ഏകീകൃത സിവിൽ കോഡ്: സാമുദായിക ധ്രുവീകരണത്തിന് പിണറായി ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ
ഏകീകൃത സിവിൽ കോഡിൻ്റെ പേരിൽ കേരളത്തിൽ സാമുദായിക ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏക സിവിൽ കോഡിന് എതിരായി മുസ്ലിം സംഘടനകളെ ഏകോപിപ്പിക്കാനുള്ള സി പി എം സംസ്ഥാന സമിതിയുടെ തീരുമാനം ധ്രുവീകരണത്തിന് വേണ്ടിയാണ്. കൊച്ചിയിൽ ജനതാദൾ ബി ജെ പിയിലേക്ക് വരുന്നതിൻ്റെ ലയനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കമാണ് സി പി എം നടത്തുന്നത്. അഴിമതിഭരണം നിലനിർത്താൻ വർഗീയവാദികളെ ഒരുമിപ്പിച്ച് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. ഏകീകൃത സിവിൽ കോഡിന് വേണ്ടി സമരം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാർ. ഷാബാനു കേസിൽ വിധി വന്നപ്പോൾ അത് നടപ്പിലാക്കാൻ രാജീവ്ഗാന്ധിയോട് ആവശ്യപ്പെട്ടത് ഇ എം എസ് ആയിരുന്നു. അന്ന് ഇ എം എസിനെതിരെ മുദ്രാവാക്യം വിളിച്ചവരാണ് മുസ്ലിം വർഗീയവാദികളെന്നും സുരേന്ദ്രൻ പറഞ്ഞു.

ഖജനാവ് കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. പുനർജനി തട്ടിപ്പിൽ വി.ഡി സതീശനെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ഒത്തുതീർപ്പ് രാഷ്ട്രീയമാണ് കേരളത്തിൽ ഇടത്-വലത് മുന്നണികൾ നടത്തുന്നത്.
ബിജെപിയിൽ ചേർന്നതു കൊണ്ട് ആർക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ജനതാദൾ- ബിജെപി ലയന സമ്മേളനം
ചരിത്ര നിമിഷമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എംപി പറഞ്ഞു. കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റിടങ്ങളിൽ ഒന്നിച്ചാണെന്നത് മലയാളികൾ മനസിലാക്കി കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ കേരളത്തിലെയും രാഷ്ട്രീയം മാറുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഏകീകൃത സിവിൽ കോഡിനെ സിപിഎം ശക്തമായി എതിർക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. 'ഏക സിവിൽ കോഡിനെതിരെ കോഴിക്കോടുവെച്ച് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. അതോടൊപ്പം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർഎസ്‌എസും സംഘപരിവാറുമാണ് പ്രധാമന്ത്രിയെ അണിയിച്ചൊരുക്കി ഏകീകൃത സിവിൽകോഡിന് വേണ്ടി പ്രചാരണം നടത്തുന്നതെന്നും ഇക്കാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല.
ഏകീകൃത സിവിൽകോഡ് നിയമനിർമാണം നടത്തുമെന്ന് പ്രധാനമന്ത്രി പറയുന്നത് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണ്. മതേതര ഇന്ത്യ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഏകീകൃത സിവിൽകോഡിനെ എതിർത്ത് രംഗത്തുവരാനുള്ള സമയമായി. വർഗീയവാദികളല്ലാത്ത എല്ലാവരെയും സെമിനാറിൽ പങ്കെടുപ്പിക്കും. എന്നാൽ കോൺഗ്രസിനെ പങ്കെടുപ്പിക്കില്ല. ഈ വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന നിലപാട് വിചിത്രമാണ്. അഖിലേന്ത്യാതലം മുതൽ താഴെത്തട്ടുവരെ പല നിലപാടാണ്. രാഹുൽ ഗാന്ധിയടക്കമുള്ളവർക്ക് വ്യക്തമായി നിലപാട് പറയാൻ കഴിയുന്നില്ല കോൺഗ്രസ് മന്ത്രി പോലും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു. അവസരവാദ പരമായ സമീപനമാണ് കോൺഗ്രസിനുള്ളത്',എംവി ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications