Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവകാശം ചോദിച്ചവർക്ക്‌ മരണം നൽകിയവർ,എത്രയോ കുടുംബങ്ങളുടെ നിലവിളികിൾ';നരിവേട്ട സംവിധായകന്റെ പിതാവിന്റെ കുറിപ്പ്

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയെന്ന ചിത്രം മികച്ച പ്രതികരണം നേടിയ തീയറ്ററിൽ പ്രദർശനം തുടരുകയാണ്. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ ചിത്രം മുത്തങ്ങ സമരത്തെ കുറിച്ചാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള അനുരാജിന്റെ പിതാവിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കുറിപ്പ് വായിക്കാം-' 1994ലാണ് ദേശാഭിമാനി കണ്ണൂർ എഡിഷൻ ആരംഭിച്ചത്‌. പ്രത്യേക വാർത്തകൾ കണ്ടെത്തി കൊടുക്കണമായിരുന്നു. 'ഊർജം ചുരത്തുന്ന ബാരപോൾ', 'കൊട്ടിയൂർ ഉൽസവ ലഹരിയിൽ', 'വൃക്കദാനത്തിൽ കിടയറ്റ മാതൃക' തുടങ്ങി അനേകം പ്രത്യേക വാർത്തകൾ കളറിൽ ഒന്നാം പേജിൽ ബൈലൈനിട്ട്‌ പ്രസിദ്ധീകരിച്ചത്‌ അക്കാലത്താണ്‌. സ്മാർട്ട്‌ ഫോൺ, ഇന്റർനെറ്റ്‌ കണക്ടിവിറ്റി എന്നിവയൊന്നുമില്ലാത്ത കാലം. യാത്രാ സൗകര്യവും കഷ്ടി. കടലാസിൽ വാർത്തയെഴുതി പടങ്ങൾ പ്രിന്റ്‌ എടുപ്പിച്ച്‌ വാർത്തക്കൊപ്പം തുന്നിക്കെട്ടി കണ്ണൂർ ബസ്‌ കാത്ത്‌ നിന്ന്‌ വാർത്താ കവർ അയച്ചിരുന്ന, കവർ കിട്ടിയെന്ന്‌ ഉറപ്പാക്കാൻ ലാൻഡ്‌ ഫോണുകളിൽ തുടരെ ഡസ്കിൽ വിളിച്ച്‌ ഉറപ്പ്‌ വരുത്തിയിരുന്ന മാധ്യമ പ്രവർത്തനകാലം. അന്നത്തെ ബിഡിഒ ഓഫീസ്‌ കേന്ദ്രീികരിച്ച്‌ ആദിവാസി വിഭാഗങ്ങളുടെ ആനകൂല്യ വിതരണത്തിന്റെ വിശദാംശങൾ തേടിച്ചെന്നു.

nari2-17482

ആടിനെയും പശുവിനെയും വിതരണം ചെയ്തുവെന്നും വീട്‌ നിർമ്മിച്ച്‌ നൽകിയെന്നും അന്നത്തെ ഐആർഡിപി പോലുള്ള പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികൾ നടപ്പാക്കിയെന്നും കാണിച്ച്‌ തുക തട്ടിയെടുക്കൽ ആചാരമായി കൊണ്ടു നടന്ന ചില നേതാക്കളും ഉദ്യോഗസ്ഥരും. എടക്കാനം മഞ്ഞക്കാഞ്ഞിരം ഊരിലെ പട്ടികവർഗകുടുംബങ്ങളെ കണ്ട്‌ സംസാരിച്ചപ്പോൾ അഴിമതിയുടെ ഒരറ്റം കിട്ടി. വഞ്ചിക്കപ്പെട്ട ആദിവാസികളെ കുറിച്ചും കൂട്ട്‌ നിന്ന നേതാക്കളെ പറ്റിയും ഉദ്യോഗസ്ഥ മേധാവികളെ കുറിച്ചുമെഴുതിയ വാർത്തകൾക്ക്‌ ഫലമുണ്ടായി. ബിഡിഒക്കെതിരെ നടപടി. വിജിലൻസ്‌ അന്വേഷണം.. ചെറിയ ഇടപെടൽ വഴി പത്രം വിലപ്പെട്ട സാമൂഹിക ദൗത്യം ഏറ്റെടുത്തു.

