ജോളിയും ഹരോൾഡും തമ്മിലെന്താണ്? കൊന്ന് തളളിയത് 250 പേരെ, സയനൈഡല്ല, ഉപയോഗിച്ചത് ഡയാമോര്‍ഫിന്‍!!
കൂടത്തായി: അപസര്‍പ്പക കഥകളെ വെല്ലുന്ന തരത്തിലുളള വിവരങ്ങളാണ് കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓരോ മണിക്കൂറിലും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍ പിണറായിയിലെ സൗമ്യയ്ക്ക് ശേഷം കേരളത്തെ വിറപ്പിച്ച പെണ്‍ കൊലയാളിയായി മാറിയിരിക്കുകയാണ് കൂടത്തായിയിലെ ജോളി.
ജോളിക്കൊപ്പം കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ക്കായി പോലീസ് വലവിരിച്ച് കഴിഞ്ഞു. രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. കൂടത്തായി കൊലപാതക പരമ്പരയിലെ വില്ലന്‍ കഥാപാത്രമായ ജോളി ഓര്‍മ്മപ്പെടുത്തുന്നത് ലോകത്തെ തന്നെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ ഹരോള്‍ഡ് ഷിപ്മാനെയാണ്. ഡോക്ടര്‍ ഡെത്ത് എന്ന് അറിയപ്പെടുന്ന ഇയാള്‍ കൊന്ന് തളളിയത് നൂറുകണക്കിന് ആളുകളെയാണ്.
പേടി സ്വപ്‌നമായ ഡോക്ടര്‍ ഡെത്ത്
കൂടത്തായി കൊലപാതക പരമ്പരയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ എസ്പി, കെജി സൈമണ്‍ പറഞ്ഞ പേരാണ് ഡോ. ഹരോള്‍ഡ് ഫെഡ്രിക് ഷിപ്മാന്റേത്. ഒരു കാലത്ത് ലോകത്തിന്റെ തന്നെ പേടി സ്വപ്‌നമായ ഡോക്ടര്‍ ഡെത്ത്. മരണത്തിന്റെ വ്യാപാരിയായ ബ്രിട്ടീഷുകാരന്‍. കൂടത്തായിയിലെ ജോളിയും ഹരോള്‍ഡും തമ്മില്‍ നിരവധി സാമ്യതകളാണുളളത്. 2002 മുതല്‍ 2016 വരെയുളള കാലത്ത് 6 പേരെയാണ് ജോളി കൊലപ്പെടുത്തിയത്.
കുത്തിവെച്ചത് ഡയാമോർഫിൻ
പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 15 പേരെയാണ് ഡോക്ടര്‍ ഹരോള്‍ഡ് കൊലപ്പെടുത്തിയത്. എന്നാല്‍ 250 പേരെയെങ്കിലും ഇയാള്‍ കൊന്നിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോളി പിടിയിലായത് എങ്കില്‍ ഡോക്ടര്‍ ഡെത്തിനേയും പോലീസ് പൊക്കിയത് കൊലകള്‍ നടത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് ജോളി ഇരകളെ ഇല്ലാതാക്കിയത്. ഡോക്ടറാകട്ടെ ഡയമോര്‍ഫിന്‍ കുത്തിവെച്ചും.
അമ്പരപ്പിക്കുന്ന സാമ്യത
കേരളത്തിലെ കൂടത്തായി എന്ന കൊച്ച് ഗ്രാമത്തിലാണ് ജോളിയുടെ ക്രൂരകൃത്യങ്ങളെങ്കില്‍ ഹരോള്‍ഡിന്റേത് ഹൈഡ്, വെസ്റ്റ് റൈഡിംഗ് എന്നീ ചെറുനഗരങ്ങളിലായിട്ടാണ്. മൂന്ന് ആശുപത്രികളില്‍ ഹരോള്‍ഡ് ജോലി ചെയ്തിരുന്നു. തന്നെ കാണാനെത്തുന്ന പ്രായമായ രോഗികളായിരുന്നു ഹരോള്‍ഡിന്റെ ഇരകള്‍. ഡയോമോര്‍ഫിനും ഹെറോയിനും അമിതമായ അളവില്‍ കുത്തിവെച്ചാണ് ഹരോള്‍ഡ് രോഗികളെ കാലപുരിക്കയച്ചത്.
