കേരളത്തിൽ ട്രോളിങ് നിരോധനം 53 ദിവസം; ജൂൺ ഒൻപതിന് അർധരാത്രി തുടങ്ങി ജൂലൈ 31ന് അർധരാത്രി വരെ നിരോധനം
കൊച്ചി: കേരളത്തിൽ ഇത്തവണ മൺസൂൺകാല ട്രോളിങ് നിരോധനം 53 ദിവസം. ജൂൺ ഒൻപതിന് അർധരാത്രി തുടങ്ങി ജൂലൈ 31ന് അർധരാത്രി സമാപിക്കും. ഇന്നലെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു നിർണായക തീരുമാനം. ജൂൺ 14ന് അർധ രാത്രി തുടങ്ങി ജൂലൈ 31നു സമാപിക്കുന്ന 47 ദിവസത്തെ ട്രോളിങ് നിരോധനമാണു കേരളത്തിൽ പതിവുള്ളത്.
മറ്റു തീരദേശ സംസ്ഥാനങ്ങളിൽ 2015 മുതൽ നടപ്പാക്കിയ 61 ദിവസ സമ്പൂർണ മത്സ്യബന്ധന നിരോധനം കേരളത്തിലും നടപ്പാക്കണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കൊല്ലവും 47 ദിവസം മതിയെന്ന നിലപാടാണു കേരളം തുടക്കത്തിൽ സ്വീകരിച്ചതെങ്കിലും മറ്റു സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശം അതേപടി പാലിക്കുന്നതു കണക്കിലെടുത്താണു 53 ദിവസമായി ഉയർത്താൻ തീരുമാനിച്ചത്.
ഈ വർഷം ജൂൺ ഏഴിന് അർധരാത്രി മുതൽ നിരോധനം തുടങ്ങാമെന്നു മന്ത്രി നിർദ്ദേശിച്ചെങ്കിലും ബോട്ടുടമകളുടെ അഭ്യർഥനയെ തുടർന്നാണ് ഒൻപതിലേക്ക് മാറ്റിയത്. പുറം കടലിൽ തങ്ങി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ഈ കാലയളവിനുള്ളിൽ മടങ്ങിയെത്താൻ ബുദ്ധിമുട്ടാണെന്ന ഉടമകൾ അറിയിച്ചതിനെ തുടർന്നാണിത്. അടുത്ത കൊല്ലം മുതൽ ട്രോളിങ് നിരോധനം 61 ദിവസമായി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒറ്റത്തവണയായി നടപ്പാക്കാതെ രണ്ടു തവണയായി വേണം ഇതെന്നു ബോട്ടുടമകൾ നിർദ്ദേശിച്ചു. ഇക്കാര്യം പിന്നീടു ചർച്ച ചെയ്തു തീരുമാനിക്കാൻ ധാരണയായി.
ഇൻബോർഡ് വള്ളങ്ങൾക്കു നിരോധനം ബാധകമല്ലെങ്കിലും ഇവയുടെ കാരിയർ വള്ളങ്ങളെ അനുവദിക്കില്ല. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നു മന്ത്രി വ്യക്തമാക്കി. പരമ്പരാഗത വള്ളങ്ങളും മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നുണ്ടെന്നും അവയ്ക്കെതിരേ നടപടി വേണമെന്നും ബോട്ടുടമകൾ ആവശ്യപ്പെട്ടു. യോഗത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥർ, നാവികസേന, കോസ്റ്റ്ഗാർഡ്, തീരദേശ പൊലീസ് ഉദ്യോഗസ്ഥർ, ബോട്ടുടമാ സംഘടനകളുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.