കേരളത്തിൽ ജാതിവാലുള്ള ആകെ എംഎൽഎമാർ 4 പേർ.. നാലും സിപിഎം അല്ലെങ്കിൽ എൽഡിഎഫ്!! ആരൊക്കെയാണ് ഈ 4 പേർ??
തങ്ങൾക്ക് ഇഷ്ടപ്പെട്ടാത്ത കാര്യം പറഞ്ഞാൽ ആളുകളുടെ ജാതിയും മതവും അന്വേഷിച്ച് പോയി ജാതിവാൽ ചേർത്ത് ചീത്ത പറയുന്നവരാണ് സൈബർ ലോകത്തെ സി പി എം അനുഭാവികൾ. മോഹൻലാൽ നായർ എന്നൊക്കെ പറഞ്ഞ് പുച്ഛിക്കുന്നത് കണ്ടാൽ തോന്നും മോഹൻലാൽ ജാതിവാലും വെച്ച് നടക്കുന്ന ആളാണെന്ന്. എന്നാൽ ജാതിവാലും കൊണ്ട് നടന്ന ഇ എം എസ്സും കൃഷ്ണപിള്ളയുമൊക്കെ സഖാക്കൾക്ക് ദൈവമാണ് താനും.

വി ടി ബൽറാം ചോദിക്കുന്നത്
സൈബർ സ്പേസിലെ ഈ അന്തംകമ്മികളെ ഒന്ന് ചൊറിയുന്നതാണ് വി ടി ബൽറാം എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് കേരളത്തിലെ 141 എംഎൽഎമാരിൽ പേരിനോടൊപ്പം സവർണ്ണ ജാതിവാൽ ഇപ്പോഴും ചേർക്കുന്ന 4 ആളുകളും സിപിഎമ്മുകാരോ ഇടതുപക്ഷക്കാരോ ആണെന്ന കാര്യം എത്ര പേർക്കറിയാം? - ഇതാണ് ബൽറാമിന്റെ ചോദ്യം.

ആരൊക്കെയാണ് ആ 4 പേർ
കേരളത്തിലെ എം എൽ എമാരുടെ ലിസ്റ്റെടുത്ത് നോക്കിയാൽ വി ടി ബൽറാം പറഞ്ഞത് ശരിയാണ് എന്ന് മനസിലാകും. ഏറ്റുമാനൂർ എം എൽ എ - സുരേഷ് കുറുപ്പ് (സി.പി.എം.), ചെങ്ങനൂർ എം എല്‍ എ കെ.കെ. രാമചന്ദ്രൻ നായർ (സി.പി.എം.), കൊട്ടാരക്കര എം എൽ എ ഐയിഷ പോറ്റി (സി.പി.എം.), ചവറ എം എല്‍ എ എൻ. വിജയൻ പിള്ള (സി.എം.പി.) എന്നിവരാണ് നാല് പേർ.

വിരോധാഭാസം എന്ന് പറയുന്നത്
ജാതി വാലിനെക്കുറിച്ച് വലിയ ഡയലോഗുകളൊന്നും അടിക്കാത്ത പാർട്ടികളാണ് കോൺഗ്രസും ബി ജെ പിയും മറ്റും. എന്നാൽ ഈ പാർട്ടികളിൽ നിന്നുള്ള എം എൽ എമാരാരും ജാതിവാൽ ഉപയോഗിക്കുന്നവരല്ല. എന്നാല്‍ പുരോഗമനപ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനത്തിൽ സ്വഭാവികമായും നേതാക്കൾക്ക് ജാതിവാലുകൾ ഇല്ലാതിരിക്കുകയാണ് വേണ്ടത്. എന്നാലോ സി പി എമ്മിന് മാത്രമുണ്ട് ജാതിവാൽ വെച്ച മൂന്ന് എം എൽ എമാർ.

