തന്റെ ഫോട്ടോവെച്ചുള്ള പ്രചാരണം വേണ്ട, നിയമനടപടിയെടുക്കുമെന്ന് വയനാട് കളക്ടറുടെ മുന്നറിയിപ്പ്
വയനാട്: പൗരത്വ നിയമ ഭേദഗതിയുടെ പ്രചാരണ പരിപാടിക്ക് ബിജെപി തന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള രംഗത്ത്. പൗരത്വ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കുന്ന ബിജെപി ലഘുലേഖ ഏറ്റുവാങ്ങുന്ന തന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ നിന്നും പിന്മാറണമെന്നാണ് കളക്ടറുടെ ആവശ്യം. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ കമന്റിടുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകുന്നു.
പൗരത്വ നിയമത്തിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ അറിയാം, പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത!!
7/1/2020 ന് വൈകിട്ട് പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണകുറിപ്പ് അടങ്ങിയ ലഘുലേഖയുമായി ബി ജെ പിയുടെ ഭാരവാഹികള്‍ അടങ്ങുന്ന പ്രവര്‍ത്തകര്‍ വയനാട് ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എന്നെ സന്ദര്‍ശിക്കുകയും അവര്‍ പ്രസ്തുത ലഘുലേഖ കൈമാറുന്ന ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാല്‍ ആ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയും, തുടര്‍ന്ന് വളരെ വിഭിന്നവും, തെറ്റിദ്ധരിപ്പിക്കുന്നതും, അപമാനിക്കുന്നതുമായ കമന്റുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുന്നു.
ഒരു ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ആര്‍ക്കും സന്ദര്‍ശിക്കാവുന്നതും, തങ്ങളുടെ പരാതികള്‍, അഭിപ്രായങ്ങള്‍ എന്നിവ അറിയിക്കാവുന്നതുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങളെ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന തരത്തില്‍ വ്യാഖ്യാനിച്ച് , സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കമന്റുകള്‍ നൽന്നത് അനുവദനീയമല്ല. ഇത്തരത്തില്‍ തെറ്റായ, സ്പര്‍ദ്ധ വളര്‍ത്തുന്ന കമന്റുകള്‍ നല്കുന്നവര്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.വയനാടിന് ഒപ്പം നില്കുന്നതിന് നന്ദി- കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി പുറത്തിറക്കിയ ലഘുലേഖ വയനാട് ജില്ലാ കളക്ടർ ഏറ്റുവാങ്ങുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ പ്രചാരണം നടന്നിരുന്നു. ലഘുലേഖയിൽ പറയുന്ന കാര്യങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കളക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു.