2025 ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നവർക്കെതിരെ പൊരുതണം:എംവി ജയരാജന്‍
ഗാന്ധിവധത്തിന്റെ 75-ാം വാർഷികവും ഗാന്ധിഘാതകരുടെ ഭരണത്തിന്റെ 9 വർഷവും എന്ന തലക്കെട്ടിലാണ് എംവി ജയരാജന്റെ കുറിപ്പ്
2025 ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നവർക്കെതിരെ സ്വാതന്ത്ര സമരത്തിലെന്ന പോലെ പൊരുതണമെന്ന് സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. 'ഗാന്ധിജിയുടെ സ്മരണ വീണ്ടും പുതുക്കുമ്പോൾ ഗാന്ധിഘാതകരും 2025ൽ ഹിന്ദുരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയെടുക്കാൻ പരിശ്രമിക്കുന്നവർക്കുമെതിരെ സ്വാതന്ത്ര്യസമരകാലത്തെ പോലെ ജാതി-മത-ഭാഷാ വ്യത്യാസമില്ലാതെ പൊരുതാൻ ഇന്ത്യൻ ജനത തയ്യാറെടുക്കുകയാണ് വേണ്ടത്'- എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കൂറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
1948 ജനുവരി 30ന് ബിർളാ മന്ദിരത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗാന്ധിജിയെ ഹിന്ദുരാഷ്ട്രവാദിയും ആർഎസ്എസ് പരിശീലകനുമായിരുന്ന നാഥുറാം വിനായക് ഗോഡ്‌സേ ഇറ്റാലിയൻ തോക്കുപയോഗിച്ച് വെടിവെച്ച് കൊന്നത്. സ്വാതന്ത്ര്യം കിട്ടി ആറുമാസത്തിനകമാണ് രാജ്യത്തിന്റെ ദേശീയ ദുരന്തമായി വിശേഷിപ്പിക്കപ്പെട്ട, ലോകമാകെ പ്രതിഷേധിച്ച, ഈ ക്രൂരമായ കൊലപാതകം നടന്നത്.
സ്വർണത്തിന് 'ചോക്ലേറ്റിനേക്കാള്‍' വില കുറവ്: 1959 ലെ സ്വർണ ബില്ല് കണ്ട് ഞെട്ടി നെറ്റസണ്‍സ്
''ഗാന്ധി മുസ്ലീങ്ങൾക്കുവേണ്ടി നിരന്തരമായി വാദിച്ചുകൊണ്ടിരുന്നതാണ് തന്നെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചത്. അവസാനമായി മുസ്ലീങ്ങൾക്കുവേണ്ടി നടത്തിയ ഉപവാസത്തോടെ ഒരു കാര്യം എനിക്ക് തീർച്ചയായി-ഗാന്ധി ഇനി അവശേഷിച്ചുകൂടാ''-ഗാന്ധിവധത്തിന് തൊട്ടുമുമ്പ് ചെയ്യാൻപോകുന്ന കൃത്യത്തെ ന്യായീകരിച്ച് ഗോഡ്‌സേ പറഞ്ഞ വാക്കുകൾ. തന്റെ പഴയശത്രുവിന്റെ മരണം 'ഹിന്ദുസമുദായത്തിന് മാത്രമേ നഷ്ടമായിത്തോന്നൂ' എന്ന് മുഹമ്മദലി ജിന്ന പ്രതികരിച്ചു. ''പ്രകാശം പോയി ഇരുട്ടുപരന്നു'' എന്നാണ് പ്രഥമപ്രധാനമന്ത്രി ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ''ഇന്ത്യക്കാർ ഒരുമിച്ച് നിന്ന് നമ്മുടെ യുഗത്തിലെ ഏറ്റവും മഹാനായ വ്യക്തിയുടെ വധത്തിനിടയാക്കിയ വർഗീയതയെന്ന മാരകവിഷത്തിനെതിരെ പോരാടണ''മെന്ന് നെഹ്‌റു ആഹ്വാനം ചെയ്തു. 1948 ഫെബ്രുവരി 3ന് ആർഎസ്എസ്ിനെ നിരോധിക്കുകയും ചെയ്തു.
ഗാന്ധിവധം മുതൽ രാജ്യത്ത് നടന്ന വർഗീയ കലാപങ്ങൾക്ക് നേതൃത്വം ഒരു ഭാഗത്ത് ആർഎസ്എസ് ആയിരുന്നു. ആർഎസ്എസ് നേതൃത്വം അധികാരത്തിലെത്തിയതോടെ ഭരണകൂടമാണ് ഇപ്പോൾ കലാപങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. 2014 മുതൽ ഹിന്ദുമഹാസഭ ജനുവരി 30 ശൗര്യദിവസ് ആയി ആചരിക്കുന്നു. 2019ൽ ഹിന്ദുമഹാസഭാ ജനറൽ സെക്രട്ടറി പൂജാശകുൻ പാണ്ഡേ ഗാന്ധിചിത്രം പ്രതീകാന്മകമായി സ്ഥാപിച്ച് വീണ്ടും ഗാന്ധിയെ വീണ്ടും വെടിവെച്ചുകൊല്ലുന്ന ഒരു ചടങ്ങ് പോലും നടത്തി. കൊന്നിട്ടും കലിതീരാത്തവരാണ് ആർഎസ്എസുകാരെന്ന് തെളിഞ്ഞു. ഗാന്ധിജിയെ കുറിച്ച് ഗുജറാത്തിലെ ഒരു സ്‌കൂൾ പരീക്ഷയിലെ ചോദ്യം ഗാന്ധിജി എങ്ങനെ ആത്മഹത്യചെയ്തു എന്നായിരുന്നു. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗാന്ധിജിക്ക് പകരം സവർക്കറെ പഠിപ്പിക്കുന്നു. ഇതെല്ലാം ഗാന്ധി സ്മരണ പുതുതലമുറയിൽ നിന്നും അകറ്റാൻ വേണ്ടിയാണ്. ഗാന്ധിജിക്ക് പകരം സവർക്കറെ രാഷ്ട്രപിതാവാക്കി മാറ്റാനും ശ്രമമുണ്ട്. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത രാജ്യദ്രോഹികളാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്.
ഗാന്ധിജിയുടെ സ്മരണ വീണ്ടും പുതുക്കുമ്പോൾ ഗാന്ധിഘാതകരും 2025ൽ ഹിന്ദുരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയെടുക്കാൻ പരിശ്രമിക്കുന്നവർക്കുമെതിരെ സ്വാതന്ത്ര്യസമരകാലത്തെ പോലെ ജാതി-മത-ഭാഷാ വ്യത്യാസമില്ലാതെ പൊരുതാൻ ഇന്ത്യൻ ജനത തയ്യാറെടുക്കുകയാണ് വേണ്ടത്. മതനിരപേക്ഷ ഭാരതത്തെ മതാത്മക രാജ്യമാക്കി മാറ്റാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. ഗാന്ധിജി ആത്മഹത്യചെയ്തതല്ല, ആർഎസ്എസ്സുകാർ വെടിവെച്ചുകൊന്നതാണ് എന്ന് ഉറക്കെ വിളിച്ചുപറയാം.