'എന്തിനാണ് ഭക്ഷ്യകിറ്റ്, പണം കൊടുത്താൽ പോരേ, അല്ലെങ്കിൽ ഫുഡ് കൂപ്പൺ'? മറുപടിയുമായി ധനമന്ത്രി
തിരുവനന്തപുരം: കൊവിഡ് കാലത്ത് നാല് മാസത്തേക്ക് കൂടി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ കിറ്റിന് പകരം പണം കൊടുത്തുകൂടേയെന്നും ഫുഡ് കൂപ്പൺ കൊടുത്തുകൂടേ എന്നും ചോദിക്കുന്നവരുണ്ട്. മാത്രമല്ല പപ്പടത്തിനും ശർക്കരയ്ക്കും അടക്കം ഗുണമേൻമ ഇല്ലെന്നും ആക്ഷേപമുണ്ട്. ആരോപണങ്ങൾക്ക് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.
ധനമന്ത്രിയുടെ മറുപടി വായിക്കാം: '' നൂറു ദിന കർമ്മ പരിപാടിയിലെ അടുത്ത വാഗ്ദാനം കൂടി യാഥാർത്ഥ്യമായി. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യകിറ്റുകൾ സൌജന്യമായി എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. അതിനുള്ള ഉത്തരവ് പുറത്തിറങ്ങി. നാലു മാസത്തേയ്ക്കാണ് കിറ്റു വിതരണം. 1800 കോടിയുടെ അധികച്ചെലവാണ് ഈയിനത്തിൽ സർക്കാരിനുണ്ടാകുന്നത്. സൌജന്യറേഷനും 1400 രൂപയുടെ പെൻഷനും ഭക്ഷ്യക്കിറ്റും കൂടിയാകുമ്പോൾ രോഗവ്യാപനകാലത്ത് കേരളത്തിലൊരാളും പട്ടിണികിടക്കില്ല എന്നുറപ്പു വരുത്തുകയാണ് സർക്കാർ.
അപ്പോഴാണ് ചില വിമർശനങ്ങൾ വരുന്നത്. പണം കൊടുത്താൽ പോരേ എന്ന് ചിലർ. പോര എന്നാണ് ഞങ്ങളുടെ നിലപാട്. റേഷനു പകരം കാഷ് ട്രാൻസ്ഫർ എന്ന ആശയവുമായി കേന്ദ്രസർക്കാർ നമ്മുടെ മുന്നിലുണ്ട്. ആ നയം ഇടതുപക്ഷത്തിന് സ്വീകാര്യമല്ല. പണം കൊടുത്താൽ അത് വീട്ടിലെത്തുകയില്ലെന്നാണ് സാധാരണ കുടുംബങ്ങളുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും അനുഭവം. കിറ്റാകുമ്പോൾ ഭക്ഷ്യധാന്യം വീടുകളിലെത്തുമെന്ന് സർക്കാർ ഉറപ്പിക്കുകയാണ്.
ഫുഡ് കൂപ്പൺ കൊടുത്തുകൂടേ എന്ന് ചോദിക്കുന്നവരുമുണ്ട്. ഫുഡ് കൂപ്പൺ കൊടുക്കുന്നത് കോവിഡ് കാലത്ത് കടകൾക്കു മുന്നിൽ വലിയ തിക്കിനും തിരക്കിനും കാരണമാകും. പ്രത്യേകിച്ച് രോഗവ്യാപനം മൂർദ്ധന്യത്തിലെത്താൻ സാധ്യതയുള്ള ഇക്കാലത്ത്. അങ്ങനെയൊരു റിസ്ക് ഈ ഘട്ടത്തിൽ ഏറ്റെടുക്കുന്നത് ഉചിതമല്ല. എല്ലാം കൊണ്ടും റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യകിറ്റു തന്നെയാണ് കൂടുതൽ ഫലപ്രദവും സുരക്ഷിതവും. ഒരു ആക്ഷേപവുമില്ലാതെ ഓണത്തിനു മുമ്പ് വിജയകരമായി കിറ്റുകൾ കൊടുത്തതുമാണ്.