വലതുപക്ഷ ആസൂത്രണ വൈകലൃത്തിലും ഉദ്യോഗസ്ഥ മേധാവികളുടെ അഴിമതികളിലും പെട്ട്‌ ജീവിത സൗകര്യങ്ങൾ ലഭിക്കാതെ പോയ ഹതഭാഗ്യർ. കെ പാനൂരിന്റെ കേരളത്തിലെ ആഫ്രിക്കയെന്ന പുസ്തകം വായിക്കുന്നത്‌ ഈ ഘട്ടത്തിലാണ്‌.. പി വൽസലയുടെ നെല്ല്‌ നോവലും തുടർന്ന്‌ രാമു കാര്യാട്ടിന്റെ സിനിമയും കെ ജെ ബേബിയുടെ മാവേലി മൻട്രവും തുടങ്ങി എണ്ണമറ്റ ആദിവാസി വൈവിധ്യങ്ങളിലേക്കിറങ്ങി മനസിനെ കാടിന്റെ മക്കൾക്കൊപ്പം കൂടുതൽ ഉറപ്പിച്ചു. തൊണ്ണൂറുകളുടെ അവസാനം. ആറളം ഫാം കൈതക്കൊല്ലി ഊരിൽ ചെല്ലണമെന്ന്‌ കെ കെ ജനാർദനൻ അടക്കമുള്ള നേതാക്കളുടെ ആവശ്യം ദേശാഭിമാനിയിൽ അറിയിച്ചു. ഫോട്ടോഗ്രാഫർ കെ മോഹനനെ അയച്ചു തന്നു.

ഫോട്ടോഗ്രാഫറും പ്രദേശത്തെ നേതാക്കളുമൊത്ത്‌ കൊടുംകാട്‌ പോലുള്ള ആറളം ഫാം അതിർത്തിയിലെ കൈതക്കൊല്ലിയിൽ എത്തി. ഓലകൾ കൊണ്ട്‌ കുത്തിക്കെട്ടിയ കൂരകളിൽ കഴിയുന്ന കൈതക്കൊല്ലിയിലെ ആദിവാസി ജീവിതം കണ്ട്‌ പകച്ച്‌ നിന്ന്‌ പോയി. കുടിയിറക്കിന്റെ കരിനിഴലിൽ സ്വന്തം ഭൂമിയില്ലാതെ, റേഷൻ കാർഡില്ലാതെ, സ്കൂളിൽ കുട്ടികളെ അയക്കാൻ പാങ്ങില്ലാതെ കഴിയുന്ന മഷനു്യർ. ചോരുന്ന കുടിലുകൾക്ക്‌ മേൽ എന്തെങ്കിലും അറ്റകുറ്റപ്പണി നടത്താൻ പോലും അനുമതിയില്ലാത്ത മനുഷ്യർ. കേന്ദ്ര സർക്കാറിന്റെതായിരുന്നു അന്ന്‌ കൈതക്കൊല്ലി ഊര്‌ ഉൾപ്പെട്ട ആറളം ഫാം.

കൈതക്കൊല്ലിയിലെ ജീവിതങ്ങൾ നാല്‌ ദിവസങ്ങളിലായി പരമ്പരയായി പ്രസിദ്ധീകരിച്ചു. പൊതു സമൂഹം കൈതക്കൊല്ലിയെ തേടിയെത്തി. കെഎസ് കെടിയു നേതൃത്വത്തിൽ കൈതക്കൊല്ലിക്കാരെ അണിനിരത്തി പ്രക്ഷോഭം തുടങ്ങി. സംസ്ഥാന സെക്രട്ടറിയായിരുന്ന എ കണാരൻ മുതലുള്ള നേതാക്കൾ കൈതക്കൊല്ലിയിൽ എത്തി. ആദിവാസികൾ ആറളം ഭൂമിയിൽ പ്രവേശിച്ച്‌ കുടിൽ കെട്ടി സമരം ആരംഭിച്ചു. കോടിയേരി ബാലകൃഷ്ണനാണ്‌ സമരം ഉദ്‌ഘാടനം ചെയ്തത്‌. ഇതിനിടയിൽ ആറളം ഫാം കേന്ദ്രസർക്കാർ സമസ്ഥാനത്തിന്‌ കൈമാറി. നേരത്തെ നായനാർ സർക്കാർ കേന്ദ്ര ഐക്യമുന്നണി സർക്കാറിൽ ഫാം കേരളത്തിന്‌ വിട്ട്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.

എ കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കെ കേരളത്തിന്‌ വിട്ട്‌ കിട്ടിയ ആറളം ഫാമിൽ പിൽക്കാലത്ത്‌ ആദിവാസി ക്ഷേമസമിതി നേതൃത്വത്തിൽ ഭൂസമരം കനത്തു. സി കെ ജാനു, എം ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിലും സമരം അരങ്ങേറി. വയനാട്ടിലും ഇതേ മട്ടിൽ ആദിവാസി ഭൂസമരം കനത്തു. പനവല്ലിയിൽ എകെഎസ്‌ കുടിൽ കെട്ടി അവകാശം പ്രഖ്യാപിച്ചു.

