തിരുവനന്തപുരം ജില്ലയിൽ ക്ഷേമപദ്ധതി വഴി വിതരണം ചെയ്തത് രണ്ട് കോടി രൂപ
തിരുവനന്തപുരം:സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള 18 ക്ഷേമനിധി ബോർഡുകൾ വഴി ജില്ലയിലെ തൊഴിലാളികൾക്ക് വിതരണം ചെയ്തത് രണ്ട് കോടിയിലധികം (2,10,92,830) രൂപ. കൈത്തൊഴിലാളികൾ അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് വർദ്ധിപ്പിച്ച പെൻഷൻ തുകയായ 1,100 രൂപ നൽകി. 60 വയസ് പൂർത്തീകരിച്ച് വിരമിച്ചവരും 10 വർഷം അംഗത്വകാലാവധി ഉള്ളവരുമായ 1,253 പേർക്ക് കഴിഞ്ഞ സാമ്പത്തികവർഷം 1,52,77,830 രൂപ വിതരണം ചെയ്തു.
തൊഴിലിനിടെ അപകടം സംഭവിച്ച് ജോലി ചെയ്യാൻ കഴിയാതെ വന്ന മരംകയറ്റ തൊഴിലാളികൾക്ക് 50,000 രൂപ ചികിത്സാ സഹായവും മാസം 1,100 രൂപ പെൻഷനും നൽകി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകി.ജില്ലയിൽ 24 ഗുണഭോക്താക്കൾക്കായി 17,50,000 രൂപ വിതരണം ചെയ്തതായി ജില്ലാ ലേബർ ഓഫീസർ കെ. ദിലീപ് കുമാർ അിറയിച്ചു. പെൻഷനായി 9.66 ലക്ഷം രൂപ വിതരണം ചെയ്തു.
ജില്ലയിലെ പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റുകളിലെ തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കാൻ രൂപീകരിച്ച പ്ലാന്റേഷൻ വർക്കേഴ്‌സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖേന 44 പേർക്ക് ചികിത്സാ ധനസഹായവും മക്കൾക്ക് വിദ്യാഭ്യാസ വിവാഹ ധനസഹായവും നൽകി. 3.28 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു.
സംസ്ഥാനത്ത് പൂട്ടിക്കിടന്ന വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ഓണക്കാലത്ത് 2,000 രൂപ ധനസഹായമായി നൽകി. പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങൾ, എസ്റ്റേറ്റുകൾ, കയർകശുവണ്ടി സഹകരണ സ്ഥലങ്ങൾ എന്നിവിടങ്ങളിലെ 1,210 തൊഴിലാളികൾക്ക് 24,20,000 രൂപയുടെ ധനസഹായം വിതരണം ചെയ്തു. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി, അബ്കാരി തൊഴിലാളി ക്ഷേമനിധി, ചുമട്ടുതൊഴിലാളി ക്ഷേമനിധി, കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി എന്നീ പ്രധാന ബോർഡുകളിൽ അംഗമായവർക്ക് വിവിധ ധനസഹായം ലഭിച്ചു.