ഇടത് മുഖ്യമന്ത്രിമാരെ കണ്ടോളൂ
ഇനി രസകരമായ മറ്റൊരു കാര്യം, കേരളത്തിൽ ഇത് വരെയുണ്ടായിരുന്ന ജാതിവാലുള്ള എല്ലാ മുഖ്യമന്ത്രിന്മാരും ഇടതുപക്ഷത്തിന്റെ സംഭാവനയായിരുന്നു. സി.പി.എം. അല്ലെങ്കിൽ സി.പി.ഐ. ആദ്യത്തെ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാടിൽ തുടങ്ങാം, പിന്നീട് ഇ കെ നായനാർ. പി.കെ. വാസുദേവൻ നായരും സി. അച്യുത മേനോനുമൊന്നും കോൺഗ്രസുകാരായിരുന്നില്ല.

പിടിച്ചുനിൽക്കാനുളള ന്യായം
ശിവദാസൻ നായർ ജയിക്കാത്തത് കൊണ്ടല്ലേ വി ടി ബൽറാം ഇങ്ങനെ ഒരു പോസ്റ്റിട്ടത് എന്ന് ചോദിച്ചാണ് സഖാക്കൾ പ്രതിരോധിക്കാൻ ശ്രമം നടത്തുന്നത്. സംഭവം ശരിയാണ്. പക്ഷേ വർഗീയ പാർട്ടി എന്ന് ആക്ഷേപിക്കപ്പെടുന്ന ബി ജെ പി ടിക്കറ്റിൽ മത്സരിച്ചവരില്‍ പോലും വിരലില്‍ എണ്ണാവുന്നവർ മാത്രമാണ് ജാതിവാലും കൊണ്ട് നടക്കുന്നത് എന്നോർക്കണേ.

എം സ്വരാജിനെ വിളിച്ചതോ
കഴിഞ്ഞ കുറേ വർഷങ്ങളായിത്തന്നെ എം.സ്വരാജ് എന്ന് പൊതുവേദികളിൽ അറിയപ്പെടുന്ന വ്യക്തിയെ സ്വരാജ്.എം.നായർ എന്നുതന്നെ ആവർത്തിച്ചാവർത്തിച്ച് വിളിച്ചുകൊണ്ടിരുന്ന, വിളിച്ചുകൊണ്ടിരിക്കുന്ന നിങ്ങളെപ്പോലുള്ളവരൊക്കെ ഉള്ളിടത്തോളം കാലം ഇത്തരം വാദത്തിനൊക്കെ എന്ത് പ്രസക്തി? - എന്ന് വി ടി ബൽറാമിനോട് ചോദിക്കുന്നവരും ഉണ്ട്. പ്രസക്തമായ ചോദ്യം തന്നെ.

ഇതാണ് വി ടി ബൽറാമിന്റെ മറുപടി
ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പേര് അങ്ങനെ ആയിരുന്നു എന്നാണ് ഞാൻ പറഞ്ഞത്. അന്നദ്ദേഹം കൊച്ചു കുട്ടിയൊന്നുമായിരുന്നില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും എസ്എഫ്ഐയുടെ പ്രമുഖ നേതാവുമായിരുന്നു. പിന്നീട് അദ്ദേഹം എം.സ്വരാജ് ആയി മാറിയതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്നാൽ എന്തുകൊണ്ട് ഇതേ മാതൃക സുരേഷ് കുറുപ്പിനും മറ്റും സ്വീകരിച്ചു കൂടാ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. - ഇതിന് വി ടി ബൽറാമിന്റെ മറുപടി.

എന്തിനാണ് അസഹിഷ്ണുത
മത ജാതി വ്യവസ്ഥക്കളെ പൊതു വേദികളിൽ ഏറ്റവുമധികം കടന്നകാർമിക്കുകയും നികൃഷ്ടജീവി പ്രയോഗം വരെ നടത്തുന്ന ഇടതുപക്ഷത്തെ ഇപ്പോഴത്തെ നിലവാരത്തെ പറ്റി ഒരു ചർച്ച തുടങി വെക്കുന്നതിൽ താങ്കൾ എന്തിനാണ് ഇത്രയും അസഹിഷ്ണുത കാണിക്കുന്നത്.. - വി ടി ബൽറാമിന്റെ പോസ്റ്റിലെ പ്രസക്തമായ ഒരു കമന്റ്.












Click it and Unblock the Notifications