ചെറിയ ചില പോരായ്മകളെ ഊതിവീർപ്പിച്ച് ഈ നടപടിയുടെ ശോഭ കെടുത്താൻ ശ്രമിക്കുന്നവരുണ്ട്. അവരോടു പറയട്ടെ. തിരുത്തേണ്ടത് തിരുത്തും. ഇക്കാര്യങ്ങളിലൊന്നും ഞങ്ങൾക്കൊരു പിടിവാശിയുമില്ല. ടെൻഡറിന്റെ കാര്യത്തിൽ ഇനി ഗുണനിലവാരം ഉറപ്പുവരുത്തി എംപാനൽ ചെയ്തവർക്കേ കൊടുക്കൂ. മായം കലരാൻ സാധ്യതയുള്ള ശർക്കര പോലുള്ള ഉൽപന്നങ്ങൾ കിറ്റിൽ നിന്ന് ഒഴിവാക്കും. വെളിച്ചെണ്ണ പോലുള്ള ഉൽപന്നങ്ങൾ പരമാവധി നേരിട്ട് വാങ്ങാൻ ശ്രമിക്കും. ഇതിനൊക്കെ വേണ്ടി ഏറ്റവും സമർത്ഥനും സത്യസന്ധനുമായ ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കും.
ഈ ഇടപെടലിന്റെ സാക്ഷ്യം വിപണിയിൽ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഉണ്ടാകാൻ സാധ്യതയുള്ള കാലമാണ്. നമ്മുടെ നാട്ടിലാണെങ്കിൽ ചെറിയൊരു ശതമാനം പച്ചക്കറിയൊഴിച്ച് അരിയുൾപ്പെടെ മറ്റെല്ലാ നിത്യോപയോഗ സാധനങ്ങളും അന്യനാട്ടിൽ നിന്നാണ് വരുന്നത്. കോവിഡിന്റെ ആദ്യനാളുകളിൽ ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയുണ്ടായത് ഓർക്കുക.
ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ പ്രാധാന്യം വ്യക്തമാവുക. ആലോചിച്ചു നോക്കൂ. പ്രതിപക്ഷത്തിനോ പ്രതിപക്ഷത്തേക്കാൾ ശക്തമായി സർക്കാരിനെ എതിർക്കുന്ന മാധ്യമങ്ങൾക്കോ വിലക്കയറ്റം എന്ന ആരോപണം പോലുമില്ല. ഒരുവശത്ത് ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുകയും മറുവശത്ത് നിത്യോപയോഗ സാധനങ്ങൾക്ക് ദൌർലഭ്യമുണ്ടാവുകയും ചെയ്താൽ വിലക്കയറ്റം സ്വാഭാവികമായും ഉണ്ടാകും.
എന്നാൽ നമ്മുടെ നാട്ടിൽ അത്തരമൊരു വിലക്കയറ്റം ഉണ്ടാകാത്തതിനു കാരണം, സർക്കാരിന്റെ ഈ ഇടപെടലാണ്. അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാവർക്കും സൌജന്യമായിത്തന്നെ സർക്കാർ നേരിട്ടെത്തിക്കുന്നു. തൽഫലമായി വിലക്കയറ്റം തടഞ്ഞു നിർത്തുകയും കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനുമുള്ള അവസരം ഇല്ലാതാവുകയും ചെയ്യുന്നു.
ഇതാണ് എൽഡിഎഫ് സർക്കാരിന്റെ കരുതൽ. വേണ്ട കാര്യങ്ങൾ വേണ്ടതുപോലെ ചെയ്യാനാണ് സർക്കാർ. പണത്തിന്റെ ഞെരുക്കമൊന്നും ഇക്കാര്യത്തിൽ സർക്കാരിനെ അലട്ടുന്നതേയില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ടതുപോലെ ചെയ്യും. അതിന്റെ മറ്റൊരു തെളിവാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്''.












Click it and Unblock the Notifications