യുക്രെയിൻ: 238 പേരെ വെള്ളിയാഴ്ച കേരളത്തിലെത്തിച്ചു; ഇതുവരെ എത്തിയത് 890 പേർ
തിരുവനന്തപുരം; യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സർക്കാർ ഇന്ന് കേരളത്തിൽ എത്തിച്ചതായി സർക്കാർ. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ 180 പേരെയും മുംബൈയിൽ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തിൽ എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 890 പേരെ സംസ്ഥാന സർക്കാർ കേരളത്തിലേക്ക് എത്തിച്ചു.

യുക്രെയിനിൽനിന്നു കൂടുതലായി ആളുകൾ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡൽഹിയിൽനിന്നു കൊച്ചിയിലേക്കു പ്രത്യേക ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇന്ന്(മാർച്ച് 04) മൂന്നു ഫ്‌ളൈറ്റുകളാണു സർവീസ് നടത്തുന്നത്. ഇതിൽ ആദ്യ ഫ്ളൈറ്റ് 180 യാത്രക്കാരുമായി ഉച്ചകഴിഞ്ഞ് 2:50നു കൊച്ചിയിൽ എത്തി. രണ്ടാമത്തെ വിമാനം 180 യാത്രക്കാരുമായി രാത്രി 8.30ഓടെ കൊച്ചിയിൽ എത്തും. മൂന്നാമത്തെ വിമാനം ഇന്നു രാത്രി ഡൽഹിയിൽനിന്നു പുറപ്പെടും. മടങ്ങിയെത്തുന്നവർക്കു കൊച്ചിയിൽനിന്നു സ്വദേശങ്ങളിലേക്കു പോകാൻ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ പ്രത്യേക ബസുകളും ഒരുക്കിയിരുന്നു. നോർക്കയുടെ വനിതകൾ അടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ബുക്കാറെസ്റ്റിൽനിന്നു രണ്ടു വിമാനങ്ങളിലായി 58 പേരാണ് ഇന്നു(മാർച്ച് 04) മുംബൈയിൽ എത്തിയത്. ഇതിൽ 22 പേരെ തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളിലും 27 പേരെ കൊച്ചിയിലേക്കുള്ള വിമാനങ്ങളിലും അഞ്ചു പേരെ കണ്ണൂരേക്കുള്ള വിമാനങ്ങളിലും നാലു പേരെ കോഴിക്കോടേക്കുള്ള വിമാനങ്ങളിലും നാട്ടിൽ എത്തിച്ചു. മുംബൈയിൽ എത്തുന്നവരെ കേരളത്തിലെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നതെന്നും സർക്കാർ അറിയിച്ചു.
അതേസമയം യുക്രെയ്ന്‍ രക്ഷാദൗത്യത്തില്‍ ഇതുവരെ 20,000ലധികം ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചതായി കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.ഇനിയും രണ്ടായിരത്തിനടുത്ത് ആളുകള്‍ അവശേഷിക്കുന്നുണ്ട്.
അവരെയും ഏതുവിധേനയും രക്ഷപെടുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വിദേശകാര്യമന്ത്രാലയം.സുമിയില്‍ കുടുങ്ങിയ കുട്ടികളുടെയും മാതാപിതാക്കളുടെയും ആശങ്ക അതേ തീവ്രതയോടെ സര്‍ക്കാരും ഉള്‍ക്കൊള്ളുന്നുണ്ട്.
എങ്ങനെയും നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കാനാണ് ശ്രമം.
Recommended Video
യുക്രൈൻ, റഷ്യന്‍ സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.കര്‍ക്കീവിലും പിസോച്ചിനിലും നിന്ന് ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന നമ്മുടെ ആവശ്യത്തോട് ഉക്രെയ്ന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.അവിടെ ഇന്ത്യന്‍ എംബസി ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്സുമിയിലെ ദൗത്യം ഏറെ ശ്രമകരമാണ്.എങ്കിലും പ്രതീക്ഷ കൈവിടാതെ പരിശ്രമം തുടരുകയാണ്.അടുത്ത 24 മണിക്കൂറില്‍ 16 വിമാനങ്ങളാണ് ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിന്‍റെ ഭാഗമാവുന്നതെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications