അലനും താഹയും കോഴിക്കോട് ജയിലിൽ സുരക്ഷിതരല്ലെന്ന് സൂപ്രണ്ട്; ഇരുവരേയും മാറ്റണമെന്ന് ആവശ്യം
ദില്ലി: മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് സിപിഎം പ്രവർത്തകരായ യുവാക്കൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് പോലീസ് സൂപ്രണ്ട്. ഇരുവരേയും കോഴിക്കോട് നിന്ന് മാറ്റണമെന്നും പോലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടു. പ്രതികൾ ജയിലിൽ സുരക്ഷിതരല്ലെന്നും ഇവരെ മറ്റൊരിടത്തേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് അപേക്ഷ സമർപ്പിക്കും.
പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയാനിരിക്കെയാണ് പോലീസ് നീക്കം. പ്രതികള്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് എന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ ഇരുവരും നിരോധിത സംഘടനയുടെ ഭാഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രതിഭാഗത്തിന് വേണ്ടി പാർട്ടി കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വ. എം കെ ദിനേശനാണ് ഹാജരായത്.

അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കാര്യമായി എതിർത്തില്ല എന്നതാണ് ശ്രദ്ധേയം. അലനും താഹയും അഞ്ച് വർഷം മുതൽ നിരീക്ഷണത്തിലായിരുന്നുവെന്നും മാവോയിസ്റ്റ് സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ഇവർക്കെതിരെ യുഎപിഎ ചുമത്താതെ നിർവ്വാഹമില്ലെന്നായിരുന്നു ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നാണ് സൂചന.
ഇനിയും പിടിയിലാകാനുള്ള മൂന്നാമന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മാവോയിസ്റ്റ് പ്രവർത്തകരാണെന്ന് അലനും താഹയും സമ്മതിച്ചതായാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. ഇവരിൽ നിന്ന് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ ലഘുലേഘകളും പിടിച്ചെടുത്തതായി പോലീസ് പറയുന്നു.












Click it and Unblock the Notifications