'ബിജെപി വോട്ടിലെ കുറവും ട്വന്റി ട്വന്റിക്ക് സ്ഥാനാർത്ഥി ഇല്ലാത്തതും യുഡിഎഫിനെ സഹായിച്ചു': കോടിയേരി
കൊച്ചി: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ വിരുദ്ധ ശക്തികളെ യോജിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. അതുകൊണ്ടാണ് അവര്‍ക്ക് ഭൂരിപക്ഷം ഉയര്‍ത്താനായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ട് ഉയര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചു. 20244 വോട്ടിന്റെ വര്‍ധനവ് എല്‍ഡിഎഫിനുണ്ടായി.
ബിജെപിയുടെ വോട്ടില്‍ വന്ന കുറവും ട്വന്റി ട്വന്റി പോലുളള സംഘടനകളും യുഡിഎഫിന് ഗുണമായി മാറിയെന്ന് കോടിയേരി പറഞ്ഞു. 15485 വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ലഭിച്ചെങ്കില്‍ ഇത്തവണ അത് 12995 ആയി കുറഞ്ഞു. ബിജെപി വോട്ടില്‍ വരുന്ന കുറവ് യുഡിഎഫിന് അനുകൂലമായി മാറുന്നു.. ട്വന്റി ട്വന്റിക്ക് ഇത്തവണ സ്ഥാനാര്‍ത്ഥിയില്ല. അതും യുഡിഎഫിന്റെ ഭൂരിപക്ഷം ഉയരാന്‍ കാരണമായി. പ്രതീക്ഷിച്ച മുന്നേറ്റം തൃക്കാക്കരയില്‍ ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ല. ഇത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Recommended Video
ഒരു തിരഞ്ഞെടുപ്പില്‍ തോറ്റു എന്നാല്‍ എല്ലാം പോയി എന്നോ ഒരു തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാം കിട്ടി എന്നോ സിപിഎം കരുതുന്നില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റുകളിലും തോറ്റതാണ് ഇടതുപക്ഷം. അതില്‍ നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റിലേക്ക് എത്താന്‍ സാധിച്ചത് എന്നും കോടിയേരി പറഞ്ഞു. കെ റെയില്‍ പ്രശ്‌നം ഉയര്‍ത്തി നടന്ന തിരഞ്ഞെടുപ്പല്ല ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വിഷയം ഉയര്‍ത്തിയിരുന്നു. അന്ന് 99 സീറ്റ് കിട്ടി. കെ റെയിലിന്റെ ഹിതപരിശോധന അല്ല ഈ തിരഞ്ഞെടുപ്പ് എന്നും കോടിയേരി പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട് അനുമതി ലഭിച്ചാല്‍ മുന്നോട്ട് പോകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിന്റെ വോട്ട് കൂടിയത് ഒരു മുന്നേറ്റം തന്നെയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് മാത്രമല്ല വോട്ട് കൂടിയതും പ്രധാനമാണ്. പ്രതീക്ഷ പോലെ വോട്ട് എന്തുകൊണ്ട് വര്‍ധിച്ചില്ലെന്ന് പാര്‍ട്ടി പരിശോധിക്കും. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞതൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ആശുപത്രിയില്‍ വെച്ചല്ല. ജില്ലാ കമ്മിറ്റി കൂടിയാണ്. ആശുപത്രിയില്‍ ചെന്നപ്പോള്‍ മാധ്യമങ്ങളെ കണ്ടതാണെന്നും കോടിയേരി പറഞ്ഞു. സഹതാപം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ കേരളമാകെ കോണ്‍ഗ്രസ് തരംഗമായിരുന്നു. തൃക്കാക്കരയില്‍ സ്വാഭാവികമായും സഹതാപം ലഭിച്ചിരിക്കാന്‍ സാധ്യത ഉണ്ടെന്നും കോടിയേരി പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി