ഹാദിയയുടെ വിവാഹം റദ്ദാക്കിയതിൽ ആർഎസ്എസ് വക്കീലിനൊപ്പം ആഹ്ളാദപ്രകടനം.. അഭിഭാഷകന് വധഭീഷണി
കൊച്ചി: ഹാദിയ കേസിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ പലരുമുണ്ട്. മതവും ജീവിതപങ്കാളിയും ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് എന്നിരിക്കേ ഹാദിയ കേസ് ഇത്രയധികം കോളിളക്കമുണ്ടാക്കാനുള്ള കാരണവും അത് തന്നെ. സംഘപരിവാറുകാരും തീവ്ര മുസ്ലീം സംഘടനകളും ഹാദിയ കേസിനെ ഉപയോഗിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ്. ഹാദിയ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ ആര്‍എസ്എസ്സുകാരനാണ് എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത. സര്‍ക്കാര്‍ പ്ലീഡര്‍ പി നാരായണന് എതിരെ വധഭീഷണിയും ഉയര്‍ന്നിരിക്കുന്നു.

അഭിഭാഷകന് വധഭീഷണി
ഹാദിയ കേസില്‍ അശോകന്റെ ഹര്‍ജി ഹൈക്കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് ഗവണ്‍മെന്റ് പ്ലീഡര്‍ പി നാരായണന്‍ ആയിരുന്നു. കേസില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിന് ശേഷം പരസ്യമായി ആഹ്ലാദം പ്രകടിപ്പിച്ചു എന്നാണ് ആരോപണം. ഇതിന്റെ പേരിലാണ് പി നാരായണന് നേരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ഡിജിപിക്ക് പരാതി
വധഭീഷണി സംബന്ധിച്ച് പി നാരായണന്‍ ഡിജിപിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വസ്തുതകള്‍ വളച്ചൊടിച്ച് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടക്കുന്നതായി പി നാരായണന്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആർഎസ്എസിനൊപ്പം ആഹ്ളാദം
കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ പ്ലീഡര്‍ക്ക് എതിരെ വധഭീഷണിയുണ്ടായത്. സോഷ്യല്‍ മീഡിയയിലാണ് ഭീഷണി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഹൈക്കോടതി വിധി വന്നതിന് ശേഷം സര്‍ക്കാര്‍ പ്ലീഡര്‍ ആര്‍എസ്എസ് വക്കീലുമായി ചേര്‍ന്ന് സന്തോഷം പങ്കുവെച്ചു എന്നാണ് ആരോപണം. മാത്രമല്ല ഹാദിയയെ കാണരുതെന്ന് സംസ്ഥാന വനിതാ കമ്മീഷന് നിര്‍ദേശം നല്‍കിയെന്നും ഭീഷണി പോസ്റ്റില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരണം
താന്‍ ആര്‍എസ്എസ്സുകാരന്‍ ആണെന്നും ആര്‍എസ്എസ് വക്കീലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നതായി പ്ലീഡര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാദിയയുടെ മൊഴി രേഖപ്പെടുത്തേണ്ട എന്ന് തന്റെ ഉപദേശം അനുസരിച്ചാണ് സംസ്ഥാന വനിതാ കമ്മീഷന്‍ തീരുമാനിച്ചത് എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. പലയിടത്തും ഇത്തരം വാര്‍ത്തകള്‍ വരുന്നു.

അന്വേഷണം തുടങ്ങി
തനിക്കെതിരെ ഫേസ്ബുക്കില്‍ വരുന്ന കമന്റുകളിലും പോസ്റ്റുകളിലും പലതും പരാതിയില്ലാതെ തന്നെ പോലീസിന് കേസെടുത്ത് അന്വേഷിക്കാവുന്നതാണ് എന്ന് പി നാരായണന്‍ ചൂണ്ടിക്കാട്ടുന്നു.ഇക്കാര്യവും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാല്‍ അറിയിച്ചു.

വിവാഹം റദ്ദാക്കിയ വിധി
ഹാദിയയുടെ കേസില്‍ നടന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് എന്നായിരുന്നു സര്‍ക്കാര്‍ പ്ലീഡര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട്. ഇതോടെയാണ് മതമൗലികവാദികള്‍ അഭിഭാഷകനെതിരെ കൊലവിളിയുമായി രംഗത്ത് വന്നത്. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതും സംശയകരമാണെന്നതിന്റെ അടിസ്ഥാനത്തില്‍ വിവാഹം കോടതി റദ്ദാക്കുകയും ചെയ്തു.












Click it and Unblock the Notifications