സർക്കാരിനെതിരെ വ്യാജപ്രചരണം; ഏഷ്യനെറ്റിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പയിൻ
കേന്ദ്ര സർക്കാരിനെതിരെ വ്യാജ വാർത്തകൾ ചമയ്ക്കുന്നു എന്ന് ആരോപിക്കുന്നതാണ് എല്ലാ ട്വീറ്റുകളും
മലയാളത്തിലെ പ്രമുഖ വാർത്ത ചാനലായ ഏഷ്യനെറ്റ് ന്യൂസിനെതിരെ ട്വിറ്ററിൽ വ്യാപക പ്രചരണം. ഏഷ്യനെറ്റ് ന്യൂസ് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പയിൻ നടക്കുന്നത്. #BanAsianet എന്ന ടാഗോടുകൂടി ആയിരകണക്കിന് ട്വീറ്റുകളും റീട്വീറ്റുകളുമാണ് കഴിഞ്ർ 24 മണിക്കൂറിൽ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടൊപ്പം #BanAsianetNews എന്ന ടാഗും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിനെതിരെ വ്യാജ വാർത്തകൾ ചമയ്ക്കുന്നു എന്ന് ആരോപിക്കുന്നതാണ് എല്ലാ ട്വീറ്റുകളും. ബിജെപി സപ്പോർട്ടേഴ്സ് കേരള എന്ന ട്വിറ്റർ ഹാൻഡിലാണ് പ്രചരണത്തിന് നേതൃത്വം നൽകുന്നത്. ഒരുമയാണ് തങ്ങളുടെ കരുത്തെന്നും ഇത് തുടക്കം മാത്രമാണെന്നും ഈ ഹാൻഡിൽ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച് ആളുകളിൽ ആശങ്ക സൃഷ്ടിക്കുകയാണ് ഏഷ്യനെറ്റ് എന്നതാണ് പ്രധാന ആരോപണം. കേരളത്തിൽ വാക്സിൻ ക്ഷാമമില്ലെന്നും എന്നാൽ വാക്സിൻ വിതരണത്തിൽ പോരായ്മകളുണ്ടെന്നുമാണ് ഇക്കൂട്ടർ വാദിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷത്തിന്റെ കോവിഡ് ഇൻഷുറൻസ് നിർത്തിയതും വ്യാജ വാർത്തയാണെന്നാണ് ഈ ഹാൻഡിലുകൾ പറയുന്നത്.
കേന്ദ്ര വാർത്ത വിനിമയ മന്ത്രി പ്രകാശ് ജാവ്ദേക്കറിനെയും പല ട്വീറ്റുകളിലും ടാഗ് ചെയ്തിട്ടുണ്ട്. കേരളത്തിൽ സിപിഎം അധികാരത്തിലെത്തുമ്പോൾ ഇടത് സർക്കാരിനെയും യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ അവരെയും പിന്തുണയ്ക്കുന്ന നിലപാടാണ് ഏഷ്യനെറ്റിന്റേതെന്നും ആരോപണങ്ങളുണ്ട്. ചാനൽ പ്രവർത്തകരെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റുകൾ ഇപ്പോഴും തുടരുകയാണ്.
Recommended Video