്യാര്‍ത്ഥിനിയുടെ അമ്മയേയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നത് മാനേജ്മെന്‍റ് തടഞ്ഞതോടെയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ മോദി സര്‍ക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമര്‍ശിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. മോദിയെ വിമർശിച്ചാൽ ജീവിതത്തിന്റെ ശിഷ്ടകാലം മുഴുവൻ ഭരണകൂട ഭീകരതയുടെ കുരിശിൽ കിടക്കേണ്ടി വരുമെന്നാണ് സ്ഥിതിയെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം
നരേന്ദ്രമോദിയുടെ കിങ്കരപ്പട
കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാൻ കഴിയാത്തവധം അസഹിഷ്ണുതയിൽ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട. നാലും അഞ്ചും ആറും ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പേരിൽ സ്കൂളിനെയും ഹെഡ്മാസ്റ്ററെയും അഭിനേതാക്കളായ കുട്ടികളുടെ രക്ഷിതാക്കളെയുമൊക്കെ പെടുത്തിയിരിക്കുന്നത് രാജ്യദ്രോഹക്കേസിൽ.
മനുഷ്യത്വമുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?
ഹെഡ്മാസ്റ്ററെയും ഒരു അമ്മയെയും ഇതിനകം അറസ്റ്റു ചെയ്തു കഴിഞ്ഞു. മോദിയെ വിമർശിച്ചാൽ ജീവിതത്തിന്റെ ശിഷ്ടകാലം മുഴുവൻ ഭരണകൂട ഭീകരതയുടെ കുരിശിൽ കിടക്കേണ്ടി വരുമെന്നാണ് ഭീഷണി. ഇതോടൊപ്പമുള്ള ചിത്രം നോക്കുക. കൊച്ചുകുട്ടികളെ കുറ്റവാളികളെപ്പോലെ പോലീസുദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. മനുഷ്യത്വമുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?
ഏതു ഭരണാധികാരിയുണ്ട്?
ഇതെന്തൊരു ഭരണമാണെന്ന് പരസ്പരം ചോദിക്കുകയാണ് ഓരോ ഇന്ത്യാക്കാരനും. രാജ്യത്തിന്റെ ഭരണാധികാരികൾ ഇതിനും മുമ്പും നിശിതമായ വിമർശനങ്ങൾക്ക് വിധേയരായിട്ടുണ്ട്. കർക്കശമായ രാഷ്ട്രീയപരിഹാസവും ആക്ഷേപഹാസ്യവും നേരിടേണ്ടി വരാത്ത ഏതു ഭരണാധികാരിയുണ്ട്?
സ്വാഭാവികമാണ്
നാടകത്തിലും സിനിമയിലും കഥയിലും കവിതയിലും കാർട്ടൂണിലുമൊക്കെ രാഷ്ട്രീയവിമർശനങ്ങളും ഭരണകൂട വിമർശനങ്ങളുമൊക്കെ കടന്നുവരിക സ്വാഭാവികമാണ്. ആധുനിക ജനാധിപത്യ സമൂഹത്തിൽ പ്രത്യേകിച്ചും.
അനുയായി വൃന്ദത്തിന്റെ വ്യാമോഹം
എല്ലാ വിമർശനങ്ങൾക്കും അതീതനായി നരേന്ദ്രമോദിയെ പ്രതിഷ്ഠിക്കാമെന്നാണ് അനുയായി വൃന്ദത്തിന്റെ വ്യാമോഹം. മോദിയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾ ദൈവനിന്ദയ്ക്കു സമാനമാണ് എന്നാണ് അവരുടെ ഭാവം. ശാഖകളിലൂടെ വളരുന്ന ഈ വൈതാളികവൃന്ദത്തിന്റെ മാനസികാവസ്ഥയിലേയ്ക്ക് നാട്ടിലെ പോലീസും എത്തിച്ചേരുകയാണ്.
കാഴ്ച്ചക്കാരായി
കഴിഞ്ഞ ദിവസം ദില്ലിയിൽ ജാമിയായിലെ സമരക്കാർക്കെതിരെ അക്രമി വെടിയുതിർക്കുമ്പോൾ കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നു പോലീസ്. തോക്കേന്തി നിൽക്കുന്ന ഏതോ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനു പിന്നിൽ പരിപൂർണ അച്ചടക്കത്തോടെ പോലീസുകാർ നിൽക്കുകയാണ് എന്നേ ആ ചിത്രങ്ങൾ കണ്ടാൽ തോന്നൂ.
എത്രമാത്രം ഭീഷണമാണെന്ന്
അക്രമികൾക്കാണ് പോലീസ് സഹായം. ജെഎൻയു ഹോസ്റ്റലിൽ അഴിഞ്ഞാടിയ അക്രമികൾക്കും പോലീസ് സഹായമുണ്ടായിരുന്നു. അതേ പോലീസ് മനോഭാവമാണ് കർണാടകത്തിലും നാം കാണുന്നത്.രാജ്യം നേരിടുന്ന വെല്ലുവിളി എത്രമാത്രം ഭീഷണമാണെന്ന് ഓരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം