ജനരക്ഷാ യാത്രയും കുമ്മനവും അമിത് ഷായും രക്ഷിച്ചില്ല, വേങ്ങരയിൽ എസ്ഡിപിഐക്കും പിന്നിൽ ബിജെപി നാലാമത്!
സുരേന്ദ്രന്‍ സ്ഥാനാർഥിയാകുമെന്ന് ആദ്യമൊക്കെ പറഞ്ഞുകേട്ടെങ്കിലും നറുക്ക് വീണത് പാർട്ടിയുടെ മലപ്പുറം മുൻ ജില്ലാ പ്രസിഡന്റായ കെ ജനചന്ദ്രൻ മാസ്റ്റർക്ക്. പക്ഷേ ഈ തന്ത്രങ്ങളൊന്നും ബി ജെ പിയെ തുണച്ചില്ല. യു ഡി എഫിനും എൽ ഡി എഫിനും പിന്നിൽ, എന്തിനധികം പറയുന്നു, എസ് ഡി പി ഐയ്ക്ക് പോലും പിന്നിലായി നാലാം സ്ഥാനത്താണ് വേങ്ങരയിൽ എൻ ഡി എ സ്ഥാനാർഥി ഫിനിഷ് ചെയ്തത്.
യു ഡി എഫ് സ്ഥാനാർഥിയായ മുസ്ലിം ലീഗ് നേതാവ് കെ എൻ എ ഖാദർ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. രണ്ടാമതെത്തിയ എൽ ഡി എഫ് സ്ഥാനാർഥി പി പി ബഷീർ 41917 വോട്ടുകളാണ് നേടിയത്. എസ് ഡി പി ഐയുടെ കെ സി നസീർ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ജനചന്ദ്രന് ലഭിച്ചത് വെറും 5728 വോട്ടുകൾ മാത്രം. കഴിഞ്ഞ തവണ അലി ഹാജി മത്സരിച്ചപ്പോൾ ബി ജെ പിക്ക് 7055 വോട്ടുകള്‍ കിട്ടിയിരുന്നു. 1500 ഓളം വോട്ടുകളുടെ കുറവ്. അന്ന് നാലാം സ്ഥാനത്തായിരുന്ന എസ് ഡി പി ഐ വൻ മുന്നേറ്റമുണ്ടാക്കി മൂന്നാമതെത്തി.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര ജനചന്ദ്രനെ തെല്ലും തുണച്ചില്ല എന്ന് വേണം കരുതാൻ. ദേശീയ നേതാക്കളായ അമിത് ഷായും ദേവേന്ദ്ര ഫെർണാണ്ടസും കേരളത്തിലെത്തിയതും വേങ്ങരയിൽ വോട്ടായില്ല. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങളും പാർട്ടിയെ തിരഞ്ഞെടുപ്പിൽ സഹായിച്ചില്ല. ഇതൊക്കെ പോട്ടെ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മുമ്പ് മത്സരിച്ചിട്ടുള്ളതിൻറെ പരിചയം പോലും ജനചന്ദ്രന് ഗുണകരമായില്ല എന്ന് വേണം കരുതാൻ. എങ്ങനെ നോക്കിയാലും ബി ജെ പിക്ക് വൻ നഷ്ടമാണ് വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പ്.












Click it and Unblock the Notifications