മിസ്റ്റർ കമൽ 'ടിപി 51' വിലക്കിയപ്പോൾ എവിടെയായിരുന്നു; താങ്കൾ ആമയെ പോലെ കിടന്നുറങ്ങിയോ?
തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മൊയ്തു തായത്ത്. ടിപി 51 സിനിമയുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പെടുത്തിയപ്പോള്‍ കമലിന്റെ ചുകപ്പന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയായിരുന്നെന്ന് മൊയ്തു ചോദിച്ചു. ടിപി 51 എന്ന സിനിമയുടെ സംവിധായകനാണ് മൊയ്തു തായത്ത്.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി വിലക്കിയിരുന്നു. ഇതിനെതിരെ മേളയുടെ ഡയറക്ടര്‍ കൂടിയായ കമല്‍ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് മൊയ്തു തായത്തിന്റെ പ്രതികരണം. കേരളത്തില്‍ 51 തിയേറ്ററുകള്‍ ചിത്രത്തിന് അനുവദിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച റിലീസാകേണ്ട സിനിമ വിലക്കുകളാലും ഭീഷണികളാലും തിയേറ്ററുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയായിരുന്നു.

കമൽ ആമയെപോലെ കിടന്നുറങ്ങി
വെള്ളിയാഴ്ച്ച റിലീസാകേണ്ട സിനിമ വിലക്കുകളാലും ഭീഷണികളാലും തിയേറ്ററുകളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. സിനിമ അനാഥമായിട്ടും മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും കമല്‍ ആമയെ പോലെ കിടന്നുറങ്ങുകയായിരുന്നെന്നും മൊയ്തു തായത്ത് വിമര്‍ശിച്ചു.

അധികാരം കിട്ടുമ്പോൾ ഉറഞ്ഞു തുള്ളേണ്ടതല്ല ആവിഷ്ക്കാര സ്വാതന്ത്ര്യം
അധികാരം കിട്ടുമ്പോള്‍ ഉറഞ്ഞു തുള്ളേണ്ടതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം. അധികാരത്തിന്റെ മധുരം കിട്ടിയാല്‍ വിളിച്ചു കൂവേണ്ടതുമല്ല ആവിഷ്‌കാര സ്വാതന്ത്ര്യം എന്നും മോയ്തു തായത്ത് പറഞ്ഞു.

ഒന്ന് പൊട്ടിക്കരയാനും ആർത്തു ചിരിച്ചു നിലവിളിക്കാനും തോന്നി
ഇന്നു ചാനലുകളിൽ മധുരം വിളമ്പി ആഘോഷിക്കപ്പെട്ടത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ പ്രതിഷേധ ജ്വാലയായിരുന്നു, ഒന്ന് പൊട്ടിക്കരയാനും ആർത്തു ചിരിച്ചു നിലവിളിക്കാനും തോന്നിയെനിക്ക്,കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ചതഞ്ഞരഞ്ഞു പോയൊരു സംവിധായകനാണ് ഞാൻ. എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ചാനലുകൾ സാറ്റലൈറ്റ് പോലും തന്നില്ല
രോഹിത് വെമുലയുടെ ഡോക്യൂമെന്ററി പോലെ ഞങ്ങൾ പോരാടിയതും കറുത്ത ഫാസിസത്തിനെതിരായിരുന്നു. കോഴിക്കോട് ജില്ലയിലും വടകരയിലും 50 ദിവസം ടിപി 51 സിനിമ നിറഞ്ഞാടിയിട്ടും ഷക്കീലയുടെ സിനിമ കോടികൾക്കു മേടിക്കുന്ന കേരളത്തിലെ നട്ടെല്ലില്ലാത്ത ചാനലുകൾ ഞങ്ങൾക്ക് സാറ്റലൈറ്റ് റേറ്റ് പോലും തന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഒരു യുഗത്തിന്റെ ശത്രുക്കൾ
സഫ്ദർ ഹാഷ്മി പറഞ്ഞത് പോലെ കലാകാരന്റെ ആശയത്തിന് വിലങ്ങു വീഴ്ത്തുന്നവർ ഒരു യുഗത്തിന്റെ ശത്രുക്കൾ ആണ് കാലത്തിന്റെ ശത്രുക്കൾ ആണ് എന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെയും ഫാസിസത്തിന്റെയും കെട്ട കാലം
കമലിനോട് എനിക്ക് സഹതാപമേ ഉള്ളൂ കാരണം ഇത് അധികാരത്തിന്റെയും ഫാസിസത്തിന്റെയും കെട്ട കാലമാണെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.












Click it and Unblock the Notifications