'വിഎസ് ഇപ്പോഴും അപ്ഡേറ്റഡാണ്, ടിവിയിൽ കുട്ടികളുടെ പാട്ട് മത്സരങ്ങൾ കാണും, ഇഷ്ടം മോഹൻലാലിനെ'
വിഎസ് അച്യുതാനന്ദന് നൂറ് വയസ്സ് തികഞ്ഞിരിക്കുന്നു. സ്‌ട്രോക്ക് ബാധിച്ചതില്‍പ്പിന്നെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് വിഎസ്. അദ്ദേഹത്തിന്റെ വലത് കൈക്കും കാലിനുമായിരുന്നു സ്വാധീനക്കുറവുണ്ടായിരുന്നത്. കൈയുടെ സ്വാധീനം തിരിച്ച് കിട്ടിയെങ്കിലും കാലിന് മാറ്റമില്ല. മൂവ് ചെയ്യണമെങ്കില്‍ വീല്‍ ചെയറിന്റെ സഹായം വേണമെന്ന് പറയുന്നു മകന്‍ ഡോ. വിഎ അരുണ്‍കുമാര്‍.
ഓര്‍മ്മ വെച്ച കാലം മുതല്‍ അച്ഛനെ യോഗ ചെയ്യുന്നതും രാവിലെയും വൈകിട്ടും ഉളള നടത്തവും ഒക്കെയാണ് കണ്ടുപോന്നിരുന്നത്. വടക്കോട്ടുളള സ്ഥലങ്ങളിലേക്ക് പരിപാടികള്‍ക്ക് പോവുമ്പോഴാണ് അന്നൊക്കെ ആലുപ്പഴയിലെ വീടുവഴി വന്നിരുന്നത്. പ്രതിപക്ഷ നേതാവ് ആയപ്പോഴാണ് തങ്ങള്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്ന് അരുണ്‍ കുമാര്‍ പറയുന്നു.

അടിയന്തരാവസ്ഥക്കാലത്ത് അച്ഛനെ കാണാന്‍ തിരുവനന്തപുരത്ത് പോയി. അന്ന് താന്‍ ഒന്നാം ക്ലാസിലാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. അന്ന് ഇടിവണ്ടിയില്‍ വന്നിറങ്ങി തന്നെ എടുത്ത അച്ഛന്റെ മുഖമാണ് ഇന്നും മനസ്സില്‍ നിന്ന് പോകില്ല. തങ്ങളുടെ പഠിത്തകാര്യത്തില്‍ അദ്ദേഹം കര്‍ക്കശക്കാരനായിരുന്നു. അക്കാദമിക് കാര്യങ്ങളില്‍ വലിയ താല്‍പര്യമായിരുന്നു. സ്‌ട്രോക്ക് വരുന്നത് വരെ അദ്ദേഹം ഹിന്ദി പഠിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ ഒരു സ്വഭാവ വിശേഷമായിരുന്നു അത്.
ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ചുളള ഭക്ഷണ ക്രമം ആണിപ്പോള്‍. ഇപ്പോള്‍ രാവിലെയും വൈകിട്ടും പുറത്ത് വന്നിരിക്കും. പത്രം വായിച്ച് കൊടുക്കും. അതൊക്കെ ശ്രദ്ധയോടെ കേള്‍ക്കും. ടിവിയില്‍ വാര്‍ത്ത കേള്‍ക്കും. പണ്ട് തൊട്ടേ കൊച്ചുകുട്ടികളുടെ പാട്ടും ഡാന്‍സും കാണാനിഷ്ടമാണ്. കുട്ടികളുടെ പാട്ട് മത്സരങ്ങള്‍ ഇപ്പോഴും കാണുന്നുണ്ട്. അദ്ദേഹം അപ്‌ഡേറ്റഡാണ്. ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നുണ്ട്. ഫോണില്‍ തീരെ സംസാരിക്കാറില്ല. ആരെങ്കിലും വിളിച്ചത് പറയുമ്പോള്‍ സന്തോഷത്തോടെ കേള്‍ക്കും, അരുണ്‍ കുമാര്‍ പറഞ്ഞു.
സിനിമ കാണല്‍ കുറവാണ്. മുന്‍പൊക്കെ അച്ഛന് ഇഷ്ടമുളളവര്‍ നിര്‍ബന്ധിക്കുമ്പോള്‍ സിനിമയ്ക്ക് പോകും. തങ്ങളൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമ കാണാന്‍ ബലമായി അച്ഛനെ കൊണ്ട് പോകും. ഏത് സിനിമ കാണണം എന്നുളളത് തങ്ങള്‍ക്ക് വിട്ടുതരും. മോഹന്‍ലാലിനോട് ഒരു താല്‍പര്യം അച്ഛന് പണ്ട് തൊട്ടേ ഉണ്ട്. അദ്ദേഹം വന്ന് അച്ഛനോട് ഇടപെടുന്നതൊക്കെ കണ്ടിട്ടുണ്ട്. തിലകനും നെടുമുടി വേണുവുമൊക്കെ ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന സമയത്തൊക്കെ സുരേഷ് ഗോപി ഇടയ്ക്ക് വന്നു കാണുമായിരുന്നുവെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications