7 വർഷം കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ പ്രവർത്തനമാണ് നടത്തിയതെന്ന് ചിന്തിക്കണം: വിപി ദുല്‍ഖിഫില്‍
5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടത്തിന് പിന്നാലെ പാർട്ടിയുടെ പ്രവർത്തന ശൈലിയില്‍ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറുമായ വിപി ദുല്‍ഖിഫില്‍. ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.
ബി ജെ പിയുടെ തുർഭരണത്തിനെതിരെ കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ടു നിൽക്കുന്ന ഇന്ത്യാ രാജ്യത്തുടനീളം വേരുള്ള ഒരേ ഒരു പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കഴിഞ്ഞ ഏഴ് വർഷക്കാലം എന്ത് പ്രതിപക്ഷ പ്രവർത്തനമാണ് നടത്തിയതെന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറിക്കുന്നു. വിപി ദുല്‍ഖിഫിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മുംബൈയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ എഴുപത്തിരണ്ട് അംഗങ്ങൾ പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ (1885 ഡിസംബർ 28) പ്രസ്ഥാനത്തിന് രൂപം നൽകുമ്പോൾ രാജ്യത്ത് സ്വാതന്ത്ര്യം സ്വപ്നം കാണാൻപോലും സാധിക്കുമായിരുന്നില്ല എന്ന കാര്യം ആരും വിസ്മരിക്കരുത് .
കഴിഞ്ഞ ഏഴ് വർഷക്കാലം കോൺഗ്രസ് പാർട്ടി നേരിട്ട പരാജയത്തിൽ പ്രവർത്തകരും നേതാക്കന്മാരും കാണിക്കുന്ന നിരാശയും അസഹിഷ്ണുതയും ഏറെ വേദനിപ്പിക്കുന്നു.മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആവുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ പാർട്ടിയെ നയിക്കാൻ ഞങ്ങൾ ഉള്ളൂ എന്നുള്ള നയമാണ് ആദ്യം മാറേണ്ടത്.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

ഹിന്ദുത്വ നിലപാടുകൾ സ്വീകരിക്കുവാനും അവരെ പ്രീണിപ്പിക്കുവാനും (അവിടെ മൃതു ഹിന്ദുത്വത്തിന് സ്ഥാനമില്ല )ഇവിടെ ബിജെപിയുണ്ട് മുസ്ലിം ക്രൈസ്തവ ന്യുനപക്ഷങ്ങൾക്ക് അവരവരുടെ സാമുദായിക സംഘടനകളുണ്ട്.
ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല .ഇന്ധന വില കുതിച്ചുയരുമ്പോൾ വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുമ്പോൾ പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കുമ്പോൾ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുമ്പോൾ ദളിതരെയും സമൂഹത്തിലെ മറ്റു പിന്നോക്ക വിഭാഗങ്ങളെയും അവഹേളിച്ചും മാനഭംഗ പ്പെടുത്തിയും
കൊലപ്പെടുത്തിയും കത്തിച്ചും തെളിവ് നശിപ്പിച്ചും മുന്നോട്ട് പോവുമ്പോൾ സകല മേഖലകളും തകർന്ന് തരിപ്പണമാവുമ്പോൾ കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ടു നിൽക്കുന്ന ഇന്ത്യാ രാജ്യത്തുടനീളം വേരുള്ള ഒരേ ഒരു പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കഴിഞ്ഞ ഏഴ് വർഷക്കാലം എന്ത് പ്രതിപക്ഷ പ്രവർത്തനമാണ് നടത്തിയതെന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Recommended Video


ജനകീയ സമരങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യുന്ന വേദികളിൽ പോലും ഭൂരിപക്ഷ രാഷ്ട്രീയവും തീവ്ര ഭൂരിപക്ഷ വികാരവും നേതാക്കന്മാരുടെ സംസാരങ്ങളിൽ പ്രതിഫലിക്കുകയും സമരങ്ങളുടെ ഉദ്ദേശ ശുദ്ധി പോലും ആട്ടിമറിക്കപ്പെടുകയും ചെയ്യുന്നു .മൃതു ഹിന്ദുത്വമോ ന്യുനപക്ഷ പ്രീണനമോ അല്ല ജനങ്ങൾക്കിന്നാവശ്യം. മനുഷ്യന്റെ ജീവൽ പ്രശ്നങ്ങളിൽ ഇടപെടുകയും അതിന് ബദൽ രാഷ്ട്രീയം ഉയർത്തി കൊണ്ടുവരലുമാണ് രാജ്യത്തിനാവശ്യം. രാജ്യത്ത് ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിലും സോഷ്യലിസ്റ്റ് സാമ്പത്തിക നയം നടപ്പിലാക്കുന്നതിലും ഉൾപ്പാർട്ടി ജനാധിപത്യത്തിലും ഏറെ മുന്നിൽ നിന്ന പ്രസ്ഥാനം ഇന്ന് പുറകോട്ട് പോയിരിക്കുന്നു.

സത്യസന്തതയുള്ള ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന നേതാക്കന്മാരെ അവഹേളിച്ചും അപമാനിച്ചും ഒറ്റപ്പെടുത്തുക എന്നത് ഒരു ശീലമായിരിക്കുന്നു.മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം. പ്രതിപക്ഷത്തെ നയിക്കലും പ്രതിപക്ഷനേതാവാവലും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് ആദ്യം തിരിച്ചറിയുക. ഇത് മനസ്സിലാക്കിയാൽ മാത്രമേ ഇനി തിരിച്ചുവരുമെന്ന പ്രതീക്ഷയുള്ളൂ.പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വിജയം വല്ലാതെ ചിന്തിപ്പിക്കുന്നു.

ഗാന്ധിയും നെഹ്‌റുവും അബ്ദുൾകലാം ആസാദുമുൾപ്പെടെയുള്ള ദേശിയ നേതാക്കന്മാരെയും മുൻ കോൺഗ്രസ് പ്രധാനമന്ത്രിമാരെയും അവരുടെ ജന്മ ദിനത്തിലും ചരമ ദിനത്തിലും പുഷ്പാർച്ചനയും അനുസ്മരണങ്ങളും നടത്തുന്നതിനപ്പുറം അവരുടെ ആശയങ്ങളും ആദർശങ്ങളും പ്രവർത്തനങ്ങളും ജീവിതത്തിലും പ്രസ്ഥാനത്തിലും നടപ്പിലാക്കലിലൂടെയാണ് അവർ ആദരിക്കപ്പെടേണ്ടത്.
ഗാന്ധിയെ കൊന്നവർ സ്വാതന്ത്ര്യ സമരത്തിൽ ഒറ്റു കൊടുത്തവർ സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ചവർ പൂന്തോട്ടമായിരുന്ന ഇന്ത്യാ രാജ്യത്തെ മരുഭൂമിയാക്കാൻ ശ്രമിക്കുന്നവർ രാജ്യത്തെ ജനാധിപത്യത്തെ പിച്ചിചീന്തുമ്പോൾ തളരുകയല്ല വേണ്ടത് പോരാട്ടത്തിന്റെ തീച്ചൂളയാവുകയാണ് വേണ്ടത്. " മരുഭൂമി പൂന്തോട്ടമാവാൻ വർഷങ്ങൾ വേണ്ടിവരും പൂന്തോട്ടത്തെ മരുഭൂമിയാക്കാൻ ഒരു നിമിഷം മാത്രം മതി" (പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു )












Click it and Unblock the Notifications