എന്താണ് കാരണങ്ങൾ
കൂടത്തായിയില്‍ പണവും സ്വത്തും പകയും ഒക്കെയായിരുന്നു ജോളി കൊല നടത്താനുളള കാരണങ്ങള്‍. എന്നാല്‍ നൂറുകണക്കിന് പേരെ കൊന്ന് തളളാന്‍ ഡോക്ടറെ പ്രരിപ്പിച്ചത് എന്താണ് എന്നത് ഇന്നും രഹസ്യമായി തന്നെ തുടരുന്നു. ബ്രിട്ടീഷ് പോലീസിന് ഒരു കൊലപാതകത്തില്‍ ഒഴിച്ച് മറ്റൊന്നിന് പിന്നിലുളള കാരണവും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. 1998ല്‍ കാത്‌ലീന്‍ ഗ്രണ്ടി എന്ന സ്ത്രീയെ ഹരോള്‍ഡ് കൊലപ്പെടുത്തിയത് പണത്തിന് വേണ്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
കല്ലറ തുറന്ന് സത്യം പുറത്തേക്ക്
മറ്റൊരു സാമ്യത കൂടി ജോളിയുടേയും ഹരോള്‍ഡിന്റെയും കേസുകളിലുണ്ട്. കൂടത്തായി കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 6 പേരുടെ മൃതദേഹങ്ങള്‍ കല്ലറയില്‍ നിന്നെടുത്ത് പരിശോധിക്കുകയുണ്ടായി. സമാനമായ തരത്തില്‍ കാത്‌ലീന്‍ ഗ്രണ്ടിയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ചതില്‍ നിന്നാണ് ശരീരത്തില്‍ ഡയാമോര്‍ഫിന്റെ സാന്നിധ്യം കണ്ടെത്തിയതും കൊലപാതകമാണെന്ന് തെളിഞ്ഞതും. 81കാരിയായ കാത്‌ലീന്റെ കൊലയ്ക്ക് ശേഷമാണ് ഹരോള്‍ഡ് പിടിയിലായത്.
വർഷങ്ങൾക്ക് ശേഷം പിടിയിൽ
രണ്ട് കൊലയാളികളും പിടിയിലാകുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്ന സാമ്യതയും ഇരുകേസുകള്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ ജോളിയുടേയും ഹരോള്‍ഡിന്റെയും ഇരകളായി. 250 പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നുവെങ്കിലും 15 കൊലകളില്‍ മാത്രമാണ് ഹരോള്‍ഡിന് എതിരെ തെളിവ് കിട്ടിയത്. 171 സ്ത്രീകളേയും 44 പുരുഷന്മാരേയും ഡോക്ടര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ജോളിക്കെതിരെ പോലീസിന് പക്കലുളള ഏക തെളിവ് റോയി തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമാണ്.
ജയിലിൽ അന്ത്യം
2000 ഫെബ്രുവരിയില്‍ ഡോക്ടറെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ശേഷം ജഡ്ജി പറഞ്ഞത് ഒരിക്കലും ഇയാളെ ജയിലില്‍ നിന്ന് പുറത്ത് വിടരുത് എന്നായിരുന്നു. അത്രയ്ക്ക് രക്തമുറയിപ്പിക്കുന്ന ചെയ്തികളാണ് ഹരോള്‍ഡ് ചെയ്ത് കൂട്ടിയിരുന്നത്. ബ്രിട്ടനിലെ ഏറ്റവും ശക്തമായ സുരക്ഷയുളള വേക്ക്ഫീല്‍ഡ് ജയിലില്‍ ആയിരുന്നു ഡോക്ടറെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ എല്ലാവരുടേയും കണ്ണ് വെട്ടിച്ച് 2004ല്‍ തന്റെ 58ാം പിറന്നാള്‍ ദിനത്തില്‍ ഹരോള്‍ഡ് ഷിപ്പ്മാന്‍ തന്റെ ജീവിതം അവസാനിപ്പിച്ചു.