Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിച്ചോട്ടമോ, മലക്കം മറിയാലോ തനി സ്വാഭാവം കാണിക്കലോ; കേന്ദ്രത്തിനെതിരെ ടിഎന്‍ പ്രതാപന്‍

തിരുവനന്തപുരം: ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍. രണ്ടുമാസത്തോളമായി കേന്ദ്ര സർക്കാരിന്റെ അഹങ്കാരത്തിനും ദാർഷ്ട്യത്തിനും മുന്നിൽ സമാധാനത്തോടെയും സംയമനത്തോടെയും നിന്ന കർഷകർ ഈ റിപ്പബ്ലിക് ദിനത്തിൽ ലക്ഷക്കണക്കിന് ട്രാക്ടറുകളുമായി കുറിച്ചിടുന്നത് അതുല്യമായ ഒരു ചരിത്രസംഭവമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒളിച്ചോട്ടമോ, മലക്കം മറിയാലോ തനി സ്വാഭാവം കാണിക്കലോ ആണ് ഇനി കേന്ദ്രത്തിന് മുന്നിലുള്ള വഴികൾ. കർഷക റിപ്പബ്ലിക്ക് ആണിത്. മണ്ണിൽ പണിയെടുക്കുന്ന അന്നം തരുന്ന കർഷകന്റെ കൂടെ. സമാധാനപരമായി സമരം വലിയ വിജയത്തിലെത്തട്ടേയെന്നും ടിഎന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു

അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അതിക്രമത്തിനെതിരെ പൊരുതാനുറച്ചവരാണ് ഈ കർഷകർ. രണ്ടുമാസത്തോളമായി കേന്ദ്ര സർക്കാരിന്റെ അഹങ്കാരത്തിനും ദാർഷ്ട്യത്തിനും മുന്നിൽ സമാധാനത്തോടെയും സംയമനത്തോടെയും നിന്ന കർഷകർ ഈ റിപ്പബ്ലിക് ദിനത്തിൽ ലക്ഷക്കണക്കിന് ട്രാക്ടറുകളുമായി കുറിച്ചിടുന്നത് അതുല്യമായ ഒരു ചരിത്രസംഭവമാണ്.
സമരക്കാർക്കെതിരെ ഡൽഹി പോലീസ് അവരുടെ സ്വതസിദ്ധമായ ശൈലിയിൽ അക്രമം അഴിച്ചുവിട്ടും പ്രകോപനങ്ങൾ ഉണ്ടാക്കിയും നിർമ്മിച്ചെടുത്ത സംഘർഷാവസ്ഥകളും അതുനോക്കി 'അയ്യോ കർഷകസമരം അക്രമാസക്തമായല്ലോ' എന്ന് ആശങ്കപ്പെടുന്ന മോഡി-മാധ്യമങ്ങളുടെ ഉള്ളിലിരുപ്പും തൽക്കാലം വിലപ്പോവില്ല. കണ്ണീർവാതകങ്ങൾ കൊണ്ട് ആകാശം കറുപ്പിച്ചും ലാത്തിവീശി സംഘർഷങ്ങൾ ഉണ്ടാക്കിയും വെടിവെച്ചുമെല്ലാം കോർപറേറ്റുകൾക്ക് ദാസ്യവേല ചെയ്യുന്ന ഈ സർക്കാർ അന്നം തരുന്ന കർഷകരോട് ചെയ്ത ക്രൂരത ആരും മറക്കില്ല.

 congress-

അങ്ങനെ മോദിയുടെയും അമിത്ഷായുടെയും ഗുണ്ടാപോലീസുകൾ ഇന്നൊരു കർഷകനെ കൊന്നിട്ടിട്ടുണ്ട്. ആ രക്തസാക്ഷിയുടെ ജീവത്യാഗത്തിനും ഫലമുണ്ടാവും. അത് പുൽവാമയിലെ ജവാന്മാരുടെ ധീരരക്തസാക്ഷിത്വം നോക്കി ആഘോഷിച്ചതുപോലെയും തെരെഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതും പോലെയല്ല. മറിച്ച് അതിജീവിക്കാനുള്ള ഒരു ജനതയുടെ, ഒരു രാഷ്ട്രത്തിന്റെ അഭിലാഷമാണ്. അത് തടഞ്ഞുവെക്കാൻ ഒരു കോട്ടകൊത്തളങ്ങൾക്കും സാധിക്കില്ല. അമിത് ഷായുടെ പോലീസ് എല്ലാ അക്രമവും കാണിച്ചിട്ടും കർഷകർ ചെന്നുകയറിയ ഇടങ്ങൾ കണ്ടില്ലേ? അധികാരം സ്ഥായിയല്ല എന്ന് ഈ ദേശദ്രോഹികളായ വർഗ്ഗീയ വാദികൾ തിരിച്ചറിഞ്ഞാൽ നന്ന്.
ഈ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയിലേക്ക് ചെല്ലുന്നുണ്ട്.

ഇതേ പോലീസ് 2019 ഡിസംബർ 15ന്റെ രാത്രിയിൽ ജാമിയ മില്ലിയയിൽ നരനായാട്ട് നടത്തിയപ്പോൾ അവിടുത്തെ വിദ്യാർത്ഥികളും ഇതേ കോടതിയിൽ ചെന്നിരുന്നു. അന്ന് കോടതി പറഞ്ഞതും ഇപ്പോൾ പറയാൻ പോകുന്നതും എന്താണെന്ന് നോക്കാം. ആര് ആരുടെ പക്ഷത്താണെന്ന് നാട്ടുകാരും അറിയട്ടെ. പത്തെഴുപത് കർഷകർ ഈ സമരത്തിനിടക്ക് പലവിധത്തിൽ മരണപ്പെട്ടു. അപ്പോഴൊന്നും തോന്നാത്ത ഒരു അടിയന്തിര സാഹചര്യം ഇപ്പോൾ എന്തിനാണാവോ?

എന്തായാലും പുതിയ വിവരങ്ങൾ അനുസരിച്ച് മോദി തന്റെ ഡിജിറ്റൽ ഇന്ത്യ യോജന പ്രകാരം സമരം നടക്കുന്നിടങ്ങളിൽ പലയിടത്തും ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. ഒളിച്ചോട്ടമോ, മലക്കം മറിയാലോ തനി സ്വാഭാവം കാണിക്കലോ ആണ് ഇനിയുള്ള വഴികൾ.
കർഷക റിപ്പബ്ലിക്ക് ആണിത്. മണ്ണിൽ പണിയെടുക്കുന്ന അന്നം തരുന്ന കർഷകന്റെ കൂടെ. സമാധാനപരമായി സമരം വലിയ വിജയത്തിലെത്തട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+