നാമജപവുമായി ഇറങ്ങിയവരൊക്കെ ഇന്നെവിടെ? വനിതാ മതിലിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ തീര്‍ക്കുന്ന വനിതാ മതിലിനെ പിന്തുണച്ചും എന്‍എസ്എസിനെയടക്കം ട്രോളിയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ ചരിത്രത്തില്‍ വിഡ്ഢികളാകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ വനിതാ മതില്‍ തീര്‍ക്കുന്നതെന്നും വെള്ളാപ്പളളി നടേശന്‍ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സുപ്രീം കോടതി വിധി നിരാശാജനകമാണ് എന്ന് അന്ന് പറഞ്ഞതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. ദേശീയ പാര്‍ട്ടികളെല്ലാം തുടക്കത്തില്‍ വിധിയെ സ്വാഗതം ചെയ്തിരുന്നവരാണ്. എന്നാല്‍ പിന്നീട് നിലപാട് മാറ്റാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടായില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ നടത്തിയ സമവായ ശ്രമങ്ങളോട് സഹകരിക്കാതിരുന്ന എന്‍എസ്എസ്, തന്ത്രി കുടുംബം, പന്തളം രാജകുടുംബം എന്നിവരെ വെള്ളാപ്പള്ളി പരിഹസിച്ചു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ വരാതിരുന്ന മൂന്ന് തിരികളാണ് കത്തിയത്. ചില രാഷ്ട്രീയക്കാര്‍ അവര്‍ക്ക് എണ്ണ ഒഴിച്ച് കൊടുത്തു. പക്ഷേ അതിപ്പോള്‍ കരിന്തിരിയായിരിക്കുകയാണ് എന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.
ഇവര്‍ കത്തിച്ചെന്ന് പറഞ്ഞത് കൊണ്ട് വനിതാ മതിലിന്റെ ആശയം കത്തിപ്പോകില്ല.
നാമജപവുമായി ഇറങ്ങിയവര്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്ന് പരിശോധിക്കണം. സോഷ്യല്‍ മീഡിയ വഴിയുളള ചീത്തവിളി കൊണ്ട് അഭിപ്രായം മാറില്ലെന്നും വെള്ളാപ്പളളി പറഞ്ഞു. വനിതാ മതിലിന് കഴിയുന്ന എല്ലാ സഹായവും ചെയ്ത് കൊടുക്കാനാണ് എസ്എന്‍ഡിപി തീരുമാനിച്ചിരിക്കുന്നത്. ജനുവരി ഒന്നിനാണ് ലക്ഷങ്ങളെ അണിനിരത്തിയുളള വനിതാ മതിൽ.












Click it and Unblock the Notifications