100 തികയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ വ്യാമോഹം തകർന്നു; ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന്റെ ജയമെന്ന് ഉമ്മൻചാണ്ടി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയത്തോട് അടുക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാം തന്നെ ആവേശത്തോടെ മണ്ഡലത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ടി തോമസിന് ലഭിച്ചതിനേകാകള്‍ വോട്ടുകള്‍ നേടിയാണ് ഉമ തോമസ് കുതിപ്പ് തുടരുന്നത്. വിജയത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ പ്രതികരണങ്ങളുമായി യു ഡി എഫ് നേതാക്കളും സജീവമായി രംഗത്തുണ്ട്.
തൃക്കാക്കരയില്‍ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന്റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പൊരുതിയത് തൃക്കാക്കരയില്‍ ഫലം കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നൂറെന്ന മോഹം തകര്‍ന്നുവീണെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

എറണാകുളത്ത് നടന്ന വികസനത്തിന് ഒരു പങ്കുമില്ലാത്ത എല്‍ ഡി എഫ് വികസനത്തെ കുറിച്ച് പറഞ്ഞു. ജനം എല്‍ ഡി എഫിനെ തള്ളിക്കളഞ്ഞു. പോളിംഗ് ശതമാനം കുറഞ്ഞാല്‍ യു ഡി എഫിനെ ബാധിക്കുമെന്നത് തെറ്റാണെന്ന് തെളിഞ്ഞു. സര്‍ക്കാരിനെതിരായ വിധി എഴുത്താണിത്. അഹങ്കാരം വെടിഞ്ഞ് ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കണം. ജനാധിപത്യ വിരുദ്ധമായ സര്‍ക്കാരിനെ ജനം തിരുത്തിയിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, തൃക്കാക്കര യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച ചെന്നിത്തല കെ - റെയില്‍ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നെന്നും പറഞ്ഞു.
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ച യു ഡി എഫിന്റെ എല്ലാ പ്രവര്‍ത്തകരേയും ഹൃദയപൂര്‍വം അനുമോദിക്കുന്നു
പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ചു സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി












Click it and Unblock the Notifications