ആറളം കൈതക്കൊല്ലി ഭൂസമരത്തിൽ പങ്കെടുത്ത എകെഎസ്‌ നേതാക്കളെയും ആദിവാസികളെയും ആന്റണിയുടെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. കോടതി സമരക്കാരെ സ്വന്തം ജാമ്യത്തിൽ വിട്ടു. ജാമ്യമല്ല ഭൂമിയാണ്‌ വേണ്ടത്‌ എന്ന്‌ കൈതക്കൊല്ലിയിലെ വയോധികരും അമ്മമാരും കുഞ്ഞുങ്ങളോടും കോടതിയിൽ നടത്തിയ പ്രഖ്യാപനം സമൂഹത്തെ പ്രകമ്പനം കൊള്ളിച്ചു. ജാമ്യം സ്വയം നിഷേധിച്ച കൈതക്കൊല്ലിക്കാർ കണ്ണൂർ സെൻട്രൽ ജയിലിൽ. വയനാട് പനവല്ലി സമരക്കാരും കണ്ണർ ജയിലിൽ എത്തിയിരുന്നു.

എ കെ ആന്റണി സർക്കാർ ആറളത്ത്‌ 800 പേർക്ക്‌ ഒരേക്കർ വീതം ഭൂമി നൽകി. ഏകപക്ഷിയമായ പട്ടിക അനുസരിച്ചായിരുന്നു ഭൂമി വിതരണം. ഭൂമിയും രണ്ട്‌ തൂമ്പയും നൽകി ആന്റണി സർക്കാർ ആദിവാസി പുനരധിവാസം അട്ടിമറിച്ചു. കൈതക്കൊല്ലിയിലെ കുടുംബങ്ങളെ പരിഗണിച്ചില്ല. ചില സംഘടനകളെ മാത്രം വിശ്വാസത്തിലെടുത്ത്‌ ആദിവാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌. പ്രക്ഷോഭം വീണ്ടും കനത്തു.

തുടർന്ന്‌ അധികാരമേറ്റ എൽഡിഎഫ്‌ സർക്കാർ ആറളത്തിന്‌ വേണ്ടി പുരനധിവാസ പാക്കേജ്‌ പ്രഖ്യാപിച്ചു. ഒരേക്കർ വീതം കൃഷി ഭൂമി, പത്ത്‌ സെന്റും വീടും ഉപജീവന പദ്ധതികളും അടങ്ങിയ പാക്കേജ്‌ ആദിവാസി കുടുംബങ്ങൾക്കിടയിൽ വൻ സ്വീകാര്യത നേടി. കണ്ണൂർ ജില്ലയിലെ അർഹതപ്പെട്ട ഭൂരഹിത ആദിവാസി കുടുംബങ്ങൾക്കാകെ ആറളത്ത്‌ ജീവിതം ഉറപ്പിച്ച്‌ വി എസ്‌ സർക്കാർ തണലൊരുക്കി. പാല ഗവ. എച്ച്‌എസ്‌എസ്‌ അങ്കണത്തിൽ 1717 കുടുംബങ്ങൾക്ക്‌ പട്ടയങ്ങൾ നൽകി ഫാം പുനരധിവാസം നടപ്പാക്കാൻ മുഖ്യമന്ത്രി വി എസ്‌ എത്തിയിരുന്നു. തുടർന്ന്‌ ഇന്നേവരെ ആറളത്ത്‌ ആദിവാസി ഉന്നമനത്തിനായി എണ്ണമറ്റ പദ്ധതികളാണ്‌ ഇടത്‌ സർക്കാരുകൾ നടപ്പാക്കിയത്‌.

എൽപി സ്കൂൾ മുതൽ ഹയർ സെക്കൻഡറി കോംപ്ലക്സ്‌ വരെയും ആശുപത്രികളും നല്ല റോഡുകളും വീടുകളും വൈദ്യുതിയും സഞ്ചാരിക്കാൻ കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടിയും വരുമാനത്തിന്‌ തൊഴിലുറപ്പ്‌ പദ്ധതിയും നബാർഡ്‌ സഹായവും വ്യത്യസ്ത സംരംഭങ്ങളും കുടുംബശ്രീ ജില്ലാബ മിഷന്റെ പ്രത്യേക പദ്ധതികളുമുണ്ട്‌ ഇന്ന്‌ ആറളത്ത്‌. ആറ്‌ തവണ നൂറ്‌ മേനി നേടിയ ആറളം ഫാം ജിഎച്ച്‌എസ്‌എസ്‌ ആറളത്തടക്കമുള്ള ആദിവാസി വിദ്യാർഥികൾക്ക്‌ മാത്രമായുള്ള ജില്ലയിലെ ഏക സർക്കാർ സ്കൂളാണ്‌.

