നടിക്കെതിരായ ആക്രമണം: പോലീസും രണ്ട് തട്ടില്‍, അന്വേഷണ ഉദ്യോഗസ്ഥൻ ഒന്നും അറിയുന്നില്ല???
അന്വേഷണത്തിന്റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കുന്നില്ലെന്ന് പരാതി.
തിരുവനന്തപുരം: കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിവാദത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേസാണ് കൊച്ചിയില്‍ യുവനടിക്ക് നേരെയുണ്ടായ ആക്രമണം. കൃത്യത്തില്‍ പ്രമുഖ നടനും പങ്കുണ്ടെന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണവും ചോദ്യം ചെയ്യലും പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണം സംഘം രണ്ട് തട്ടിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്‍കുമാര്‍ ഇക്കാര്യത്തില്‍ ചില സൂചനകളും നല്‍കി. കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഇഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനാണ്. കേസിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി സന്ധ്യ ഒറ്റയ്ക്ക് കേസ് അന്വേഷിക്കേണ്ടന്ന് ടിപി സെന്‍കുമാര്‍ നിര്‍ദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് ഒന്നും അറിയില്ല
കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. എന്നാല്‍ അദ്ദേഹത്തെ വിളിച്ച് കേസിനേക്കുറിച്ച് ടിപി സെന്‍കുമാര്‍ അന്വേഷിച്ചപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്ന പലകാര്യങ്ങളും താന്‍ അറിഞ്ഞില്ലെന്ന് അറിയിച്ചതായാണ് സൂചന.
സന്ധ്യക്ക് താക്കീത്
അന്വേഷണം എഡിജിപി സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്നും അന്വേഷണ സംഘവുമായി എല്ലാ കാര്യങ്ങളും കൂടി ആലോചിക്കണമെന്നും ഡിജിപി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് മുമ്പ് ടിപി സെന്‍കുമാര്‍ നിര്‍ദേശിച്ചു. ദിനേന്ദ്ര കശ്യപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ നിര്‍ദേശമുയര്‍ന്നത്.
ദിലീപിനെ ചോദ്യം ചെയ്തു
കഴിഞ്ഞ ദിവസം നടന്‍ ദിലീപിനേയും നടനും സംവിധായകനുമായ നാദിര്‍ഷയേയും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരുന്നു എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ പതിമൂന്ന് മണിക്കൂര്‍ ചേദ്യം ചെയ്തിരുന്നു. ഒടുവില്‍ തിരുവനന്തപുരത്ത് നിന്നും നിര്‍ദേശം ലഭിച്ചതോടെയായിരുന്നു ചോദ്യം ചെയ്യല്‍ അവസാനിച്ചത്.
ഗൂഢാലോചന കേസ്
നടിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതി സുനില്‍ കുമാര്‍ പറഞ്ഞതായി സുനിയുടെ സഹ തടവുകാരനായ ജിന്‍സന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
അന്വേഷണം സന്ധ്യയുടെ മേല്‍നോട്ടത്തില്‍
ദിലീപിനെ ചോദ്യം ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു പോലീസ് മേധാവിയെന്ന നിലയില്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ ടിപി സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനോട് തിരക്കിയത്. എന്നാല്‍ ദിനേന്ദ്ര കശ്യപിന് പലതും അറിയില്ലായിരുന്നു. സന്ധ്യയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കൂടി ആലോചിച്ച് മുന്നോട്ട് പോകണം
അന്വേഷണ ഉദ്യോഗസ്ഥന് അന്വേഷണത്തിന്റെ പുരോഗതി അറിയാത്ത സാഹചര്യത്തിലാണ് സംഘത്തലവനുനമായി കൂടി ആലോചിച്ച് വേണം മുന്നോട്ട് പോകാനെന്ന് സെന്‍കുമാര്‍ നിര്‍ദേശിച്ചത്. തെളിവുകള്‍ കൂട്ടായി വിലയിരുത്തി മാത്രമേ മുന്നോട്ട് പോകാവു എന്ന് എഡിജിപി, ആലുവ റൂറല്‍ എസ്പി, എറണാകുളം ഐജി എന്നിവര്‍ക്കും ടിപി സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി.
സന്ധ്യയുടെ അന്വേഷണത്തില്‍ അപകാത
എഡിജിപി സന്ധ്യയുടെ അന്വേഷണത്തില്‍ പ്രകടമായ അതൃപ്തി പല സ്ഥലത്ത് നിന്നുമുണ്ട്. സൗമ്യ വധക്കേസ്, പെരുമ്പാവൂര്‍ സൗമ്യ വധക്കേസ് എന്നിവ അന്വഷിച്ചത് സന്ധ്യയുടെ മേല്‍നോട്ടത്തിലായിരുന്നു. വിജിലന്‍സ് ഡയറക്ടറായിരിക്കെ ഈ അന്വേഷണങ്ങളിലെ പാളിച്ചകള്‍ ജേക്കബ് തോമസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു.