രക്തം വീഴ്ത്തി അശുദ്ധരാക്കുന്നവരാണോ ഭക്തർ? ദർശനം നടത്താതെ തിരിച്ച് പോകില്ലെന്ന് യുവതികൾ
ശബരിമല: ശബരിമലയിലേക്ക് രണ്ട് യുവതികള്‍ കൂടി എത്തിയതോടെ ശബരിമല വീണ്ടും സംഘര്‍ഷഭരിതമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ മനിതി സംഘത്തിന് മല കയറാന്‍ സാധിച്ചിരുന്നില്ല. വന്‍ പ്രതിഷേധങ്ങള്‍ക്ക് നടുവിലൂടെയാണ് പോലീസ് യുവതികളെ ഇന്ന് സന്നിധാനത്തേക്ക് കൊണ്ടു പോകുന്നത്. എന്നാല്‍ മുന്നോട്ട് നീങ്ങാന്‍ സാധിക്കാത്ത വിധം പ്രതിഷേധക്കാര്‍ വഴി മുടക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പോലീസ് യുവതികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
മല കയറി മാത്രമേ തിരിച്ച് പോകും എന്നാണ് കോഴിക്കോട് സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനക ദുര്‍ഗ എന്നിവരുടെ നിലപാട്. ഭക്തിയോടെ മാലയിട്ട് കെട്ട് നിറച്ച് വന്ന തങ്ങളെ ഭക്തരായി കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ആരെയാണ് ഭക്തരായി കാണുന്നത് എന്ന് ബിന്ദു ചോദിച്ചു. രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധരാക്കാന്‍ ആഹ്വാനം ചെയ്തവര്‍ മാത്രമാണോ നിങ്ങള്‍ക്ക് ഭക്തരെന്നും ബിന്ദു ചോദിക്കുന്നു.

ശരിയായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ സ്ത്രീകളെ ആക്ടിവിസ്റ്റുകളെന്നും മാവോയിസ്റ്റുകളെന്നും മുദ്രകുത്തി ശബരിമലയില്‍ എത്തുന്നവരെ ആട്ടിപ്പായിക്കുന്നത് ശരിയല്ലെന്നും ബിന്ദു ചൂണ്ടിക്കാട്ടി. ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുളളതാണ്. അത് പാലിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
തങ്ങള്‍ മല കയറുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണന്ന് പറയുന്നവരെ ജനം തിരിച്ചറിയും. തന്ത്രി പറയുന്നതിനോട് യോജിക്കുന്നവര്‍ ഭക്തരാണെന്നും അല്ലാത്തവര്‍ ഭക്തര്‍ അല്ലെന്നുമാണ് ചിലര്‍ പറയുന്നത്. 144 പ്രഖ്യാപിച്ച സ്ഥലത്ത് സമാധാനപരമായാണ് ദര്‍ശനത്തിന് വന്നത്.രാജ്യത്തെ നിയനം നടപ്പിലാക്കപ്പെടണമെന്നും ഇവര്‍ മാധ്യപ്രവര്‍ത്തകരോട് പ്രതികരിച്ചു. എത്ര ദിവസം ഇരിക്കേണ്ടി വന്നാലും ദർശനം നടത്താതെ തിരിച്ച് പോകില്ല. അതേസമയം യുവതികളുടെ വീടുകൾക്ക് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications