പിണറായിയും കാരാട്ടും ബിജെപിയുടെ ബി ടീം; സോളാർ റിപ്പോർട്ട് ഒറ്റക്കെട്ടായി നേരിടുമെന്ന് യുഡിഎഫ്!
കോഴിക്കോട്: സോളാര്‍ റിപ്പോര്‍ട്ടിനെ ഒറ്റക്കെട്ടായി നേരിടാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സോളാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ എന്താണ് തെറ്റെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി യുഡിഎഫിനെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് യോഗം കുറ്റപ്പെടുത്തി.
കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സോളാര്‍ റിപ്പോര്‍ട്ടും വേങ്ങര ഉപതെരഞ്ഞടുപ്പും പ്രധാന ചര്‍ച്ചാ വിഷയങ്ങളായെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയുടെ ബി ടീമാണ് പിണറായി വിജയനും പ്രകാശ് കാരാട്ടും. ഈ സര്‍ക്കാര്‍ ബിജെപിയോട് മൃദുസമീപനം കാണിക്കുന്നത് അക്കാരണത്താലാണെന്നും യോഗം വിലയിരുത്തി. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തി ബിജെപിയെ വളര്‍ത്താനുള്ള തന്ത്രമാണ് സര്‍ക്കാരിന്റേത്. നിയമപരമായും രാഷ്ട്രീയമായും അതിനെ നേരിടുമെന്ന് ചെന്നിത്തല യോഗത്തിൽ പറഞ്ഞു.
കുഞ്ഞാലികുട്ടിയുടെ വ്യക്തി പ്രഭാവം
കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവവും സ്വാധീനവുമാണ് മുന്‍പ് ഭൂരിപക്ഷം കൂടിയതിന് പിന്നിലെന്ന് യുഡിഎഫ് യോഗത്തിൽ അഭിപ്രായമുയര്‍ന്നു.
കേരളത്തിൽ താമര വിരിയില്ല
ഇടതു സര്‍ക്കാരിനെതിരായ ജനവികാരം വേങ്ങര തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും യോഗം വിലയിരുത്തി. വേങ്ങര തെരഞ്ഞടുപ്പില്‍ വ്യക്തമായത് കേരളത്തില്‍ താമര വിടരില്ല എന്നതാണ്. അമിത് ഷായും കൂട്ടരും വന്ന് ജാഥ നടത്തിയാല്‍ വശീകരിക്കപ്പെട്ടു പോകുന്നവരല്ല കേരളത്തിലെ മതേതര ജനതയെന്നും അഭിപ്രായമുയർന്നു.
ബിജെപിയെ വളർത്താനുള്ള നീക്കം
കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും തളര്‍ത്തി ബിജെപിയെ വളര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ കളിയുടെ ഭാഗമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
കേസിൽ കുടുക്കി നശിപ്പിക്കാനുള്ള നീക്കം
പ്രതിപക്ഷത്തെ പ്രമുഖ നേതാക്കക്കളെ കേസില്‍ കുടുക്കി നശിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗം വിലയിരുത്തി.
സരിതയുടെ മൊഴി വിശ്വാസയോഗ്യമല്ല
റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ഇപ്പോള്‍ യുഡിഎഫ് ആവശ്യപ്പെടില്ല. സരിതയുടെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.