ആദിവാസിയുടെ ഇടനെഞ്ചിലേക്ക്‌ വെടിയുണ്ട പായിച്ച്‌ തുളയിട്ട്‌ ചോരപ്പുഴയൊഴുക്കിയ കാലം നാം മറന്ന്‌ പോകരുത്‌. അവകാശം ചോദിച്ചവർക്ക്‌ മരണം നൽകിയവർ.. അവരെ നാം മറക്കരുത്‌... ഇനിയുമെത്രയോ കുടുംബങ്ങളുടെ നിലവിളിയാണ് ഈ നിസ്വവർഗം നെഞ്ചിലേക്കും കാതിലേക്കുമെത്തുന്നത്.... തീക്ഷ്ണമായ ഈ അനുഭവങ്ങൾ മകൻ Anuraj Manohar അടക്കമുള്ളവരുടെ പുതിയ തലമുറ കൂടി ഏറ്റെടുക്കട്ടെ..

പയ്യന്നൂരിൽ നിന്നും പുലർച്ചെയെത്തുന്ന സുൽത്താൻ ബത്തേരി കെഎസ്‌ആർടിസിയിൽ ബത്തേരിയിൽ ഇറങ്ങി ബീനാച്ചി എസ്‌റ്റേറ്റിൽ നടക്കുന്ന നരിവേട്ട ഷൂട്ടിങ്ങ്‌ കാണാൻ പോവുന്ന ഘട്ടത്തിൽ മനസ്സ്‌ മന്ത്രിച്ചതും ചോരയിൽ ചാലിച്ച ചരിത്രത്തെക്കുറിച്ചായിരുന്നു... മറക്കരുത്‌..ഒരു ജനകീയ സമരവും നാം മറക്കരുത്.

മകൻ അനുരാജിന്റെ രണ്ടാമത്തെ സിനിമ നരിവേട്ട സമൂഹത്തിന്‌ മുന്നിലുണ്ട്‌. ആറളത്തിന്റെ ചൂടും ചൂരും അടക്കം ഞരമ്പിൽ ചേർത്താണ്‌ ആറളം അത്തിക്കൽ സ്വദേശിയായ അബിൻ ജോസഫിന്റെ തിരക്കഥ. ഏതെങ്കിലും ഒരു പ്രദേശത്തെ അടയാളപ്പെടുത്താതെ ഒരു ജനവിഭാഗത്തെ നെഞ്ചേറ്റുന്ന പ്രമേയമാണ്‌ നരിവേട്ടയിലെത്‌.. ആദ്യ ഷോ കണ്ടത്‌ മുതൽ മനസ്സ്‌ പ്രക്ഷുബ്ദമാണ്‌.. ഒരു ജനതക്കൊപ്പം സഞ്ചരിക്കുന്ന സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായതിനാലാവാം നരിവേട്ടയെന്നെ വല്ലാതെ കരയിച്ചു... മകന്റെ സിനിമയായതിനാൽ കൂടുതൽ എന്തെങ്കിലും എഴുതാൻ ആളല്ല.... ടൊവിനോ, ചേരൻ, സുരാജ് വെഞാറമ്മൂട്, തംബുരു മോൾ, ആര്യ സലീം, പ്രിയംവദ, പ്രണവ് എന്നിവർ നരിവേട്ടയിൽ ജീവിക്കുന്നതായാണ് അനുഭവപ്പെട്ടത്.. ജെയ്ക്സ് ബിജോയ് അനുരാജിന്റെ ആദ്യ സിനിമയായ ഇഷ്കിൽ രൂപപ്പെടുത്തിയ ബിജിഎം ഇന്നും ഓർമ്മകളുടെ ഓരോ അണുവിലുമുണ്ട്. നരിവേട്ടയിലെ പശ്ചാത്തല സംഗീതവും പാട്ടുകളും നെഞ്ചിലും. എഡിറ്റിംഗ്, മറ്റ് സാങ്കേതിക കാര്യങ്ങളെ കുറിച്ച് പറയാനുള്ള അറിവില്ല.. നിർമ്മാതാക്കളായ ടിപ്പു ഷാൻ, ഷിയാസ്... നിങ്ങളെ മറക്കില്ല... വയനാട് 900 കണ്ടിയിലെ കൊല്ലിയിലെ ചിത്രീകരണ സ്ഥലത്തേക്ക് നിങ്ങൾ നീട്ടി തന്ന കൈകളുടെ ബലത്തിൽ, കരുതലിലാണ് അന്ന് ഊർന്നിറങ്ങിയത്.. Tippushan❤️❤️
നരിവേട്ട മകന്റെ രണ്ടാമൂഴമാണ്.... അവന്റെ സിനിമക്കൊപ്പമാണ്‌ കുടുംബത്തിന്റെ മനസ്സാകെ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+