മോഹൻലാലിനെതിരെ വിമൻ ഇൻ സിനിമ കലക്ടീവ്.. നുണകളോരൊന്നും പൊളിച്ചടുക്കി പോസ്റ്റ്!
കൊച്ചി: താരസംഘടനയായ എഎംഎംഎയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് എവിടേയും തൊടാത്ത ചില മറുപടികളാണ് പ്രസിഡണ്ട് മോഹൻലാൽ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത്. ദിലീപ് സംഘടനയിലേക്ക് ഇല്ല എന്ന് അറിയിച്ചത് കൊണ്ട് അയാൾ പുറത്ത് തന്നെയാണ് എന്ന തരത്തിലായിരുന്നു ലാലിന്റെ മറുപടികൾ.
അക്കൂട്ടത്തിൽ ദിലീപിനെതിരെ നടി പരാതി തന്നിട്ടില്ലെന്നും നാല് നടിമാരിൽ രണ്ട് പേർ മാത്രമേ രാജിക്കത്ത് തന്നിട്ടുള്ളൂ എന്ന് കൂടി മോഹൻലാൽ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പറയാനും സൂപ്പർസ്റ്റാർ മറന്നില്ല. മോഹൻലാലിന്റെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്ത് വന്നിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മോഹൻലാലിന് മറുപടി
കഴിഞ്ഞ ദിവസം A.M.M.A പ്രസിഡന്റ് നടത്തിയ വാർത്താ സമ്മേളനം ഞങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നു. ഈ വിഷയത്തോടുള്ള സമീപനം തന്നെ അടിസ്ഥാനപരമായ ചില പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. 1. കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങൾ, ഈ വിഷയത്തിൽ സംഘടന എവിടെ നില്ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു.

നിലപാട് ആശങ്കാജനകം
ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാർമ്മികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. ഈ കാര്യത്തിൽ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്നമെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണ് . കുറ്റാരോപിതനെ തിരിച്ചെടുക്കാൻ ആലോചിക്കുമ്പോൾ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയിൽ തുടരുന്നതിലെ പ്രശ്നം അവിടെയുള്ളവർ കണക്കിലെടുക്കാത്തത് ഖേദകരമാണ് .

നടി പരാതി നൽകിയിട്ടുണ്ട്
2. നടി പരാതി എഴുതി നല്കിയില്ലല്ലോ എന്ന് പറയുമ്പോൾ ഞങ്ങളുടെ സുഹൃത്ത് തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. തനിക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കപ്പെടുന്നുണ്ട് എന്ന കാര്യം ശ്രീ. ഇടവേള ബാബുവിനെ അറിയിക്കുകയും അദ്ദേഹം അപ്പോൾ തന്നെ ഫോണിൽ കുറ്റാരോപിതനായ നടനുമായി ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ച ശേഷം അത് ഞങ്ങളുടെ സുഹൃത്തിന്റെ തോന്നൽ മാത്രമാണെന്ന് എന്ന് അറിയിക്കുകയും ചെയ്തു.

എഴുതി നൽകാൻ ആവശ്യപ്പെട്ടില്ല
പിന്നീട് അതിക്രമമുണ്ടായ ശേഷം ഈ പെൺകുട്ടി വീണ്ടും ശ്രീ.ബാബുവിനെ ഫോണിൽ വിളിക്കുകയും തന്റെ കൂടെ നില്ക്കണമെന്നും തനിക്ക് എല്ലാ പിന്തുണയും വേണമെന്നും ആവശ്യപ്പെട്ടപ്പോൾ 'ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്' 'എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാൻ ആവശ്യപ്പെട്ടതായി അറിവില്ല.

രാജിക്കത്ത് മെയിൽ വഴി
3. അവളോടൊപ്പം രാജി വച്ച WCC അംഗങ്ങൾ, രാജി വച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇമെയിൽ വഴി നാലുപേരും A.M.M.A യുടെ ഒഫീഷ്യൽ ഇമെയിൽ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണ്. 4. A.M.M.A ജനറൽ ബോഡിയിൽ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് സമ്മേളനത്തിൽ പറഞ്ഞത് . അത്തരമൊരു വിഷയം അജണ്ടയിൽ ഇല്ലായിരുന്നു എന്നാണു ഞങ്ങൾക്കറിയാൻ സാധിച്ചത് .

ഇപ്പോഴും പ്രതീക്ഷയിൽ
വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനകൾ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളിൽ നടക്കേണ്ട സംവാദങ്ങളിലും ഞങ്ങൾക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ചർച്ചയെയും ഞങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുപാട് വൈകിപ്പിക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഒരു അടിയന്തര ചർച്ചക്കുള്ള തിയതി ഞങ്ങളെ ഉടൻ അറിയിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്നാണ് വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തിരിച്ചെടുക്കാൻ എതിർപ്പുണ്ടായില്ല
മോഹൻലാലിന്റെ കഴിഞ്ഞ ദിവസത്തെ മീറ്റ് ദ പ്രസ്സിലെ പ്രസക്ത ഭാഗങ്ങൾ ഇതാണ്: ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് പറയാനാവില്ല. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ദിലീപ് വിഷയം അമ്മ ജനറൽ ബോഡിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയില്ല എന്നത് തെറ്റായ വിഷയമാണ്. അന്ന് ഒരാളെങ്കിലും എതിർപ്പ് പറഞ്ഞിരുന്നുവെങ്കിൽ ആ തീരുമാനം എടുക്കില്ലായിരുന്നു. കുറ്റവിമുക്തനായി ദിലീപ് വന്നാൽ തിരിച്ചെടുക്കുമെന്നും 25 വർഷമായുള്ള സംഘടനയുടെ ബൈലോ മാറ്റണം.

നടിയുടെ പരാതി കിട്ടിയില്ല
നടിയെ മാറ്റി നിർത്തിയിട്ടില്ല. മസ്ക്കറ്റിലെ പരിപാടിയിൽ പങ്കെടുക്കാൻ വിളിച്ചുവെങ്കിലും അവർ വരാൻ തയ്യാറായില്ല. അവസരങ്ങൾ നിഷേധിക്കുന്നുവെന്ന നടിയുടെ രേഖാമൂലമുള്ള പരാതി കിട്ടിയില്ല. ഫോണിൽ വിളിച്ച് പറയുന്നതല്ല പരാതിയെന്നും മോഹൻലാൽ പറഞ്ഞു. ആക്രമണത്തെ അതിജീവിച്ച നടിയുടേയും രമ്യയുടേതും അല്ലാതെ മറ്റുള്ളവരുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.

പാർവ്വതി പറയുന്നത് തെറ്റ്
ഡബ്ല്യൂസിസിയിലെ അംഗങ്ങൾക്ക് സംഘടനയുടെ നേതൃത്വത്തിലേക്ക് മത്സരിക്കാമായിരുന്നു. പാർവ്വതിയുടെ നോമിനേഷൻ തടഞ്ഞുവെന്നത് തെറ്റാണ്. അക്കാര്യം പാർവ്വതിക്ക് ജനറൽ ബോഡി യോഗത്തിൽ വന്ന് പറയാമായിരുന്നു. ഇപ്പോഴും അതിന് അവർക്ക് അവസരമുണ്ട്. പൊതുവേ ഭാരവാഹികളാവാൻ സ്ത്രീകളാരും മുന്നോട്ട് വരാറില്ലെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
Recommended Video

ഫേസ്ബുക്ക് പോസ്റ്റ്
വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications