ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ്ഐ ദീപക്കിനെ വെറുതെ വിടില്ല! എസ്ഐ അടക്കം നാല് പോലീസുകാർ പ്രതികളാകും.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ വരാപ്പുഴ എസ്ഐ ദീപക്ക് അടക്കമുള്ള നാല് പോലീസുകാർ പ്രതിയായേക്കുമെന്ന് സൂചന. എസ്ഐ ദീപക്കിനും നാല് പോലീസുകാർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് ഇവരെ പ്രതിചേർക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത കളമശേരി എആർ ക്യാമ്പിലെ പോലീസുകാരായ ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. ഇതിനുപുറമെയാണ് നാല് പോലീസുകാർക്കെതിരെ കൂടി നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ എസ്ഐ ദീപക്കിനെതിരെ നടപടിയെടുക്കാത്തത് കനത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.

ശ്രീജിത്തിനെ മർദ്ദിച്ചതിൽ എസ്ഐ ദീപക്കിനും പങ്കുണ്ടെന്നായിരുന്നു ദൃക്സാക്ഷികളുടെ ആരോപണം. ശ്രീജിത്തിനെ സ്റ്റേഷനിൽ സന്ദർശിക്കാൻ പോയ അമ്മയും ബന്ധുക്കളും എസ്ഐ ദീപക്കിനെതിരെയ മൊഴി നൽകിയിരുന്നു. എന്നാൽ സംഭവത്തിന്റെ ആദ്യനടപടിയെന്നോണം പോലീസുകാരെ സസ്പെൻഡ് ചെയ്തപ്പോൾ ദീപക്കിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം, വാസുദേവന്റെ ആത്മഹത്യ, വാസുദേവന്റെ വീട് കയറി ആക്രമിച്ച സംഭവം എന്നിവയാണ് പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണ പരിധിയിലുള്ളത്. അതിനിടെ, ശ്രീജിത്തിനെ കേസിൽ പ്രതിയാക്കാൻ പോലീസ് കള്ളസാക്ഷി മൊഴി രേഖപ്പെടുത്തിയതായും ആരോപണമുയർന്നിരുന്നു. വാസുദേവന്റെ അയൽവാസിയായ പരമേശ്വരൻ സിപിഎം സമ്മർദ്ദത്തെ തുടർന്ന് ശ്രീജിത്തിനെതിരെ മൊഴി നൽകിയെന്ന് പരമേശ്വരന്റെ മകൻ തന്നെയാണ് ആരോപിച്ചത്.












Click it and Unblock the Notifications