വികെ പ്രശാന്തിനും പിണറായിക്കും തുഷാറിന്റെ അഭിനന്ദനം... പിന്നാലെ അബദ്ധം പറ്റിയെന്ന കുറ്റസമ്മതം!
തിരുവനന്തപുരം: ബിഡിജെഎസ് ഇടത് പക്ഷത്തേക്ക് വരുമോ ഇല്ലയോ എന്ന ചർച്ചകളായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വരെ നടന്നത്. എന്നാൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിൽക്കാൻ ബിഡിജെഎസ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന അഭിനന്ദന പോസ്റ്റായിരുന്നു ചർച്ചയായത്. ഉപതിരഞ്ഞെടുരപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിജയി വികെ പ്രശാന്തിനെയും അഭിനന്ദിച്ചായിരുന്നു തുഷാറിന്റെ ഫേസ്ബു്കക് പോസ്റ്റ്.
എന്നാൽ ഉടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. തന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് പോസ്റ്റ് ഇട്ടതെന്നും അതൊരു പിഴവായിരുന്നെന്നും ചൂണ്ടിക്കാട്ടി തുഷാർ വെള്ളാപ്പള്ളി രംഗത്ത് വരികയും ചെയ്തു. അശ്രദ്ധമായി പേജ് കൈകാര്യം ചെയ്തതിന് ക്ഷമ ചോദിച്ച തുഷാർ ബിഡിജെഎസ് എന്നും എൻഡിഎ മുന്നണിക്ക് ഒപ്പം തന്നെയാണെന്നും അതിൽ മാറ്റമൊന്നും ഇല്ലെന്നും വ്യക്തമക്കി.

വോട്ട് വർധന ശുഭ സൂചന
കോന്നിയിലുൾപ്പെടെ എൻഡിഎയ്ക്ക് ഉണ്ടായ വോട്ട് വർധനവ് ശുഭ സൂചന തന്നെയാണെന്നും വരും തിരഞ്ഞെടുപ്പുകളിൽ ഇപ്പോഴത്തെ കഷ്ടപപ്പാടിനുള്ള ഫലം ലഭിക്കുമെന്നും തുഷാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പിന്നോക്കകാരനും ഒരുമിച്ച് തലയുയർത്തി നിൽക്കുന്ന ഈ കാഴ്ച കേരളത്തിൽ അധസ്ഥിതി ജനവിഭാഗങ്ങൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ തുഷാറിന്റെ പേജിൽ വന്ന കുറിപ്പ്.

ക്ഷമ ചോദിക്കുന്നു
പ്രിയ സഹോദരങ്ങളെ എന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിൻ പാനലാണ്. അതിലൊരു സഹോദരൻ കിരൺ ചന്ദ്രൻ അദ്ദേഹത്തിന്റെ ഫോമിൽ നിന്നും അബദ്ധവശാൽ എന്റെ ഫേസ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എന്റെ സഹപ്രവർത്തകർക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതായിരുന്നുവെന്ന് തുടങ്ങുന്നതായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അശ്രദ്ധയായി പേജ് കൈകാര്യം ചെയ്തതിലുള്ള പിഴവിന് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എൻഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകം
അനാവശ്യ തെറ്റിദ്ധാരണകൾക്ക് കാരണമായ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എൻഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമണ് എന്നും ബിഡിജെഎസ്. അതിൽ യാതൊരു മാറ്റവുമില്ല. കോന്നിയിലുൾപ്പെടെ എൻഡിഎയ്ക്ക് ഉണ്ടായ വോട്ട് വർധനവ് ശുഭ സൂചന തന്നെയാണ്. വരും തിരഞ്ഞെടുപ്പുകളിൽ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫവം ലഭിക്കുക തന്നെചെയ്യും. നമുക്ക് ഒരുമിച്ച് ശക്തമായി മുന്നോട്ട് പോകാം എന്ന് വ്യക്തമാക്കിയാണ് തുഷാർ വെള്ളാപ്പള്ളി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കിരൺ ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം കിരൺ ചെന്ദ്രനും ക്ഷമ ചോദിച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു. ശ്രീ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഒഫിഷ്യല്‍ ഫെയ്സ്ബുക്ക് പേജ്(Thushar Vellappally) കഴിഞ്ഞ രണ്ടാഴ്ചയായി ഞാനാണ് അഡ്മിനായി കൈകാര്യം ചെയ്തിരുന്നത്.ആ പേജ് ഇന്ന് software update ചെയ്ത ശേഷം settingsല്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.എന്‍റെ അശ്രദ്ധകാരണം അബദ്ധവശാല്‍ അദ്ദേഹത്തിന്‍റെ പേജില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വട്ടിയൂര്‍ക്കാവ് വിജയിച്ച സ്ഥാനാര്‍ത്ഥി ശ്രീ പ്രശാന്തുമായി നില്‍ക്കുന്ന ഒരു ഫോട്ടോ ഫെയ്സ്ബുക്ക് പോസ്റ്റായി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അബദ്ധം പറ്റി, ക്ഷമ ചോദിക്കുന്നു
അബദ്ധം പറ്റിയെന്ന് മനസ്സിലായ ഉടനെ പ്രസ്തുത പോസ്റ്റ് റിമൂവ് ചെയ്തെങ്കിലും,അതിലൂടെ എന്‍റെ നേതാവ് ശ്രീ തുഷാര്‍ വെള്ളാപ്പള്ളിക്കും ബിഡിജെഎസിനും ഉണ്ടായ വിഷമവും ആഘാതവും ഒരു ക്ഷമാപണത്തില്‍ തീരുന്നതല്ലായെന്ന് അറിയാം.അദ്ദേഹത്തിന്‍റേയോ പാര്‍ട്ടിയുടേയോ നിലപാടിന് വിരുദ്ധമായ ആ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ശ്രീ തുഷാര്‍വെള്ളാപ്പള്ളിയോടും,
ബിഡിജെഎസിനോടും,മുഴുവന്‍ പ്രവര്‍ത്തകരോടും,അഭ്യൂദയകാംക്ഷികളോടും ഞാന്‍ നിരുപാധികം മാപ്പ് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ബിഡിജെഎസ് എൻഡിഎയ്ക്കൊപ്പം
എന്‍ഡിഎ മുന്നണിയില്‍ തുടക്കം മുതല്‍ ഉറച്ചുനില്‍ക്കുന്ന ബിഡിജെഎസിന് ആ നിലപാടില്‍ ഇതുവരേയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. മാനുഷിക പരിഗണന നല്‍കി അറിയാതെ എനിക്ക് പറ്റിപ്പോയ അബദ്ധത്തിന് എല്ലാവരും സദയം ക്ഷമിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞാണ് കിരൺ ചന്ദ്രൻ ക്ഷമ ചോദിച്ചുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications