സിപിഎമ്മിന്റെ പാര്‍ട്ടികോടതി വിധികളല്ല, യഥാര്‍ത്ഥ കോടതി വിധികള്‍ ഉയര്‍ത്തിപ്പിടിക്കണം; വി ടി ബല്‍റാം
കൊച്ചി: കെ കെ രമയ്ക്കെതിരെ എം എം മണിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി വിടി ബല്‍റാം. സിപിഐഎം അനുഭാവികളായ പന്ത്രണ്ട് പ്രതികളെ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും ഇതില്‍ ഒരാള്‍ മരിച്ചപ്പോള്‍ കേരള മുഖ്യമന്ത്രിയടക്കമുള്ളവര്‍ അയാളെ പ്രകീര്‍ത്തിച്ച് വാഴ്ത്തുപാട്ടുകള്‍ പാടിയെന്നും മറ്റൊരാളുടെ വിവാഹം എംഎല്‍എയുടെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലുടെയായിരുന്നു വിടി ബല്‍റാമിന്റെ പ്രതികരണം.
'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല'- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ വലിയ പ്രതിഷേധം ആണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. മണിയെ ന്യായികരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. 'എംഎം മണിയുടെ പ്രസംഗത്തിന്റെ ഭാഗം ഞാന്‍ കേട്ടു. അതില്‍ പറഞ്ഞത് അവര്‍ വിധവയായതില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നാണ്. ഞങ്ങള്‍ എന്നത് കൊണ്ട് അദ്ദേഹം ഉദേശിച്ചത് സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ആണ്. എം എം മണിയുടെ പ്രസംഗത്തില്‍ തെറ്റുണ്ടെന്ന് പറയാനാകില്ല. പിന്നെ അവരെ മഹതിയെന്ന് വിളിച്ചത് ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തികരമാണെന്ന് പറയാന്‍ സാധിക്കില്ല.'' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ വിമർശനവുമായി ബൽറാം രംഗത്തെത്തിയത്.

ബല്‍റാമിന്റെ പ്രതികരണം:
സിപിഐ(എം) അനുഭാവികളായ പന്ത്രണ്ട് പ്രതികളെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. നിയമസഭയില്‍ രേഖാമൂലം ഇക്കാര്യം സമ്മതിച്ചിരിക്കുന്നത് കേരള മുഖ്യമന്ത്രിയാണ്. ഇതില്‍പ്പെട്ട ഒരു ക്രിമിനല്‍ മരിച്ചപ്പോഴാണ് ഇതേ കേരള മുഖ്യമന്ത്രിയടക്കമുള്ള സിപിഐ(എം) നേതാക്കള്‍ മുഴുവന്‍ അയാളെ പ്രകീര്‍ത്തിച്ച് വാഴ്ത്തുപാട്ടുകള്‍ പാടിയത്. ശക്തമായ കോവിഡ് നിയന്ത്രണങ്ങളെ കാറ്റില്‍പ്പറത്തി ആയിരക്കണക്കിന് പാര്‍ട്ടിക്കാരെ വച്ച് അയാള്‍ക്ക് അന്ത്യാഞ്ജലി ഉറപ്പുവരുത്തിയത്.

ഇതില്‍പ്പെട്ട മറ്റൊരു ക്രിമിനലിന്റെ വിവാഹമാണ് സിപിഐ(എം) എംഎല്‍എയുടെ നേതൃത്ത്വത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയത്.
ഇതില്‍പ്പെട്ട ക്രിമിനലുകളെയാണ് മുടക്കോഴിമലകളിലും പാര്‍ട്ടി ഗ്രാമങ്ങളിലും സിപിഐ(എം) ഒളിപ്പിച്ചു വച്ചിരുന്നത്.
ഇതില്‍പ്പെട്ട ക്രിമിനലുകളെ പോലീസ് പിടികൂടുമെന്ന ഘട്ടത്തിലാണ് 'ഈ പാര്‍ട്ടി ഒരു തീപ്പന്തമാവു'മെന്ന് പ്രഖ്യാപിച്ച് അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കേരളം കത്തിക്കാനുള്ള കലാപാഹ്വാനം നടത്തിയത്. ഇതില്‍പ്പെട്ട ക്രിമിനലുകള്‍ അറസ്റ്റിലായപ്പോഴാണ് അവരുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച് സിപിഐ(എം)ന്റെ കേന്ദ്ര നേതാക്കളും ജനപ്രതിനിധികളും ദിവസേനെയെന്നോണം ജയിലുകള്‍ സന്ദര്‍ശിച്ചത്.

ഇതില്‍പ്പെട്ട ക്രിമിനലുകള്‍ക്കാണ് സിപിഐ(എം) സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നിരന്തരം വഴിവിട്ട് പരോളുകള്‍ അനുവദിച്ചു കൊണ്ടിരിക്കുന്നത്.ഇതില്‍പ്പെട്ട ക്രിമിനലുകളെയാണ് ശിക്ഷാ കാലാവധി ഇളവുചെയ്ത് എത്രയും പെട്ടെന്ന് പുറത്തുവിടാന്‍ സിപിഐ(എം) സര്‍ക്കാര്‍ ഇപ്പോഴും നീക്കം നടത്തുന്നത്.എന്നിട്ടിപ്പോഴും സിപിഐ(എം) പറഞ്ഞുകൊണ്ടിരിക്കുന്നത് ഏതോ ഒരു ചന്ദ്രശേഖരനും അയാളുടെ ഭാര്യക്കും വന്നുപെട്ട 'വിധി'യില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ല എന്നാണ്!

സിപിഐ(എം) രാഷ്ട്രീയ എതിരാളികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന പാര്‍ട്ടി കോടതി 'വിധി'കളല്ല, കൊടും ക്രിമിനലുകളെ ശിക്ഷിക്കുന്ന തരത്തില്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനങ്ങള്‍ പ്രഖ്യാപിക്കുന്ന യഥാര്‍ത്ഥ കോടതി വിധികളാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്. നാം എന്ന് പറഞ്ഞാല്‍ ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടുള്ള നമ്മുടെ ഭരണാധികാരികളും ജനപ്രതിനിധികളും അടക്കം എന്നര്‍ത്ഥം.












Click it and Unblock the Notifications