വക്കീലാണെങ്കിലും ശ്രീധരന്‍ പിള്ളക്ക് തലച്ചോറില്ലെന്ന് മനസ്സിലായെന്ന് വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: ബിഡിജെഎസ് അധ്യക്ഷനും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് വഴിയൊരുക്കിയ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുഎഇയില്‍ തീവ്രശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കേസ് നല്‍കിയ തൃശൂര്‍ മതിലകം സ്വദേശ് നാസില്‍ അബ്ദുള്ളയുമായി തുഷാര്‍ വെള്ളാപ്പള്ളി നേരില്‍ കണ്ട് സംസാരിച്ചിരുന്നു. കേസ് എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാവുമെന്നാണ് തുഷാറിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചെന്നും കേസില്‍ രാഷ്ട്രീയമില്ലെന്നും നാസില്‍ വ്യക്തമാക്കി. ചര്‍ച്ചയിലൂടെ ചില തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കഴിഞ്ഞെന്നും ജയിലില്‍ കിടക്കേണ്ടി വന്നെങ്കിലും അതിന്‍റെ പേരില്‍ നാസിലിനോട് ശത്രുതയില്ലെന്നും തുഷാര്‍ പറഞ്ഞു. അതേസമയം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടിയാണ് തുഷാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കാണിച്ചതെന്നാണ് വെള്ളാപള്ളി നടേശന്‍ കുറ്റപ്പെടുത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

രക്ഷിച്ചത്
അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് വ്യവസായി യൂസഫലിയാണെന്നാണ് വെള്ളപ്പള്ളി നടേശന്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ മറ്റു ബിജെപിക്കാരെ പോലെയല്ല ശ്രീധരന്‍ പിള്ള ഇടപെട്ടത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായിരുന്നു പിള്ളയുടെ ശ്രമം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യം ശ്രീധരന്‍പിള്ളയ്ക്കുണ്ടോയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

വി മുരളീധരനും
തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് പിണറായി വിജയനെ താന്‍ ബന്ധപ്പെട്ടിരുന്നു. തുഷാര്‍ ജാമ്യത്തിലിറങ്ങിയ ശേഷം അദ്ദേഹം എന്നെ വിളിച്ച് വിവരം കൈമാറുകയും ചെയ്തു. തുഷാര്‍ അറസ്റ്റിലാവുമ്പോള്‍ ദുബായിലുണ്ടായിരുന്ന കേന്ദ്രമന്ത്രി വി മുരളീധരനും തന്നെ ബന്ധപ്പെട്ട് എംബസി വഴി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജയിലില്‍ ഇട്ടു എന്ന വാര്‍ത്ത തെറ്റാണ്
യൂസഫലി സ്വന്തം നിലയിലാണ് തുഷാറിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. അബുദാബിയിലെ യൂസഫലിയുടെ ഓഫീസില്‍ നിന്നും അഭിഭാഷകര്‍ അടക്കമുള്ളവരാണ് 200 കിലോമീറ്റര്‍ അപ്പുറമുള്ള അജ്മാനിലേക്ക് എത്തിയത്. സ്റ്റേഷനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും പണം കെട്ടിവച്ചതും അവരാണ്. തുഷാറിനെ ജയിലില്‍ ഇട്ടു എന്ന വാര്‍ത്ത തെറ്റാണ്. തുഷാറിനെതിരെയുള്ള പരാതിയില്‍ എഫ്ഐആര്‍ ഇടുക മാത്രമാണ് ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീധരന്‍പിള്ളയുടെ ഇടപെടല്‍
വിഷയത്തില്‍ ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കിയത് ശരിയായില്ല. കുറച്ചൂടെ മാന്യവും ബുദ്ധിപരവുമായ സമീപനം ശ്രീധരന്‍ പിള്ള എടുക്കണമായിരുന്നു. രാധാകൃഷ്ണനടക്കമുള്ള മറ്റു ബിജെപി നേതാക്കളൊന്നും ശ്രീധരന്‍ പിള്ളയുടേത് പോലുള്ള സമീപനമായിരുന്നില്ല സ്വീകരിച്ചത്. വി മുരളീധരനടക്കം നല്ല രീതിയിലാണ് കാര്യത്തില്‍ ഇടപെട്ടത്.

തലച്ചോറില്ല
പക്ഷെ തുഷാറിന്‍റെ അറസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്ത വഞ്ചനയാണ് ഇതൊക്കെ എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. പരാതിക്കാരനായ വ്യക്തിയും തുഷാറും ഇതൊക്കെ നിഷേധിച്ചതാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യം ശ്രീധരന്‍പിള്ളയ്ക്കുണ്ടോ ? അയാള്‍ വലിയ അഭിഭാഷകനൊക്കെയാണ് പക്ഷേ തലയില്‍ തലച്ചോറില്ലെന്ന് ഇപ്പോള്‍ വ്യക്തമായെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

അറസ്റ്റിലേക്ക് നയിച്ചത്
പത്തുവര്‍ഷം മുമ്പ് നടന്ന ഇടപാടായിരുന്നു തുഷാറിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. അക്കാലത്ത അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു തുഷാര്‍. എഞ്ചിനീയറായ നാസില്‍ അബ്ദുള്ളയെയായിരുന്നു കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ഏല്‍പ്പിച്ചിരുന്നത്. ഒരു ഇടപാടില്‍ നാസില്‍ അബ്ദുള്ളക്ക് തുഷാര്‍ വണ്ടിചെക്കായിരുന്നു നല്‍കിയിരുന്നത് എന്നാണ് ആരോപണം.

പലതവണ പണം ആവശ്യപ്പെട്ടെങ്കിലും
പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. നാസില്‍ പലതവണ പണം ആവശ്യപ്പെട്ടെങ്കില്‍ നല്‍കാന്‍ തുഷാര്‍ തയ്യാറായില്ല. ഇതിനിടെ അജ്മാനിലെ ബിസിനസ്‍ തകരുകയും നാട്ടിലെത്തിയ തുഷാര്‍ രാഷ്ട്രീയ രംഗത്ത് സജീവമായി. പലതവ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നെന്നാണ് ആരോപണം. ഇതേതുടര്‍ന്നാണ് ഒത്തുതീര്‍പ്പിനെന്ന് വിളിച്ചു വരുത്തി നാസില്‍ തുഷാറിനെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്.












Click it and Unblock the Notifications