Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രി ഇരട്ടച്ചങ്കന്‍ വിജയനല്ല, ആകാശവാണി വിജയന്‍, മൗനത്തിന്റെ മാളത്തിൽ ഒളിക്കുന്നു'; വിഡി സതീശൻ

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കോണ്‍ഗ്രസ് നേതാക്കളെ നിശബ്ദരാക്കി അഴിമതി ആരോപണത്തില്‍ നിന്നും മുങ്ങാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. എന്ത് ആരോപണങ്ങള്‍ വന്നാലും മൗനത്തിന്റെ മാളത്തില്‍ ഒളിക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ വിമർശിച്ചു.

'ഇത് ഇരട്ടച്ചങ്കന്‍ വിജയനല്ല, ആകാശവാണി വിജയനാണ്. റേഡിയോയെ പോലെ ഇങ്ങോട്ട് പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കണം. ഒരു ചോദ്യത്തിനും ഉത്തരം പറയില്ല. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നു. ആ കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൂറ് ദിവസം ജയിലില്‍ കിടന്നു. ഇപ്പോള്‍ ലൈഫ് മിഷന്‍ കോഴക്കേസിലും അതേ പ്രിന്‍സിപ്പല്‍ ജയിലില്‍ കഴിയുകയാണ്. ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. എ.ഐ ക്യാമറ, കെ ഫോണ്‍ അഴിമതികളുടെ പ്രഭവ കേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസാണ്.

vd satheeshan

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ മരുന്ന് വാങ്ങിയതിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കേടിക്കണക്കിന് രൂപയുടെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം തെളിവ് സഹിതം ഉന്നയിച്ചത്. അതുകൊണ്ടാണ് അമേരിക്കയിലെ ടൈം സ്‌ക്വയര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പ് എനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയ കേസിലാണ് വിജിലന്‍സ് അന്വേഷണം. കെ. സുധാകരനെതിരെയും ഉണ്ടാക്കിയ കേസാണ്. പത്ത് കോടി രൂപ മോന്‍സണ്‍ മാവുങ്കലിന് കൊടുത്തെന്നാണ് സി.പി.എം പശ്ചാത്തലമുള്ള പരാതിക്കാരന്‍ പറയുന്നത്. പിന്നീട് 25 ലക്ഷം കൊടുത്തത് സുധാകരന്റെ സാന്നിധ്യവും ഉറപ്പും ഉള്ളതുകൊണ്ടാണെന്നും പറയുന്നുണ്ട്. അപ്പോള്‍ ആദ്യം പത്ത് കോടി കൊടുത്തത് ആരുടെ ഉറപ്പിലായിരുന്നു? പരാതിക്ക് ഒരു യുക്തിയുമില്ല. ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കി സുധാകരനെ പെടുത്താന്‍ ശ്രമിക്കുകയാണ്.

എം.പി ആയതിനാല്‍ പബ്ലിക് ഫിനാന്‍സ് കമ്മിറ്റില്‍ ഇടപെടുമെന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയെന്നതിലും യുക്തിയില്ല. കാരണം ഈ സംഭവം നടന്നെന്ന് പറയുന്ന കാലത്ത് അദ്ദേഹം എം.പിയല്ല. ഇത്രയും പണം നല്‍കുന്നവര്‍ക്ക് സുധാകരന്‍ എം.പി അല്ലെന്ന് അറിയില്ലായിരുന്നോ? മാത്രമല്ല പബ്ലിക് ഫിനാന്‍സ് കമ്മിറ്റി എന്നൊരു കമ്മിറ്റി പാര്‍ലമെന്റിലില്ല.

സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും അഴിമതി ക്യാമറയിലും ഊരാളുങ്കലിലുമെല്ലാം വഴികളെല്ലാം അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി മുഖ്യമന്ത്രിയുടെ വീട്ടിലാണ് ഇരിക്കുന്നത്. ഈ ആരോപണത്തിന് പോലും മറുപടിയില്ല. ഇത്രയും ഗവേഷണം നടത്തി അഴിമതി നടത്തിയതിനുള്ള ഒന്നാം സ്ഥാനം ഈ സര്‍ക്കാരിന് കിട്ടും. 40 ശതമാനം കമ്മീഷന്‍ എന്നായിരുന്നു കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് ആരോപണം. കേരളത്തില്‍ ലൈഫ് മിഷനില്‍ 46 ശതമാനവും കെ ഫോണില്‍ 65 ശതമാനമാണ് കമ്മീഷന്‍. കെ ഫോണില്‍ നിന്നും ഇപ്പോള്‍ 100 കോടിയാണ് അടിച്ച് മാറ്റിയത്.

ശിവശങ്കരനെ മുന്നില്‍ നിര്‍ത്തി ആദ്യ അഞ്ച് വര്‍ഷവും പിണറായി വിജയന്‍ ഖജനാവ് കൊള്ളയടിക്കുകയായിരുന്നു. അത് തുടരാമെന്ന് കരുതിയപ്പോഴാണ് രഹസ്യങ്ങളൊക്കെ പുറത്ത് വന്നു തുടങ്ങിയത്. അങ്ങനെയുള്ള ആളാണ് കേസെടുത്ത് പ്രതിപക്ഷത്തെ പേടിപ്പിക്കാന്‍ വരുന്നത്. അത് കയ്യില്‍ വച്ചാല്‍ മതി. പ്രതിപക്ഷത്തിനെതിരെ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയന്റെ അഴിമതിക്കെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്', സതീശൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+