മദ്യപിയ്ക്കുന്നവർക്ക് നല്ല മദ്യം നൽകണം!! ഐസക്കിന്റെ തിയറി സിംപിളാണ്, പവർഫുളും...
സ്റ്റാര്‍ ഹോട്ടലുകളിലെ അടക്കം ബാറുകള്‍ പൂട്ടിയ നടപടി പിന്‍വലിയ്ക്കാന്‍ സാധ്യത ഉണ്ടെന്ന സൂചനകളാണ് ധനകാര്യ മന്ത്രി തോമസ് ഐസക്ക് പങ്കുവയ്ക്കുന്നത്.
തിരുവനന്തപുരം: ഈ വര്‍ഷത്തെ ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം മദ്യനയത്തില്‍ സര്‍ക്കാര്‍ എന്ത് തീരുമാനം കൈക്കൊള്ളും എന്നതാണ്. സ്റ്റാര്‍ ഹോട്ടലുകളിലെ അടക്കം ബാറുകള്‍ പൂട്ടിയ നടപടി പിന്‍വലിയ്ക്കാന്‍ സാധ്യത ഉണ്ടെന്ന സൂചനകളാണ് ധനകാര്യ മന്ത്രി തോമസ് ഐസക്ക് പങ്കുവയ്ക്കുന്നത്.
ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പൂട്ടിയത് വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയായെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കുന്നത്. മദ്യനിയന്ത്രണം ഏറ്റവും ബാധിച്ചത് വിനോദ സഞ്ചാര മേഖലയെ ആണ്. ഇവിടുത്തെ തൊഴില്‍ അവസരങ്ങളെയും ഇത് ഇല്ലാതാക്കി.
നിരവധി കുടുംബങ്ങളാണ് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ഉപജീവന മാര്‍ഗ്ഗം നടത്തുന്നത്. ഇവരുടെ എല്ലാം കുടുംബം പട്ടിണിയായിലായി. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസത്തില്‍ കേരളത്തിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. പ്രധാന കോണ്‍ഫറന്‍സുകളൊന്നും കേരളത്തില്‍ നടക്കുന്നില്ല.
സമ്പൂര്‍ണ മദ്യ നിരോധനം പ്രായോഗികമല്ല. സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യം നിരോധിയ്ക്കുമ്പോള്‍ പ്രായോഗികത പരിശോധിയ്ക്കണമെന്ന് മന്ത്രി പറയുന്നു. ഇക്കാര്യത്തില്‍ ടൂറിസം മേഖലയ്ക്ക് ഇളവ് നല്‍കണം.
ദേശീയ പാതയോരത്തെ ബീവറേജസ് ഔട്ട്‌ലൈറ്റുകള്‍ അടച്ചുപൂട്ടണമെന്നാണ് സുപ്രീംകോടതി ഉത്തരവ് . ഇതോടെ മദ്യശാലകളുടെ എണ്ണം വീണ്ടും കുറയും. ഇത് കൂടുതല്‍ പ്രതികൂലമായി ബാധിയ്ക്കും.
ടൂറിസം മേഖലയിലെ പരിപോഷിപ്പിയ്ക്കാനുള്ള വഴികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം തന്നെ ഫോര്‍ സ്റ്റാര്‍ ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതും പരിഗണനയില്‍ ഉണ്ട്.